'നാഷണൽ അവാർഡ് കിട്ടുമ്പോൾ തന്നാമതിയെന്ന് അന്ന് അമ്മയോട് വെറുതെ പറഞ്ഞു, ഒന്നും പ്രതീക്ഷിച്ചില്ല'; സുരാജ്
സുരാജ് വെഞ്ഞാറമൂട് സിനിമയെന്ന് കേൾക്കുമ്പോൾ തന്നെ ക്വാളിറ്റിയുള്ള കണ്ടന്റായിരിക്കും മടുപ്പിക്കാത്ത പ്രകടനമായിരിക്കും എന്നൊരു പ്രതീക്ഷ പ്രേക്ഷകർക്കെല്ലാമുണ്ട്. റോയ് ടൈറ്റിൽ പോസ്റ്റർ വന്നപ്പോഴും ആ ഒരു പ്രതീക്ഷ പ്രേക്ഷകർക്കുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിയില്ല.
റോയിയിലും റിയലിസ്റ്റിക്കായിട്ടുള്ള പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് കാഴ്ചവെച്ചത്. ഇത്രയേറെ കഴിവുള്ള മനുഷ്യനെയാണോ കോമഡി കഥാപാത്രങ്ങളിൽ മാത്രം ഒരു കാലത്ത് തളച്ചിട്ടതെന്ന് എല്ലാവർക്കും ഇപ്പോഴത്തെ സുരാജ് വെഞ്ഞാറമൂട് സിനിമകൾ കാണുമ്പോൾ തോന്നുന്ന ഒന്നാണ്.
ഇപ്പോഴിത തന്റെ പുതിയ സിനിമയായ റോയിയെ കുറിച്ചും നാഷണൽ അവാർഡ് കിട്ടിയപ്പോഴുള്ള അനുഭവത്തെ കുറിച്ചും റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. 'എന്റെ കുടുംബവീടിനോട് ചേർന്ന് തിയേറ്റർ ആയിരുന്നു.'
'അതുകൊണ്ട് തന്നെ തിയേറ്ററിൽ നിന്ന് വരുന്ന ശബ്ദരേഖയൊക്കെ ചെറുപ്പം മുതൽ കേൾക്കാറുണ്ടായിരുന്നു. സിനിമയൊക്കെ എനിക്ക് സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ സിനിമയിലെത്തുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. സിനിമയിൽ എത്തപ്പെട്ടത് വലിയ നിമിത്തമാണ്.'

'രണ്ടാമത്തെ ടൈറ്റിൽ റോളാണ് റോയിയിലേത്. കുട്ടൻപിള്ളയുടെ ശിവരാത്രിയാണ് ആദ്യത്തേത്. റോയിയിൽ മാത്രമാണ് ഇൻ ആന്റ് ആസ് കാണിക്കുന്നത്. പൃഥ്വിരാജിനും ലാലേട്ടനും മമ്മൂക്കയ്ക്കും മാത്രം പോരല്ലോ നമ്മൾക്കും ഇത്തരം ഇൻ ആന്റ് ആസ് ഇട്ടോട്ടെ. ഇതൊക്കെ നിമിത്തമാണ്.'
'നേരത്തെ കരുതി കൂട്ടി ഇരുന്നതല്ല. നല്ല സിനിമകൾ ചെയ്യണം നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കണം എന്നതൊക്കെയാണ് എന്റെ സ്വപ്നങ്ങൾ. സമീർ താഹിറിനൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ട്. കേരളത്തിൽ നിന്നും വരുന്ന പാൻ ഇന്ത്യൻ സിനിമയിൽ ഭാഗമാകണമെന്നൊക്കെ എനിക്ക് ആഗ്രഹമുണ്ട്. ഇപ്പോഴത്തെ സമയത്തിന് ചേരുന്നതാണോ കഥയെന്ന് ആദ്യം നോക്കും.'

