'കിണ്ടി എന്ന് ഇങ്ങോട്ട് വിളിച്ചില്ലെങ്കിൽ ആളുകളെ കൊണ്ട് പറഞ്ഞ് വിളിപ്പിക്കും'; വിശേഷങ്ങളുമായി സുധീഷ്
സിനിമയിൽ നായകന്മാരുടെ സുഹൃത്തായും കോമഡി കഥാപാത്രമായും സ്വഭാവ നടനായും മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ സുധീഷിന്റേത്. 1987ൽ അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച സുധീഷിനെത്തേടി നിരവധി കഥാപാത്രങ്ങൾ എത്തി. മലയാള സിനിമയിൽ 34 വർഷം തികയ്ക്കുമ്പോഴാണ് അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് മാസങ്ങൾക്ക് മുമ്പ് ലഭിച്ചത്. അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരമാണ് എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ സിനിമകളിലെ അഭിനയത്തിന് സുധീഷിന് ലഭിച്ചത്.

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് വന്നയാളാണ് സുധീഷ്. അച്ഛൻ ടി.സുധാകരന്റെ നാടക കൂട്ടായ്മകൾ വഴിയാണ് സുധീഷിലേക്ക് അഭിനയത്തോടുള്ള ഇഷ്ടവും സ്നേഹവും വരുന്നത്. ബാലതാരമായി സിനിമയിലെത്തിയതും അച്ഛന്റെ ബന്ധങ്ങളുടെ കൈപിടിച്ചാണ്. അനിയൻ, കോളജ് പയ്യൻ, കൂട്ടുകാരൻ തുടങ്ങിയ സ്ഥിരം റോളുകളിൽ സിനിമയിലെ രണ്ടുമൂന്ന് തലമുറയ്ക്കൊപ്പം ഒതുങ്ങി നടക്കുകയായിരുന്നു സുധീഷ്. മണിച്ചിത്രത്താഴിലെ കിണ്ടിക്ക് ശേഷം തീവണ്ടിയിലെ അമ്മാവൻ കഥാപാത്രമാണ് സുധീഷിന് മറ്റൊരു ബ്രേക്ക് നൽകിയത്.
'കെയർ ടേക്കറുടെ വേഷമാണ് ചിത്രത്തിൽ. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് എന്നതുകൊണ്ട് വിധിയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഏറെ സന്തോഷമായിരുന്നു. എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോഗ്. കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകർക്കിടയിൽ നൽകിയ ബ്രേക്ക് വലുതാണ്. ചില പരിപാടികൾക്ക് പോകുമ്പോൾ ആരും ഇതേ കുറിച്ച് ചോദിച്ചില്ലെങ്കിലും ഞാൻ അങ്ങോട്ട് ചോദിച്ച് അവരോട് കിണ്ടി എന്ന് വിളിക്കാൻ പറയും. കോളജ് പയ്യൻ രീതിയൊക്കെ മാറി പുതിയ പുതിയ കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ എനിക്കിപ്പോൾ സന്തോഷം തോന്നുന്നുണ്ട്' സുധീഷ് പറയുന്നു.


Click it and Unblock the Notifications











