ശ്രീനിവാസൻ തിരികെ ജീവിതത്തിലേക്ക്, ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്റർ നീക്കി!
കഴിഞ്ഞ കുറച്ച് ദിവങ്ങളായി എല്ലാവരും ആശങ്കപ്പെട്ടിരുന്നത് മലയാള സിനിമയിലെ സകലകലാവല്ലഭനായ ആരോഗ്യസ്ഥിതിയെ കുറിച്ചായിരുന്നു. മാർച്ച് 30നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ അദ്ദേഹത്തിന് ട്രിപ്പിൾ വെസ്സൽ ഡിസീസ് അതായത് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മാർച്ച് 31ന് ബൈപാസ് സർജറിക്ക് വിധേയനാക്കി. ശേഷം അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇപ്പോൾ അദ്ദേഹം സുഖപ്രാപിക്കാൻ തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് ആശുപത്രി അധികൃതർ.

ശ്രീനിവാസന് നൽകിയിരുന്ന വെന്റിലേറ്റർ സഹായം നീക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു. അങ്കമാലി അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലാണ് നിലവിൽ ശ്രീനിവാസൻ ചികിത്സയിലുള്ളത്. അതേസമയം ശ്രീനിവാസൻ മരിച്ചുവെന്ന തരത്തിൽ നിരവധി വ്യാജ വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. അത്തരം വാർത്തകൾ തന്റെ പേരിൽ പ്രചരിക്കുന്നുണ്ടെന്ന് കേട്ടപ്പോഴും പതിവ് നർമ്മം കലർത്തിയാണ് അദ്ദേഹം പ്രതികരിച്ചത്.
'ആൾക്കാർ ആദരവോടെ തരുന്നതല്ലേ... ഒന്നും പാഴാക്കണ്ട. കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്...' എന്നായിരുന്നു നർമ്മം കൈവിടാതെ ശ്രീനിവാസൻ തനിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളോട് പ്രതികരിച്ചത്. തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാംസിങ് ആണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഐസിയുവിൽ കഴിയുന്ന ശ്രീനിവാസന്റെ വിവരങ്ങളറിയാൻ ഭാര്യ വിമലയുടെ ഫോണിൽ വിളിച്ച് മനോജ് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ മറുപടി നൽകിയത്. ആദരാഞ്ജലികൾ കൂടുതലായി പോയാൽ കുറച്ച് മനോജിന് തന്നേക്കാം എന്ന് പറയാനും ശ്രീനിവാസൻ മറന്നില്ലെന്നും മനോജ് കുറിച്ചു.

'ഞങ്ങളുടെയും നിങ്ങളുടെയും ശ്രീനിയേട്ടന് യാതൊരു കുഴപ്പവും ഇല്ല. വർത്താ ചാനലുകൾക്ക് റേറ്റിങ്ങ് കൂട്ടാനോ ആശുപത്രിക്കാർക്ക് മൈലേജ് എടുക്കാനോയുള്ള വെറും വ്യാജ വാർത്തകളാണ് നിലവിൽ പ്രചരിക്കുന്നത്. ഞങ്ങളുടെ ശ്രീനിയേട്ടൻ ദിവസങ്ങൾക്ക് മുമ്പ് നടന്ന ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടതില്ല. സർജറി കഴിഞ്ഞിട്ട് ദിവസങ്ങളായി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സാധാരണ നിലയിലേക്ക് അദ്ദേഹം എത്തുന്നതാണ്. അടുത്തറിയുന്ന ഞങ്ങൾ പറയുന്നതിനപ്പുറമുള്ള വാർത്തകൾ ദയവായി വിശ്വസിക്കാതിരിക്കുക. ഒന്നുറപ്പാണ്... ശ്രീനിയേട്ടൻ കട്ടയ്ക്കുണ്ട് കൂടെ... ദയവു ചെയ്ത് ആവശ്യമില്ലാത്ത ന്യൂസ്, ഓൺലൈനിൽ ഷെയർ ചെയ്യുന്നത് നിർത്തുക' എന്നായിരുന്നു മനോജ് കുറിച്ചത്.


Click it and Unblock the Notifications