'വാഹനം വൈകിയപ്പോൾ സുരേഷേട്ടൻ കലിപ്പായി, പിന്നെ എന്നേയും കൂട്ടി ഓട്ടോയിൽ ഒറ്റപ്പോക്ക്'; സുരാജ് വെഞ്ഞാറമൂട്
വളരെ ചെറിയ കഥാപാത്രങ്ങൾ ചെയ്ത് സിനിമയിലെത്തി ഇപ്പോൾ നായകനായും കലാമൂല്യമുള്ള സിനിമയുടെ ഭാഗമായും പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സീരിയലുകളിൽ നിന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ തുടക്കം.
പിന്നീട് പതിയെ സിനിമയിലെത്തി ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങി. ശേഷം കോമഡിയിൽ തിളങ്ങി. ആ സമയത്ത് സുരാജ് ചെയ്ത് അടിപൊളിയാക്കിയ ദശമൂലം ദാമു ഇന്നും വൈറലാണ്.
ട്രോളുകളിലും മീമുകളിലും പ്രധാനമായും കാണുന്ന ഒരു കഥാപാത്രം കൂടിയാണ് ദശമൂലം ദാമു. ആക്ഷൻ ഹീറോ ബിജുവിൽ ചെയ്ത അതിഥി വേഷം ഹിറ്റായതോടെയാണ് സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്കുണ്ടായത്.
സ്ഥിരം കോമഡി ചെയ്തിരുന്ന സുരാജിന് പിന്നീടങ്ങോട്ട് ഒട്ടനവധി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും നായകവേഷം ചെയ്യാനുള്ള അസരവും ലഭിച്ചു. ഒപ്പം പേരറിയാത്തവർ പോലുള്ള സിനിമയിലെ പ്രകടനത്തിലൂടെ ദേശീയ അംഗീകാരവും ലഭിച്ചു.

നാൽപത്തിയാറുകാരനായ സുരാജ് വെഞ്ഞാറമൂട് ചെറുപ്പം മുതൽ മിമിക്രിയിൽ ശോഭിച്ച് നിന്നിരുന്ന നടനാണ്. ടെലിവിഷൻ ചാനലുകളിലും സുരാജിന്റെ നിരവധി കോമഡി പരിപാടികൾ സംപ്രേഷണം ചെയ്യുന്നുമുണ്ടായിരുന്നു. ഇപ്പോൾ ഏറെ ഡിമാന്റുള്ള നായക നടനായും സുരാജ് മാറികഴിഞ്ഞു.
ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയാണ് സുരാജിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ആൻ അഗസ്റ്റിനാണ് ചിത്രത്തിൽ നായിക. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് റിപ്പോർട്ട്.

എഴുത്തുകാരൻ എം.മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണിത്. ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സുരാജ്, ആൻ അഗസ്റ്റിൻ എന്നിവരെ കൂടാതെ ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, മഹേഷ്, നീന കുറുപ്പ്, ദേവി അജിത്ത്, കബനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇപ്പോഴിത സിനിമയുടെ പ്രമേഷനുമായി ബന്ധപ്പെട്ട് സുരാജും ആൻ അഗസ്റ്റിനും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
ഓട്ടോറിക്ഷയിൽ സഞ്ചരിച്ചപ്പോഴുള്ള എന്തെങ്കിലും അനുഭവം പറയാമോയെന്ന് അവതാരക ചോദിച്ചപ്പോഴാണ് നടൻ സുരേഷ് ഗോപിക്കൊപ്പമുള്ള ഒരു ഓട്ടോ യാത്രയെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് വെളിപ്പെടുത്തിയത്. 'ഞാൻ നാട്ടിൽ പോകുമ്പോൾ ഓട്ടോയിൽ പോകാറുണ്ട്. കൂട്ടുകാർക്ക് ഓട്ടോയുണ്ട്.'

'ഒരിക്കൽ ഞാൻ സുരേഷ് ഗോപി ചേട്ടനൊപ്പം ഓട്ടോയിൽ പോയൊരു അനുഭവമുണ്ട്. കൊച്ചിയിൽ ഹൈലസ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയമാണ്. സുരേഷേട്ടൻ വൈറ്റ് ഫോർട്ടിലേക്ക് പോകാൻ ചേട്ടന്റെ വാഹനം കാത്ത് നിൽക്കുകയാണ്.'
'ഞാനും ഒപ്പമുണ്ട്. ചേട്ടന്റെ കാറ് വരാൻ പത്ത് മിനിറ്റോളം വൈകി. ആ ദേഷ്യത്തിൽ കാറിൽ കയറാതെ അപ്പുറത്തേക്ക് മാറി ഓട്ടോയ്ക്ക് കൈ കാണിച്ച് എന്നേയും കൂട്ടി അതിൽ കേറി പോയി. നീ വരുന്നോ എന്നൊരു ചോദ്യം മാത്രമെ ചോദിച്ചുള്ളു.'

'ഞാൻ തന്നെ ഞെട്ടിപ്പോയി. അങ്ങനെ ഫോർട്ട് കൊച്ചി മുതൽ വൈറ്റില വരെ ഞങ്ങൾ ഓട്ടോയിൽ പോയി. അദ്ദേഹത്തിന് അർജന്റായി എത്തണം സമയം പാലിക്കണം അതിനാണ് അദ്ദേഹം വേറൊന്നും നോക്കാതെ ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കയറി ലക്ഷ്യസ്ഥാനത്തേക്ക് പോയത്.'
'അതൊരു രസകരമായ അനുഭവമായിരുന്നു. അദ്ദേഹം ദേഷ്യപ്പെട്ട് ഓട്ടോയിൽ പോകുന്നത് കണ്ട് അദ്ദേഹത്തിന്റെ വാഹനം ഓട്ടോയെ പിന്തുടർന്ന് വരുന്നുണ്ടായിരുന്നു' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Click it and Unblock the Notifications