'ഇഷ്ടമാണെന്ന് പറയാൻ ധൈര്യം ഇല്ലാതെ പോയ രണ്ട് ആത്മാക്കളുണ്ട് ഒന്ന് ഞാനാണ്... മറ്റൊന്ന്...'; സുരേഷ് ഗോപി
കോളജ് പഠനകാലം ജീവിതത്തിന്റെ ഏറ്റവും സുവർണ കാലമാണ്. അവിടെ ഉടലെടുക്കുന്ന സൗഹൃദവും പ്രണയവുമെല്ലാം ജീവിതമാകെ നിറയും. ഒട്ടുമിക്ക ആളുകളും ആദ്യത്തെ പ്രണയം അനുഭവിക്കുന്നതും കോളേജിൽ പഠിക്കുന്ന സമയത്താണ്. ആ കാലഘട്ടങ്ങളിൽ ഉണ്ടാക്കുന്ന പ്രണയം ചിലപ്പോൾ അത്ര വേഗം പറിച്ചെറിയാൻ കഴിഞ്ഞെന്നുവരില്ല. സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അത്തരം പ്രണയങ്ങൾ എന്നും മനസിൽ ഒരു സുഖമുള്ള വേദനയായി ആളുകൾ കൊണ്ട് നടക്കും.
കേന്ദ്രമന്ത്രിയും നടനുമെല്ലാമായ സുരേഷ് ഗോപിയുടെ കലാലയ ജീവിതത്തിലും അത്തരം ഒരു പ്രണയമുണ്ടായിരുന്നു. പക്ഷെ ഇരുവരും അത് പരസ്പരം പറഞ്ഞിട്ടില്ലത്രെ. കണ്ണുകൾ കൊണ്ട് കൈമാറിയ പ്രണയത്തെ കുറിച്ച് സുരേഷ് ഗോപി ആദ്യമായി തുറന്ന് പറഞ്ഞു. അതും കലാലയ ജീവിതം മനോഹരമാക്കിയ ഫാത്തിമ മാതാ നാഷണൽ കോളജിന്റെ അങ്കണത്തിൽ വെച്ച് തന്നെ.

പറയാൻ കഴിയാതെ പോയ പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുരേഷ് ഗോപിയിൽ ആ പഴയ കോളജ് വിദ്യർത്ഥിയെ സദസിലിരുന്നവർക്ക് കാണാനായി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ പൂർവവിദ്യാർഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പഴയ ഓർമകൾ താരം വീണ്ടും പൊടിതട്ടിയെടുത്തത്.
ഇന്നുവരെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായിരുന്നു... അല്ലെങ്കിൽ ഇഷ്ടമാണ് എന്ന് പറയാൻ ധൈര്യം ഇല്ലാതെ പോയ രണ്ട് ആത്മാക്കളുണ്ട് ഒന്ന് ഞാനാണ്. പിന്നൊന്ന് വേറൊരു കുട്ടിയാണ്. ഞങ്ങൾ രണ്ടുപേരും അറ്റത്ത് നിന്ന് ഇറങ്ങി നടന്ന് വരുന്നത് എനിക്ക് അറിയാൻ പറ്റുമായിരുന്നു. അപ്പുറത്ത് നിന്ന് ചിലർ സിഗ്നൽ തരുമായിരുന്നു. ഞാൻ ആ സമയത്ത് കിഴക്കേറ്റ് അറ്റത്ത് നിന്ന് ഇപ്പുറത്തേക്ക് നടക്കും.
ഞങ്ങൾ നടന്ന് വന്ന് പരസ്പരം ഒന്ന് നോക്കുന്നത് മരത്തിന്റെ മറവിൽ എത്തുമ്പോഴാണ്. കാരണം ആ പറമ്പിൽ ഇരിക്കുന്ന ഒരാളും കാണത്തില്ല ഞങ്ങൾ പരസ്പരം നോക്കി എന്നുള്ളത്. പ്രണയം ഹൃദയത്തിലേക്ക് കടന്ന് വന്നതിന് തട്ടകമായിട്ടുള്ളതാണ് ഫാത്തിമ മാതാ നാഷണൽ കോളജ്. പ്രണയമെന്ന് പറയുന്നത് ദിവ്യമായിരുന്നു... എന്ന് പറഞ്ഞാൽ ഒരു ഉദ്ദേശവും ഉണ്ടാവില്ല. കല്യാണം കഴിക്കാൻ പറ്റും എന്ന ഒറ്റ ചിന്തയിലുള്ള പ്രണയമായിരുന്നു... എന്ന് പറഞ്ഞാണ് സുരേഷ് ഗോപി പ്രസംഗം അവസാനിപ്പിച്ചത്.
സുരേഷ് ഗോപിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപേർ കോളജ് കാലത്ത് അവർക്കുണ്ടായ പ്രണയത്തേയും പ്രണയ നഷ്ടങ്ങളേയും കുറിച്ച് പങ്കുവെച്ച് എത്തി. അന്നത്തെ പ്രണയം വിജയം കണ്ടില്ലെങ്കിൽ എന്താ... സങ്കല്പത്തിനൊത്ത ഒരാളെ തന്നെ ഭാര്യയായി കിട്ടിയില്ലേ എന്നും ചിലർ താരത്തോട് കമന്റുകളിലൂടെ ചോദിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ മാതൃകാ ദമ്പതികളുടെ പട്ടികയിൽ ആദ്യ സ്ഥാനത്ത് ഉള്ളവരാണ് സുരേഷ് ഗോപി-രാധിക ജോഡി. താൻ ആഗ്രഹിച്ചതുപോലൊരു ദാമ്പത്യവും ഭാര്യയേയുമാണ് തനിക്ക് കിട്ടിയതെന്ന് പലപ്പോഴായി സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. പ്രണയ വിവാഹമൊന്നും ആയിരുന്നില്ല സുരേഷ് ഗോപിയുടേത്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു.
1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. സുരേഷ് ഗോപിയുടെ അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി.ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വേണ്ടി വിവാഹം ആലോചിച്ച് ഉറപ്പിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷമാണ് സുരേഷ് ഗോപിയും രാധികയും ആദ്യമായി നേരിൽ കണ്ടത്.
അച്ഛനും അമ്മയും രാധികയെ കുറിച്ച് വിവരിച്ചപ്പോൾ തന്നെ ഇനി കണ്ടില്ലെങ്കിലും തനിക്ക് വിവാഹത്തിന് സമ്മതമാണെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു. അടുത്തിടെയാണ് ഇരുവരും മുപ്പത്തിനാലാം വിവാഹ വാർഷികം ആഘോഷിച്ചത്. ഇരുവർക്കും നാല് മക്കളാണുള്ളത്.


Click it and Unblock the Notifications