നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്‍റൈനിൽ, പോലീസ് ഉദ്യോഗസ്ഥരടക്കം നിരീക്ഷണത്തിൽ
കൊവിഡ് ബാധയേറ്റ രോഗിയുമായി വേദി പങ്കിട്ടതിനെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്‍റൈനിൽ. സുരാജിനൊപ്പം വാമനപുരം എംഎൽഎ ഡി കെ മുരളിയ്ക്കും ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ക്വാറന്‍റൈനിൽ പോകാൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെഞ്ഞാറുമൂട് സ്റ്റേഷനിലെ സി ഐ അടക്കമുളള മുപ്പതോളം പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി. മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടനും എംഎൽഎയ്ക്കും ക്വാറന്റൈൻ നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച ആൾക്ക് എങ്ങനെയാണ് രോഗം പകർന്നതെന്ന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. വിദേശത്തോ മറ്റ് അന്യ സംസ്ഥാനങ്ങളിൽ പോയതിന്റേയോ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതിയിലെ ജഡ്ജിയടക്കമുള്ളവരും തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
മെയ് 23 ന് സുരാജിന്റെ പുരയിടത്തിൽ നടന്ന ഒരു കൃഷിയുമായി സംബന്ധിച്ചുള്ള ഒരു പരിപാടിയിൽ സി ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചിരുന്നുവെങ്കിലും മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് സുരാജും സഹോദരനും വാമനപുരം എം എല്‍ എ ഡി കെ മുരളിയും നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
വെഞ്ഞാറമൂട് സിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഒരു പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മദ്യപിച്ച് കാറോടിച്ച് പോലീസുകാരെ ഇടിച്ചതിന് മെയ് 22നാണ് പോലീസ് ഇയാളെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. കാറിൽ വരുകയായിരുന്ന ഇവർ എതിരെ വന്ന പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ച് ഇട്ടശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. നാട്ടുകാര്‍ കാര്‍ വളഞ്ഞതോടെയാണ് ഇവര്‍ കുടുങ്ങിയത്. ഇതിന് പിന്നാലെ ഇവരെ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം കുറച്ച് ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications











