'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ'; സുഹൃത്തിനെ ഓർത്ത് സുരേഷ് ഗോപി!
വെള്ളാരം കണ്ണുകളുള്ള നടൻ രതീഷ് വേഴാമ്പൽ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയെങ്കിലും ശ്രദ്ധേയനായത് 1979ൽ ഇറങ്ങിയ കെ.ജി ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ചാമരം, വളർത്തുമൃഗങ്ങൾ, മുന്നേറ്റം, സംഘർഷം, തൃഷ്ണ തുടങ്ങി ധാരാളം സിനിമകളിൽ നായക തുല്യനോ സഹനടനോവായി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
Recommended Video
1981ൽ ഇറങ്ങി ഐ.വി ശശി സംവിധാനം ചെയ്ത തുഷാരം എന്ന ബിഗ് ബജറ്റ് ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കശ്മീർ പശ്ചാത്തലമാക്കി ചിത്രീകരിച്ച തുഷാരം അന്തരിച്ച നടൻ ജയന് വേണ്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം ആ റോൾ രതീഷിന് ലഭിക്കാൻ ഇടയാക്കി. ക്യാപ്റ്റൻ രവീന്ദ്രൻ എന്ന കഥാപാത്രത്തെ രതീഷ് ഗംഭീരമാക്കി. ഒരു സൂപ്പർസ്റ്റാർ ലെവെലിലുള്ള സ്വീകരണം പ്രേക്ഷകരിൽ നിന്ന് ലഭിച്ചു. പല മാധ്യമങ്ങളും ജയന് ശേഷം ആര് എന്നതിനുള്ള ഉത്തരമായി രതീഷിനെ പ്രതിഷ്ഠിച്ച സമയം വരെ ഉണ്ടായിരുന്നു.
ശേഷം മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ നായകനും ഉപനായകനും പ്രതിനായകനുമായി ധാരാളം വേഷങ്ങൾ ചെയ്തു. എന്നാൽ തനിക്ക് ലഭിച്ച കുതിപ്പ് കരുതലോടെ പ്രയോജനപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

തിരക്കഥയുടെ നിലവാരമോ തന്റെ വേഷത്തിന്റെ പ്രാധാന്യമോ ഒന്നും നോക്കാതെ നായകനായും ഉപനായകനായും കിട്ടിയ വേഷങ്ങൾ വാരിവലിച്ച് ചെയ്തുകൂട്ടി. ബി, സി ഗ്രേഡ് നിലവാരത്തിലുള്ള സിനിമകളിൽ പോലും അദ്ദേഹം നായകനായിട്ടുണ്ടെന്നാണ് കഥകൾ.
നന്മയുള്ള സുഹൃത്ത് ബന്ധത്തിന് എന്തിനേക്കാളും പ്രധാന്യം കൊടുക്കുന്ന നല്ല മനുഷ്യനായ രതീഷിന് മിക്ക പ്രമുഖരും മികച്ച കഥാപാത്രങ്ങൾ സിനിമയിൽ നൽകിയിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ നിർമിക്കുകയും ചെയ്തിരുന്നു.

വൻ സാമ്പത്തിക നഷ്ടമായിരുന്നു അദ്ദേഹം നിർമ്മാണ രംഗത്ത് അഭിമുഖീകരിച്ചത്. എന്നാൽ 1994 ൽ ഷാജി കൈലാസിന്റെ കമ്മീഷണർ എന്ന ചിത്രത്തിലെ മോഹൻ തോമസ് എന്ന നായകന് ഒത്ത എതിരാളിയായ വില്ലനായി അദ്ദേഹം തിരിച്ച് വന്നു.
മലയാളത്തിലെ ഗംഭീര വില്ലൻ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ നിന്ന് മോഹൻ തോമസിനെ ഒഴിവാക്കാൻ ഒരിക്കലും കഴിയില്ല. പക്ഷെ അതിന് ശേഷം അദ്ദേഹത്തിന് അത്രത്തോളം മികച്ച ഒരു വേഷം ലഭിച്ചില്ല.
കശ്മീരം, അഗ്നിദേവൻ, രാവണപ്രഭു തുടങ്ങിയ കുറച്ച് സിനിമകളിൽ കുറെ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത രതീഷ് 2002 ഡിസംബർ 23 നാണ് മരിച്ചത്. അപ്രതീക്ഷിതമായിരുന്നു മരണം.

48 വയസ് പ്രായമെ അന്ന് രതീഷിനുണ്ടായിരുന്നുള്ളു. രതീഷിന്റെ മക്കളിൽ രണ്ടുപേർ സിനിമകളിൽ അരങ്ങേറിയിട്ടുണ്ട്. അർബുദ രോഗത്തെ തുടർന്ന് രതീഷിന്റെ ഭാര്യ ഡയാനയും മരിച്ചു. രതീഷിന്റേയും ഭാര്യയുടേയും മരണത്തോടെ അനാഥരായ നാല് കുഞ്ഞുങ്ങൾക്ക് പിന്നീട് അഭയമായത് നടൻ സുരേഷ് ഗോപിയാണ്.
ഇപ്പോഴും പ്രിയ സുഹൃത്തിനെ കുറിച്ച് സംസാരിച്ചാൽ സുരേഷ് ഗോപിയുടെ കണ്ണ് നിറയും. അമൃത ടിവി സ്പെഷ്യൽ പ്രോഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കവെ പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലാകുന്നത്.

'ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ' എന്നാണ് നിറഞ്ഞ കണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്.
കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിര്‍മാതാവ് സുരേഷ് കുമാറുമാണ്. രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്. അതുകൊണ്ടാണ്. രതീഷിന്റെ കുടുംബം സുരേഷ് ഗോപിക്ക് പ്രിയപ്പെട്ടതാകുന്നത്.


Click it and Unblock the Notifications