'റിയൽ ലൈഫിൽ സിൽക്ക് സ്മിതയെ ആരും അങ്ങനെ കണ്ടിട്ടുണ്ടാവില്ല, റീൽ ലൈഫും റിയൽ ലൈഫും അവർക്ക് അറിയാം'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് നടൻ ശിവാജി നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളും അതിന് എതിരെ നടി അനസൂയ ഭരദ്വാജ് ശക്തമായി പ്രതികരിച്ചതുമാണ്. അടുത്തിടെ പൊതുവേദിയിൽ എത്തിയ നടിമാരായ സാമന്തയ്ക്കും നിധി അഗർവാളിനുമെതിരെ ആൾക്കൂട്ട അതിക്രമം നടന്നിരുന്നു. ആ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശിവാജിയുടെ വിവാദ പരാമർശം.
ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല എന്നായിരുന്നു ശിവാജി പറഞ്ഞത്.

നടന്റെ വാക്കുകൾ വൈറലായതോടെ ഒരു വിഭാഗം ആളുകൾ അനുകൂലിക്കുകയും ഒരു വിഭാഗം എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു. ശിവാജിക്ക് എതിരെ ആദ്യം പ്രതികരിച്ച് എത്തിയത് നടി അനസൂയ ഭരദ്വാജ് ആയിരുന്നു. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടിക്ക് നേരിടേണ്ടി വന്നിരുന്നു. തന്റെ പ്രായത്തെ കളിയാക്കിയും ആന്റിയെന്ന് വിളിച്ചുകൊണ്ടുമുള്ള ട്രോളുകളോട് രൂക്ഷമായാണ് അനസൂയ പ്രതികരിച്ചതും.
ഇപ്പോഴിതാ വിഷയത്തിൽ മലയാളത്തിൽ അടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള സുമൻ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ശിവാജിയെ അനുകൂലിച്ചായിരുന്നു സുമന്റെ പ്രതികരണം. റീൽ ലൈഫും റിയൽ ലൈഫും രണ്ടാണെന്ന് മനസിലാക്കി നടിമാർ വസ്ത്രം ധരിക്കണമെന്ന് സുമൻ പറഞ്ഞു. ശിവാജി പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല.
ചില കാര്യങ്ങളോട് എനിക്ക് എതിർപ്പുണ്ട്. അദ്ദേഹം ഉപയോഗിച്ച വാക്കുകൾ ശരിയായിരുന്നില്ല. അതിന് ഇതിനോടകം അയാൾ ക്ഷമാപണം നടത്തി കഴിഞ്ഞു. എന്നിരുന്നാലും ചർച്ചയെ മറ്റൊരു കോണിൽ നിന്ന് കാണണമെന്ന് സുമൻ അഭിപ്രായപ്പെട്ടു. സിൽക്ക് സ്മിത, ജയമാലിനി, വിജയലളിത തുടങ്ങിയ മുതിർന്ന നടിമാരെയും നർത്തകരേയും പരാമർശിച്ചുകൊണ്ട് സുമൻ പറഞ്ഞത് ഇങ്ങനെയാണ്...
സിൽക്ക് സ്മിത അടക്കമുള്ള നടിമാർ അവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ ഭാഗമായി സ്‌ക്രീനിൽ ബോൾഡായി അഭിനയിക്കുകയും ഗ്ലാമറസായി വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ അവർ വസ്ത്രധാരണത്തിൽ വളരെ അധികം ശ്രദ്ധിച്ചിരുന്നു. ലളിതവും എക്സ്പോസ്ഡാക്കാത്ത തരത്തിലുമുള്ള വസ്ത്രങ്ങളാണ് അവർ ധരിക്കാറുണ്ടായിരുന്നത്.

സിനിമയും യഥാർത്ഥ ജീവിതവും വ്യത്യസ്തമാണെന്നും കലാകാരന്മാർ ആ വ്യത്യാസം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലത്ത് താരങ്ങൾ സിനിമയെ വളരെ അച്ചടക്കത്തോടെയും പ്രൊഫഷണലിസത്തോടെയുമാണ് കണ്ടിരുന്നതെന്ന് സുമൻ വിശദീകരിച്ചു. ചില വസ്ത്രങ്ങൾ എവിടെയാണ് ഉചിതമെന്നും എവിടെയല്ലെന്നും അവർക്ക് അറിയാമായിരുന്നു.
പക്വതയും ശരിയായ മാർഗനിർദേശവും പ്രധാനമാണെന്നും പ്രത്യേകിച്ച് യുവതലമുറയ്ക്ക് അത്തരം ധാരണ സാധാരണയായി കാലക്രമേണ മാത്രമെ ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ സുമന്റെ പ്രതികരണം കൂടി വന്നതോടെ ചർച്ചയ്ക്ക് പുതിയ തലത്തിലേക്ക് വഴിമാറി. 1980-1990 കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് റോളുകൾ ഏറ്റവും കൂടുതൽ ചെയ്തിരുന്ന നടിയായിരുന്നു സിൽക്ക് സ്മിത. വശ്യമായ നോട്ടവും മാദകമായ ശരീരവടിവും കൊണ്ട് സ്മിത വളരെ പെട്ടന്നാണ് ആരാധകരെ സ്വന്തമാക്കിയത്.
സിനിമയ്ക്ക് വേണ്ടിയും ഫോട്ടോഷൂട്ടുകൾക്ക് വേണ്ടിയും ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമായിരുന്നുവെങ്കിലും സിൽക്ക് പൊതുവേദികളിൽ എവിടേയും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതായി കാണാൻ കഴിയില്ല.
അതിനാലാകും സുമൻ സിൽക്കിനെ തന്നെ ഉദാഹരണമായി പറഞ്ഞത്. സോഷ്യൽമീഡിയ സജീവമായശേഷമാണ് നടിമാരുടെ വസ്ത്രധാരണം ഇത്രയേറെ ചർച്ച വിഷയമായി മാറിയത്. ചിലപ്പോഴൊക്കെ നായികമാരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോലും വലിയ രീതിയിൽ സൈബർ ആക്രമണം ഏറ്റുവാങ്ങാറുണ്ട്.


Click it and Unblock the Notifications











