'എന്റെ മകൾ ലക്ഷ്മി പോയ ദുഃഖം കഴിഞ്ഞാൽ പിന്നെ എനിക്കുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് അത്'; സുരേഷ് ഗോപി പറയുന്നു!
മേ ഹൂം മൂസയ്ക്ക് ശേഷം തന്റെ ഏറ്റവും പുതിയ സിനിമ ഗരുഡന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് സുരേഷ് ഗോപി. സുരേഷ് ഗോപി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് അരുൺ വർമ സംവിധാനം ചെയ്ത ഗരുഡൻ.
സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. മലയാള സിനിമയിലെ മികച്ച കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു എന്നതും ഗരുഡന്റെ പ്രധാന ആകർഷണമാണ്.
സുരേഷ് ഗോപിയ്‌ക്കും ബിജു മേനോനും ഒപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, മേജർ രവി, ബാലാജി ശർമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സിനിമയുടെ പ്രമോഷൻ പരിപാടികളുമായി സജീവമാണ് സുരേഷ് ഗോപി.

സിനിമ പ്രമോഷന് എത്തുമ്പോൾ മാത്രമാണ് സരസമായി സംസാരിക്കുന്ന സുരേഷ് ഗോപിയെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. പഴയ സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം നടന്ന രസകരമായ സംഭവങ്ങളും പഴയ ഓർമകളുമെല്ലാം അദ്ദേഹം പങ്കുവെക്കുകയും ചെയ്യും. അത്തരത്തിൽ രണ്ടാംഭാവം എന്ന സിനിമയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് രണ്ടാംഭാവം സിനിമയുടെ പരാജയമെന്നും അതിന്റെ പരാജയം ഉണ്ടാക്കിയ സങ്കടത്തിൽ നിന്ന് കരകയറാൻ സമയമെടുത്തുവെന്നുമാണ് സുരേഷ് ഗോപി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
2001ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി ഇരട്ടവേഷം ചെയ്ത സിനിമയായിരുന്നു രണ്ടാംഭാവം. കിച്ചനായും അനന്തുവായും സുരേഷ് ഗോപി ഞെട്ടിച്ചു. സുരേഷ് ഗോപിയുടെ മറ്റ് ആക്ഷൻ സിനിമ പോലെ ഇതും ആക്ഷൻ സിനിമയായിരിക്കുമെന്ന് കരുതിയ പ്രേക്ഷകന് പക്ഷെ വിപരീതമായ അനുഭവമാണ് സിനിമ സമ്മാനിച്ചത്. അതോടെ ആരാധകർക്ക് നിരാശ തോന്നി.
ചിത്രം തീയറ്ററിൽ പരാജയപ്പെട്ടു. കിച്ചനിൽ നിന്നും അനന്തുവായി മാറുന്ന സുരേഷ് ഗോപിയുടെ രണ്ടാം ഭാവം ഇന്നും അണ്ടറേറ്റഡ് പെർഫോമൻസെന്നാണ് സിനിമാപ്രേമികൾ വിലയിരുത്തി പറയാറുള്ളത്. 'രണ്ടാംഭാവം എന്ന സിനിമ എനിക്ക് ഓർമിക്കാൻ ഇഷ്ടമല്ല. ജീവിതത്തിൽ എന്റെ മകൾ പോയ ദുഃഖം കഴിഞ്ഞാൽ ഏറ്റവും വലിയ ദുരന്തമാണ് രണ്ടാംഭാവം.'

'ഞാനിപ്പോഴും വിശ്വസിക്കുന്നു ലാൽ ജോസിന്റെയും എന്റെയും ഏറ്റവും മികച്ച സിനിമയാണ് അതെന്ന്. അതിലൊന്നും പിഴവ് പറ്റിയിട്ടില്ല. എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത്. രണ്ടാംഭാവം കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് രഞ്ജിത്താണ്.'
'എടാ ഡാഷ് മോനേ... അമ്മ ഓതിത്തന്ന ഹരിനാമ ജപം പഠിച്ചിട്ട് കൊല്ലാൻ നീ മറന്നുപോയി എന്നൊക്കെ പറഞ്ഞാൽ ആരാണ് കേട്ടിരിക്കുക. ആ തോക്ക് എടുത്ത് തിലകന്റെ കയ്യിൽ കൊടുക്കുകയല്ല. അവന്റെ ദേഹത്ത് മുഴുവൻ ബുള്ളറ്റ് നിറയ്ക്കണമായിരുന്നു. അതാ തിയറ്ററിൽ നിന്ന് ജനം മോഹിച്ചത്. അതുകൊണ്ടാ പടം പൊട്ടിയത് എന്നാണ് അവൻ പറഞ്ഞത്.'
'ഇതേ കാര്യം ലാൽ ജോസിനോട് ഞാനും പറഞ്ഞതായിരുന്നു. ചേട്ടാ... ചേട്ടൻ ഷാജി കൈലാസ് ചേട്ടന്റെയും ജോഷി സാറിന്റെയുമൊന്നും പടത്തിൽ അഭിനയിക്കുന്നത് വെച്ച് എന്റെ പടത്തെ അസസ് ചെയ്യല്ലേ എന്നാണ് അയാൾ അന്ന് പറഞ്ഞത്. ആ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടാൻ എനിക്ക് സമയമെടുത്തു. രഞ്ജിത് പറഞ്ഞ അഭിപ്രായം ഭയങ്കര പെയിൻഫുള്ളായിരുന്നുവെന്നും', സുരേഷ് ഗോപി രണ്ടാംഭാവം സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.


Click it and Unblock the Notifications