'കണ്ണ് തുറന്ന് നോക്കിയപ്പോൾ ആശുപത്രി കിടക്കയിൽ കൂടെ മോഹൻലാൽ കിടക്കുന്നതാണ് കണ്ടത്'; ടി.പി മാധവൻ പറയുന്നു!
ഒരുപാട് മികച്ച വേഷങ്ങള്‍ ചെയ്ത് മലയാളികളെ രസിപ്പിച്ച നടനാണ് ടി.പി മാധവന്‍. ഒരുകാലത്ത് അദ്ദേഹം ഇല്ലാത്ത മലയാള സിനിമകള്‍ തന്നെ ചുരുക്കമായിരുന്നു. മാധവന്റെ ജീവിതം സിനിമക്കഥയെക്കാള്‍ വെല്ലുന്നതാണ്. തിരക്കുപിടിച്ച ഈ സിനിമ ജീവിതം തന്നെയാണ് തന്റെ കുടുംബജീവിതത്തില്‍ പ്രശങ്ങള്‍ക്ക് കാരണമായതെന്ന് ടി.പി മാധവൻ പറഞ്ഞിട്ടുണ്ട്.
താരസംഘടനയായ അമ്മയുടെ ആദ്യ കാലത്ത് സെക്രട്ടറിയും അമ്മ എന്ന സംഘടനയ്ക്ക് വേണ്ടി ഒരുപാട് നാള്‍ പ്രയത്‌നിക്കുകയും ചെയ്ത നടനാണ് ടി.പി മാധവൻ.
ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 2015 ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. ചികിത്സക്ക് ശേഷം ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുകയാണ്. ബോളിവുഡിലെ യുവ സംവിധായകന്‍ കൂടിയായ രാജകൃഷ്ണ മേനോനാണ് മാധവന്റെ മകന്‍.
ഗിരിജ മേനോനാണ് ടി.പി മാധവന്റെ ഭാര്യ. അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെവെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് രാജകൃഷ്ണ മേനോന്‍.

അദ്ദേഹം ചെയ്ത നാല് സിനിമകളും വലിയ വിജയമായിരുന്നു. ഇപ്പോള്‍ മകന്‍ അച്ഛനെ തിരിഞ്ഞുപോലും നോക്കുന്നില്ല. അതേസമയം താൻ ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ തനിക്ക് കൂട്ടിരിക്കാനെത്തിയ മോഹൻലാലിനെ കുറിച്ച് ടി.പി മാധവൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
'രാവിലെ മുതലെ എന്നെ പുറത്തേക്ക് കാണാത്തത് കൊണ്ട് ഫ്ലാറ്റിന്റെ സെക്യൂരിറ്റ് എന്ത് പറ്റിയെന്ന് നോക്കാനായി വന്നു. എന്തോ ഭാഗ്യത്തിന് ഞാൻ ഡോർ ലോക്ക് ചെയ്യാൻ മറന്നിരുന്നു.'

'അങ്ങനെ അയാൾ അകത്ത് വന്ന് നോക്കിയപ്പോൾ ഞാൻ നിലത്ത് വീണുകിടക്കുന്നതായി കണ്ടു. ഞാൻ മരണത്തെ പേടിക്കാത്ത ഒരുത്തനാണ്. മരണം എന്നെത്തേടി വരാത്ത സങ്കടമെ എനിക്കുള്ളു. ഇപ്പോൾ സംതൃപ്തിയിലെത്തി നിൽക്കുന്ന സമയമാണ്.'
'ആഗ്രഹിച്ച ജോലി വരെ ചെയ്ത് സംതൃപ്തിയിൽ എത്തിയൊരാളാണ് ഞാൻ. ബ്രെയിനിൽ ചെറിയ പ്രശ്നം വന്നിരുന്നു. ആശുപത്രിയിൽ കൊണ്ടുപോയി. അവിടുന്ന് എന്നെ ചികിത്സിക്കുന്നവർ പറഞ്ഞു ഒരു ലക്ഷം രൂപ എത്രയും പെട്ടന്ന് കൊണ്ടുവന്ന് അടച്ചാലെ ജീവൻ രക്ഷിക്കാൻ പറ്റുവെന്ന്.'

'സംഭവമറിഞ്ഞ് ലോട്ടസ് ക്ലബ്ബിലെ അംഗങ്ങൾ വന്ന് ഒരു ലക്ഷം രൂപ അടച്ചു. ഞാനും ആ ക്ലബ്ബിലെ അംഗമാണ്. ഉടൻ തന്നെ അവർ എന്റെ ഓപ്പറേഷൻ നടത്തി. ഇതൊന്നും നടന്നത് ഞാൻ അറിഞ്ഞില്ല. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ കണ്ണ് തുറന്നത്.'
'കണ്ണ് തുറന്ന് നോക്കിയപ്പോൾ മോഹൻലാൽ എന്റെ അടുത്ത് കിടക്കുന്നു. ഞാൻ ഇവിടെ ഉണ്ട് പേടിക്കേണ്ടെന്നൊക്കെ പറഞ്ഞു. നഴ്സുമാരടക്കം എല്ലാവരും ആ മുറിയിൽ കൂടി നിന്നിരുന്നു ലാലിനെ കാണാൻ. പോകാൻ നേരം അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ നാളയും വരുമെന്ന്.'

'അതുപോലെ തന്നെ ജഗതിശ്രീകുമാറും വന്നിരുന്നു. അവന് എന്നെക്കാളും പതിമൂന്ന് വയസ് കുറവാണ്. ഞങ്ങൾ തമ്മിൽ വലിയ ബന്ധവും സൗഹൃദവുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛനുമായും എനിക്ക് നല്ല സൗഹൃദമാണ്.'
'ഞാൻ ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുമ്പോൾ ജഗതി ശ്രീകുമാറും ഇതുപോലെ കാണാൻ വന്നു. അന്ന് അവന് അവിടെ അടുത്ത് എവിടെയോ ആയിരുന്നു ഷൂട്ടിങ്.'

'എന്റെ അടുത്ത് ഇരുപത് മിനിറ്റോളം ജഗതി ചിലവഴിച്ചു. പിന്നെ വൈകിട്ട് വരാമെന്ന് പറഞ്ഞ് പോയതാണ്. പക്ഷെ പിറ്റേദിവസം പത്രത്തിൽ വാർത്ത കണ്ടു അപകടം സംഭവിച്ചുവെന്ന്.'
'ഞാൻ ഓപ്പറേഷൻ കഴിഞ്ഞ് ആറ്, ഏഴ് ദിവസം കൊണ്ട് സുഖം പ്രാപിച്ച് വയ്യാതെ കിടക്കുന്ന ജഗതി ശ്രീകുമാറിനെ കാണാൻ പോയിരുന്നു' ടി.പി മാധവൻ പറഞ്ഞു.


Click it and Unblock the Notifications