'എനിക്ക് മുറിയുണ്ടായിരുന്നെങ്കിൽ പോലും ഞാൻ മിക്ക ദിവസവും മോഹൻലാലിന്റെ മുറിയിലായിരുന്നു, സുഹൃത്തായിരുന്നു ലാൽ'
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുെട സാന്നിധ്യമായിരുന്നു. 27 വർഷത്തിനു ശേഷമാണ് അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ സുരേഷ് ഗോപി പങ്കെടുക്കുന്നത്. അമ്മയുടെ തെരഞ്ഞെടുപ്പ് കൂടി നടന്ന ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുമ്പ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഉപഹാരം നൽകിയാണ് വേദിയിലേക്ക് മോഹൻലാൽ സുരേഷ് ഗോപിയെ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു.
അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് 1997ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയിൽ എത്തിയിരുന്നു.

2022ൽ ഉണർവ് എന്നപേരിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലേക്കാണ് സുരേഷ് ഗോപി എത്തിയത്. അന്ന് പരിപാടയിൽ പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. എന്നാൽ ജനറൽ ബോഡി മീറ്റിങ്ങിൽ താരം പങ്കെടുക്കുന്നത് കാൽനൂറ്റാണ്ടിന് ശേഷമാണ്. ചടങ്ങിൽ താരം നടത്തിയ മൂവി വേൾഡ് മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വൈറലാണ്.
അമ്മയിൽ നിന്ന് 1997ൽ പടിയിറങ്ങേണ്ടി വന്നതിനേക്കുറിച്ച് അടക്കം സുരേഷ് ഗോപി വാചാലനായി. എന്റെ വാചാലതയ്ക്ക് ഇപ്പോൾ ചങ്ങല വീണിരിക്കുകയാണ്. ഇങ്ങനെയുള്ള കൂട്ടങ്ങളിൽ ചെന്ന് പെടുമ്പോൾ ഒരു ലോക്ക് അങ്ങ് വരും. 1997നുശേഷം എനിക്ക് ഈ വേദി കൈമോശം വന്നു. ഓരോ കഥാപാത്രത്തിലൂടെയും ഞാൻ വിരിഞ്ഞുവരുകയായിരുന്നു. ഞാൻ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല.
എന്റെ കഥാപാത്രങ്ങൾക്കുവേണ്ടി എതിർഭാഗത്ത് നിന്ന് തല്ലുവാങ്ങിയവർ, എനിക്ക് ശക്തി നൽകിയവർ, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ് വർഗീസ്, നരേന്ദ്രപ്രസാദ് ഒരുപാട് പേരോട് കടപ്പാടുണ്ട്. സിനിമയിലെ എന്റെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ അത് സമൂഹത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് പറയുന്നിടത്താണ് ഒരു വ്യക്തിയെന്ന നിലയിൽ എന്റെ ബലത്തിന് കാരണമായിട്ടുള്ളത്. വലിയൊരു എലമെന്റാണ് കാക്കിയെന്നത്. ആ കാക്കിയെ ഈ വേദിയിൽ നിന്നുകൊണ്ട് ഞാൻ ആദരവോടെ ഓർക്കുകയാണ്.
സിനിമയിൽ വന്ന കാലത്ത് സഹകരിക്കുകയല്ല പെരുമാറാൻ നിന്ന് തന്ന സുഹൃത്തായിരുന്നു മോഹൻലാൽ. എനിക്ക് മുറി ഉണ്ടായിരുന്നെങ്കിൽ പോലും ഞാൻ മിക്ക ദിവസം അദ്ദേഹത്തിന്റെ മുറിയിലായിരുന്നു. അതിന് ശേഷം അടുത്ത മമ്മൂക്കയാണെങ്കിലും വിജയ രാഘവൻ, സിദ്ദിഖ് തുടങ്ങിയവരോടൊപ്പം ചെയ്ത സിനിമകളെല്ലാം ഇതാണെന്റെ കുടുംബം എന്ന തോന്നൽ നൽകിയിരുന്നു.

എന്നെ ഞാനാക്കിയതിൽ അമ്മ, മാക്ട, ഫെഫ്ക എല്ലാമുണ്ട്. വലിയ സ്‌ഫോടനങ്ങളെ ഏറുപടക്കത്തിന്റെ പോലും ശബ്ദത്തിന്റെ ഫലമുണ്ടാക്കാത്ത തരത്തിൽ അടിച്ചമർത്തി രസം പകർന്ന അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. അതുപോലെ ആർക്കെങ്കിലുമാകാൻ കഴിയുമോയെന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹം ഈ സംഘടനയെ നയിക്കുന്ന ഓരോ ഭാരവാഹിക്കും ഉത്തമമായ ഒരു പാഠപുസ്തകമായിരിക്കണമെന്നും പറഞ്ഞ് സുരേഷ് ഗോപി പ്രസംഗം അവസാനിപ്പിച്ചു.
1994 മേയ് 31ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിൽ രൂപംകൊണ്ടതാണ് താരസംഘടനയായ അമ്മ. ഷൂട്ടിങ് സെറ്റിൽ കുപ്പിവെള്ളം ചോദിച്ചപ്പോൾ നിർമാതാവിൽ നിന്നുണ്ടായ മുറിവിന്റെ വേദനയിൽ നിന്നാണ് അമ്മ എന്ന ആശയത്തിന്റെ ഉദയം. തനിക്കുണ്ടായ അനുഭവം ഗണേഷ് കുമാറിനോടും മണിയൻപിള്ള രാജുവിനോടും പങ്കുവെച്ച സുരേഷ് ഗോപി അഭിനേതാക്കൾക്കായി കൂട്ടായ്മ വേണമെന്ന് ആവശ്യപ്പെട്ടു.
മൂന്ന് പേരും പതിനായിരം രൂപവീതമെടുത്ത് സ്വരുക്കൂട്ടിയ മുപ്പതിനായിരം രൂപയായിരുന്നു മൂലധനം. സുരേഷ് ഗോപിതന്നെ ആദ്യം അംഗത്വമെടുത്തു. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി.
എം.ജി സോമൻ പ്രസിഡന്റും ടി.പി മാധവൻ സെക്രട്ടറിയും മമ്മൂട്ടിയും മോഹൻലാലും വൈസ് പ്രസിഡന്റുമാരുമായ ആദ്യഭരണസമിതിയിൽ സംഘടനയ്ക്ക് കളമൊരുക്കിയ മൂന്നുപേരും എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി. 1997ൽ സുരേഷ് ഗോപി വൈസ് പ്രസിഡന്റായി. പക്ഷെ അറേബ്യൻ ഡ്രീംസ് എന്ന താരനിശയുടെ പേരിലുണ്ടായ തർക്കങ്ങളെത്തുടർന്ന് അദ്ദേഹം സംഘടനയിൽ നിന്നകന്നു.


Click it and Unblock the Notifications