സുരാജ് വിളിച്ച റോങ് നമ്പറും, കല്യാണം ആലോചിച്ചപ്പോള്‍ നമ്പര്‍ മാറ്റേണ്ടി വന്ന അവസ്ഥയും; കഥയിങ്ങനെ

ഹാസ്യവേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരിലൊരാളായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. തിരുവനന്തപുരം സ്ലാങ്ങിനെ ജനപ്രിയമാക്കിയ സുരാജിന്റെ കോമഡികള്‍ക്ക് ഇന്നും ആരാധകരേറെയാണ്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ അഭിനയത്തിന്റെ വ്യാപ്തി പ്രേക്ഷകര്‍ ഒന്നടങ്കം മനസ്സിലാക്കുന്നത്. ചിത്രത്തില്‍ വളരെ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമായിട്ടും പ്രേക്ഷകമനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു കഥാപാത്രമായി മാറാന്‍ സുരാജിനു സാധിച്ചു.

ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിളളയുടെ ശിവരാത്രി, തീവണ്ടി, യമണ്ടന്‍ പ്രേമകഥ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫൈനല്‍സ്, വികൃതി, കാണെക്കാണെ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ വ്യത്യസ്തമായ അഭിനയശൈലിയും എടുത്തുപറയേണ്ടതാണ്.

സുരാജിന്റെ അനുഭവം

തനിക്ക് സംഭവിച്ച രസകരമായ സംഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് തന്റെ ചെറുപ്പകാലത്തെ ഒരനുഭവം അവതാരകനുമായി പങ്കുവെച്ചത്.

സുരാജിന്റെ വാക്കുകളില്‍നിന്നും: ' എന്റെ സുഹൃത്തിന് സഹായിക്കാന്‍ വേണ്ടി ചെയ്ത ഒരു കാര്യമായിരുന്നു അത്. അവന്റെ വീട്ടിലേക്ക് സ്ഥിരമായി ഒരു നമ്പറില്‍ നിന്ന് കോള്‍ വരുമായിരുന്നു. അന്ന് മൊബൈല്‍ അത്ര പ്രചാരത്തിലായിട്ടില്ല. അവന്റെ ഭാര്യ എടുക്കുമ്പോള്‍ ഫോണില്‍ വിളിക്കുന്നയാള്‍ സംസാരിക്കും. പക്ഷെ, അവന്‍ എടുത്താല്‍ അപ്പോള്‍ തന്നെ ഫോണ്‍ കട്ട് ചെയ്യും. മിക്കപ്പോഴും കോള്‍ വരുന്നുണ്ടെങ്കിലും നമ്പര്‍ അറിയില്ലായിരുന്നു. ഒടുവില്‍ അവര്‍ മറ്റൊരു ഫോണ്‍ വാങ്ങി നമ്പര്‍ കണ്ടെത്തി. ആ നമ്പര്‍ ഞാന്‍ വാങ്ങിയെടുത്ത് വിളിച്ചു നോക്കി. ഞരമ്പുരോഗിയാണെങ്കില്‍ അപ്പോള്‍ തന്നെ തിരിച്ചുവിളിക്കുമെന്ന് അറിയാമായിരുന്നു.

 ഫോണ്‍വിളിച്ച കഥ

അങ്ങനെ സ്ത്രീശബ്ദത്തില്‍ ഞാന്‍ വിളിച്ചുനോക്കി. ഷിബു ചേട്ടനാണോ എന്ന് ചോദിച്ചു, അല്ല എന്നെ പറ്റിക്കുവാണെന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എനിക്കറിയാമായിരുന്നു അയാള്‍ തിരികെ വിളിക്കുമെന്ന്. അങ്ങനെ ഫോണില്‍ വിളികള്‍ തുടങ്ങി. എല്ലാ വിശേഷങ്ങളും പറയാന്‍ തുടങ്ങി. രാത്രി പരിപാടിക്ക് പോയാലും വന്നിട്ട് തിരികെ വിളിക്കുമായിരുന്നു. പിന്നീട് മൊബൈല്‍ വന്നു. അങ്ങനെ എല്ലാ ദിവസവും വിളിക്കാന്‍ തുടങ്ങി. പതുക്കെ എനിക്ക് അയാളോട് പ്രേമം തോന്നിത്തുടങ്ങി. ഞാന്‍ ഒരു പെണ്ണാണോ എന്നൊക്കെ ചിന്തിച്ചു പോയി.

അയാളെ പറ്റിച്ച് ഭക്ഷണം കഴിച്ച അനുഭവവുമുണ്ട്. ഒരിക്കല്‍ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി എനിക്ക് ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്. പക്ഷെ, അത് ഞാനാണ് എന്നറിയാതെയായിരുന്നു. ഒരു കൂട്ടുകാരന്‍ മുഖേന അയാളെ പറഞ്ഞു പറ്റിച്ച് ഹോട്ടലില്‍ വരുത്തി എനിക്കും സുഹൃത്തിനുമൊക്കെ ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്.

പ്രേമം തോന്നിപ്പോയി

എന്നാല്‍ പിന്നീട് അധികനാള്‍ ആ ബന്ധം മുന്നോട്ടു പോയില്ല. അതിന്റെ കാരണവും രസകരമാണ്. അയാളുടെ അമ്മയും പെങ്ങളും കൂടെ ഞങ്ങളുടെ കല്യാണം നടത്താനുള്ള ആലോചനയുമായി വന്നു. അത് കൂടുതല്‍ അപകടമാകുമെന്ന് വിചാരിച്ച് ഞാന്‍ അപ്പോള്‍ തന്നെ നമ്പര്‍ മാറ്റി. അങ്ങനെ അവിടെ വെച്ച് ആ ബന്ധം അവസാനിപ്പിച്ചു.

പക്ഷെ, ഇന്നും അയാള്‍ക്ക് സംഭവം ഇങ്ങനെയാണെന്ന് മനസ്സിലായിട്ടില്ല, എന്നെയും അറിയില്ല. ചിലപ്പോള്‍ ഞാന്‍ ഈ അഭിമുഖത്തിലൂടെ പറയുമ്പോഴായിരിക്കും അയാള്‍ ആ സത്യം മനസ്സിലാക്കുന്നത്.' എന്നോട് ക്ഷമിക്കണമെന്ന് സുരാജ് പറയുന്നു. 'അദ്ദേഹത്തിന് കല്യാണം കഴിഞ്ഞ് ഇപ്പോള്‍ മക്കളൊക്കെ ആയിക്കാണും. ഇപ്പോള്‍ വിചാരിക്കുന്നുണ്ടാവും അന്ന് 3000 രൂപയല്ലേ പോയിട്ടുള്ളൂ. അല്ലെങ്കില്‍ ഇപ്പോള്‍ 30 ലക്ഷം രൂപ പോയേനെ എന്ന്.' സുരാജ് ചിരിച്ചുകൊണ്ടു പറയുന്നു.

ഇപ്പോള്‍ ജനഗണമന

ഡിജോ ജോസ് ആന്റണിയുടെ ജനഗണമനയാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ പുതിയ ചിത്രം. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ശ്രീദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, പശുപതി, വിന്‍സി അലോഷ്യസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദാണ് തിരക്കഥ. ജേക്ക്‌സ് ബിജോയ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ജനഗണമന ഏപ്രില്‍ 28ന് പുറത്തിറങ്ങിയിരുന്നു.

മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ജനഗണമന.

Read more about: suraj venjaramoodu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X