കടത്തിനുമേൽ കടവും വീടിന്റെ ജപ്തിയും, രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ദൈവത്തിനുപോലും എന്നെ വേണ്ട; സുബീഷ്
മുരളി കുന്നുംപുറത്തിന് പിന്നാലെ മറ്റൊരു നടൻ കൂടി തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തി രംഗത്ത്. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമ എടുത്തതിന്റെ പേരിൽ താൻ കടക്കെണിയിലാണെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും നടൻ സുബീഷ് സുധി. വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് സുബീഷ് സുധി. കോമഡി, സഹനടൻ റോളുകളിലാണ് ഏറെയും തിളങ്ങിയിട്ടുള്ളത്.
എന്നാൽ ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമ തന്നെ വലിയൊരു കടക്കെണിയിൽ എത്തിച്ചുവെന്നും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നടൻ പറയുന്നു. സുബീഷ് സുധിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.

ഒരു ജൂനിയർ ആർടിസ്റ്റായി വന്ന ഞാൻ എൺപതോളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച് 8 പ്രേമലുവും മഞ്ഞുമ്മൽ ബോയ്സും തിയേറ്റർ നിറഞ്ഞ് നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസഥയിലും പടം കണ്ടവർ നല്ല അഭിപ്രായമാണ് പറഞ്ഞത്.
എല്ലാം റിവ്യൂവേഴ്സും നല്ല സിനിമയാണെന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ അഞ്ചിൽ നാല് സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല. സിനിമ ഇറങ്ങുന്നതിന് മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ് കട്ട് ചെയ്തു. റിലീസിന് രണ്ട് ദിവസം മുമ്പ് തിരക്കഥകൃത്ത് നിസാം ഇക്ക മരണപെട്ടു.
പിന്നെ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചുവെന്നല്ലാതെ ഒന്നും നടന്നില്ല. ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാട് ശ്രമിച്ചു. അതും നടക്കാതെ പോയി. ഞാൻ വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. എന്റെ വീട് ജപ്തിയിലാണ്. സിനിമയ്ക്ക് വേണ്ടി ഫണ്ട് തന്നവർ എനിക്ക് എതിരെ കേസ് കൊടുത്തു. അത് വാറണ്ടായി.
എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിലാണ്. ഇപ്പോൾ എന്റെ ഫോണിലേക്ക് പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതെയായി. ഒരു ദിവസം നാൽപ്പതോളം കാളുകളാണ് വരുന്നത് കടക്കാരുടേത്.

പിടിച്ച് നിൽക്കാനാവാതെ രണ്ട് തവണ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചു. എന്നെ ദൈവത്തിനുപോലും വേണ്ട. സൂയിസൈഡ് അറ്റംപ്റ്റിന് മുന്നേ ഞാൻ രണ്ട്, മൂന്ന് സുഹൃത്തുക്കൾക്ക് മെസേജ് അയച്ചിരുന്നു. അവരിൽ ആരോ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കുകയും എന്നെ അവിടെ നിന്ന് വിളിപ്പിക്കുകയും ചെയ്തു.
അശ്വതി മാഡം എന്റെ അവസ്ഥ നേരിട്ട് മനസിലാക്കുകയും നിങ്ങളെ ആരെങ്കിലും സഹായിക്കാതിരിക്കില്ല ജീവിതത്തിൽ ധൈര്യമായി മുന്നോട്ടുപോകൂവെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ നല്ല സിനിമ തിയേറ്ററിൽ എത്തിക്കാൻ ശ്രമിച്ച സതീഷേട്ടനും വർക്കിച്ചനും സാമ്പത്തിക ബാധ്യതയിലാണ്. എന്റെ പടത്തിന്റെ പ്രൊഡ്യൂസർമാറും സമാന അവസ്ഥയിലാണ്. ഒരു അടിപോലും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്.
എന്ത് ചെയ്യണമെന്നറിയില്ല. ആരെങ്കിലും സഹായിക്കുമോ എന്നറിയില്ല. പക്ഷെ പ്രതീക്ഷയുണ്ട്. അതിജീവനത്തിന്റെ വീര ഇതിഹാസം രചിച്ച കേരളമേ കൂടെ ഉണ്ടാകണം. കൈവിടരുത്... കനിവ് ഉണ്ടാകണം എന്നാണ് സുബീഷ് കുറിച്ചത്.


Click it and Unblock the Notifications