'പിന്നെ എന്റെ കഥാപാത്രത്തെ കുറിച്ച് നോക്കും. ഒരുപാട് ചിന്തിച്ച് കഴിഞ്ഞാൽ വട്ടായി പോകും. പോലീസ് വേഷം ഒരുപാട് നിരന്തരമായി ഒരിടയ്ക്ക് വരുമായിരുന്നു. അപ്പോൾ ഞാനും ചിന്തിച്ചിരുന്നു പോലീസ് വേഷം മാത്രമാണല്ലോയെന്ന്. മമ്മൂക്കയും പറയുന്നത് കേട്ടും ഒരുപാട് പോലീസ് വേഷം ഇപ്പോൾ വരുന്നുണ്ടെന്ന്.'
'ത്രില്ലറും പോലീസ് വേഷവും കുറച്ച് കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഹ്യൂമർ ചെയ്യാൻ എനിക്ക് ഒരുപാടിഷ്ടമാണ്. സംവിധായകരോട് പറഞ്ഞ് പൊലിപ്പിച്ച് എടുക്കാനും ശ്രമിക്കാറുണ്ട്. അളിയാ നിർത്താനായില്ലേ... ഇതിപ്പോ എത്രാമത്തെ പോലീസാടാ.... നിർത്താറായില്ലേ എന്നൊക്ക സഹപ്രവർത്തകർ ചോദിക്കാറുണ്ട്.'

'ഞാനെ ട്രോളുന്ന ആളാണ്. നീ കെളവൻ പിടിച്ചല്ലേ... മതിയാക്കടാ... എന്നൊക്കെ മമ്മൂട്ടി പറയും. എല്ലാ രീതിയിലും സിനിമ മാറി. ജോഷി സാറിനോട് ചെന്ന് സ്ക്രിപ്റ്റ് ചോദിക്കാൻ പറ്റില്ലല്ലോ. ആദ്യമായി സ്ക്രിപ്റ്റ് വായിച്ചത് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചെയ്യുന്നതിന് മുമ്പാണ്.'
'അതിന്റെ അണിയറപ്രവർത്തകരാണ് ആദ്യമായി സ്ക്രിപ്റ്റ് വായിക്കാൻ തന്നത്. ബാക്കി ഉള്ളവരെല്ലാം വിളിച്ചിട്ട് ഒരു പത്ത് ദിവസം വേണം, ഇരുപത് ദിവസം വേണം, ഒമ്പത് ദിവസം വേണം എന്നൊക്കെ പറയുകയാണ് ചെയ്യാറ്. ജോഷി സാർ എന്നെ വിളിക്കാറില്ല. ഷാഫി സാർ വിളിക്കാറുണ്ട്. പലരേയും ഞാൻ വിളിക്കാറില്ല.'

'അവർ തിരക്കായിരിക്കും എന്നൊരു തോന്നൽ എനിക്ക് വരും. ദശമൂലം ദാമുവിനെ കുറിച്ച് സിനിമ ആലോചിക്കുന്നുണ്ട്. കോളജിൽ പോയാൽ ഫ്ലക്സ് ദശമൂലം ദാമുവായിരിക്കും. എന്റെ പുതിയ ഫോട്ടോ ഒരുപാടുണ്ടാല്ലോ അതിൽ നിന്ന് ഏതേലും വെച്ചൂടായിരുന്നുവോയെന്ന് ചോദിക്കാറുണ്ട് ഞാൻ.'
'ടൊവിനോയ്ക്കൊപ്പം അഭിനയിച്ച ശേഷമാണ് ജിമ്മിൽ പോകണമെന്ന് തോന്നിയത്. ഞാൻ പെട്ടന്ന് ദേഷ്യം വരുന്നയാളാണ്. സംവിധാനം പറ്റില്ല. എനിക്ക് നാഷണൽ അവാർഡ് കിട്ടിയ പേരറിയാത്തവൻ എന്ന സിനിമ കൊല്ലത്താണ് ഷൂട്ട് ചെയ്തത്.'

'ആ സിനിമയുടെ ലാസ്റ്റ് സീൻ കഴക്കൂട്ടത്ത് വെച്ചാണ് എടുത്തത്. വെഞ്ഞാറമൂട്ടിൽ നിന്നാണ് ലൊക്കേഷനിലേക്ക് പോയത്. അവിടെ ചെന്നു കോസ്റ്റ്യൂം ഇട്ടു അഭിനയിച്ചു. തിരിച്ച് വീട്ടിൽ അതേ ഡ്രസ്സിൽ വന്ന് അത് അമ്മയ്ക്ക് ഊരിക്കൊടുത്തു.'
'ഇത് നാഷണൽ അവാർഡ് കിട്ടുമ്പോൾ എനിക്ക് തന്നാമതിയെ ഈ ഡ്രസ്സ് ഇവിടെ ഇരുന്നോട്ടെയെന്ന് പറഞ്ഞു. വെറുതെ പറഞ്ഞതാണ്. അതിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. പിന്നീടാണ് നാഷണൽ അവാർഡ് കിട്ടിയത്. ബിസിനസ് എനിക്ക് പറഞ്ഞിട്ടില്ല. അത് പൊട്ടും' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Click it and Unblock the Notifications