സുരാജ് വെഞ്ഞാറമൂട് ലേശം സീരിയസ് ആകുന്നുണ്ടോ? അത് തന്റെ ജീവവായു ആണെന്ന് താരം
ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി വാങ്ങിയ സുരാജ് വെഞ്ഞാറമൂട് ഇന്ന് ദേശീയ പുരസ്‌കാര ജേതാവ് ആയിട്ടാണ് അറിയപ്പെടുന്നത്. കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്കുള്ള സുരാജിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നത് പോലെയായിരുന്നു. വികൃതി എന്ന ചിത്രമാണ് സുരാജിന്റേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഉടനെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ 5.25 എന്ന സിനിമ കൂടി വരികയാണ്. സുരാജ് വയസന്‍ ഗെറ്റപ്പിലെത്തുന്ന സിനിമയില്‍ നിന്നും അടുത്തിടെ ലുക്ക് പുറത്ത് വന്നിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദശമൂലം ദാമു എന്ന കഥാപാത്രത്തെ കുറിച്ചും അത് സിനിമയായി വരുന്നതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.

സുരാജ് അടുത്ത കാലത്തായി സീരിയസ് ആവുകയാണോ എന്ന ചോദ്യമായിരുന്നു സുരാജിന് ലഭിച്ചത്. പ്രേക്ഷകരില്‍ നിന്നും നിരന്തരം കേള്‍ക്കുന്ന ചോദ്യമാണിത്. അടുത്ത കാലത്തായി ഗൗരവ്വമുള്ള കഥാപാത്രങ്ങള്‍ തുര്‍ച്ചയായി വരുന്നത് കൊണ്ടാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്. ദേശീയ അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോഴല്ല ആക്ഷന്‍ ഹീറോ ബിജു പ്രദര്‍ശനത്തിന് എത്തിയതിന് ശേഷമാണ് സീരിയസ്സായ പല വേഷങ്ങള്‍ പലരും ധൈര്യ സമേതം ഏല്‍പ്പിക്കാന്‍ തുടങ്ങിയത്.

പുരസ്‌കാരം നേടി തന്ന സിനിമ അധികമാരും കണ്ടിരുന്നില്ല. അത് കൊണ്ട് തന്നെ മികച്ച വേഷങ്ങള്‍ നല്‍കാന്‍ പറ്റുമോ, അഭിനയിക്കുമോ എന്നൊക്കെയുള്ള ചിന്തയായിരുന്നു പലര്‍ക്കും. എന്നാല്‍ ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രം അത്തരം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി. പിന്നീട് വന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയും കുട്ടന്‍പ്പിള്ളയുടെ ശിവരാത്രി, ഒരു യമണ്ടന്‍ പ്രേമകഥ, ഫൈനല്‍സ്, വികൃതി എന്നിങ്ങനെയുള്ള സിനിമകളെല്ലാം അത്തരമൊരു യാത്രയ്ക്ക് കരുത്ത് പകരുകയായിരുന്നു.

അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ വരുമ്പോള്‍ അതിനെ വിട്ട് കളയാന്‍ കഴിയില്ല. അതിനര്‍ഥം തമാശ വേഷങ്ങള്‍ ഉപേക്ഷിച്ചു എന്നല്ല. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ വേഷം ഹാസ്യത്തിന് പ്രധാന്യമുള്ളതാണ്. സിറ്റുവേഷന്‍ കോമഡികള്‍ ധാരളമുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന ചേരുവകളുള്ള സിനിമയാണിത്. ചട്ടമ്പിനാട് എന്ന മമ്മൂട്ടി ചിത്രത്തിലെ ദശമൂലം ദാമുവിനെ മുന്‍നിര്‍ത്തി ഒരു മുഴുനീല കോമഡി ചിത്രം ആലോചനയിലുണ്ട്. തമാശ വിട്ടുള്ള കളിയില്ല. കോമഡി നമ്മുടെ ജീവവായു ആണെന്നും സുരാജ് പറയുന്നു.

വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുകയെന്നത് ഒരു നടന്റെ വലിയ ഭാഗ്യമാണ്. വികൃതിയിലെ എല്‍ദോയ്ക്ക് വികാര വിചാരങ്ങള്‍ അവതരിപ്പിക്കാന്‍ ശബ്ദം പോലും തുണയില്ല. ആംഗ്യഭാഷയിലൂടെയാണ് ആശയവിനിമയം. സന്തോഷമായാലും സങ്കടമായാലും മുഖത്തെ ഭാവങ്ങള്‍ കൊണ്ട് വേണം പ്രകടിപ്പിക്കാന്‍. കുട്ടിക്കാലം മുതല്‍ അത്തരത്തിലുള്ള ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം കൊണ്ട് അപമാനിക്കപ്പെട്ട മനുഷ്യന്റെ കഥയാണ് വികൃതി. ലൈക്കടിച്ചും ഷെയര്‍ ചെയ്തും മലയാളി വൈറലാക്കിയ ക്രൂരമായ തമാശയുടെ ഇര. ഒരു യഥാര്‍ഥ കഥ അതിശയോക്തികളില്ലാതെ സത്യസന്ധമായി അവതരിപ്പിക്കുകയായിരുന്നു എന്നും സുരാജ് പറയുന്നു. ഫൈനല്‍സിലെ അത്‌ലറ്റിക് കോച്ച് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. ആ വേഷത്തിനായി ഒരുപാട് കോച്ചുമാരുമായി ഇടപഴകിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ശ്രദ്ധയോടെ തന്നെ ചെയ്യേണ്ട കാര്യ്മാണെന്നാണ് വിശ്വാസമെന്നും താരം പറയുന്നു.


Click it and Unblock the Notifications