'നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്ന കൺസെപ്റ്റാണുള്ളത്'
വളരെ വർഷങ്ങളായി മലയാളികൾക്ക് സുപരിചിതനാണ് നടനും മിമിക്രി കലാകാരനുമെല്ലാമായ ടിനി ടോം. മിമിക്രി താരമായും സിനിമയില്‍ ഡ്യൂപ്പായും ജോലി ചെയ്തിരുന്ന ടിനി ടോമിന് ഒരു ബ്രേക്ക് നല്‍കിയത് രഞ്ജിത്തിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് ആയിരുന്നു. 1998ല്‍ തന്നെ പഞ്ചപാണ്ഡവര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും 2010 മുതലാണ് ശ്രദ്ധിക്കപ്പെടുന്ന റോളുകൾ ടിനി ചെയ്ത് തുടങ്ങിയത്.
അടുത്ത കാലത്തായി നായക വേഷങ്ങളും ടിനി ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ടിനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മത്ത്. ജൂൺ 21ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ടിനി ടോം സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ നരൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

കഥ ലളിതമാണെങ്കിലും ആനുകാലിക പ്രസക്തിയുള്ള വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും ഇതുവരെയുള്ള അഭിനയ ജീവിതത്തെ കുറിച്ചും നടൻ മനസ് തുറന്നു. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങുന്ന മലയാള താരങ്ങളിൽ ഒരാൾ കൂടിയാണ് ടിനി ടോം. താരം മമ്മൂട്ടിയുടെ ശബ്ദം അനുകരിക്കുന്നതിനെ പരിഹസിച്ച് വരെ അടുത്തിടെ വിമർശനം വന്നിരുന്നു.
കഴിവ് തെളിയിക്കാൻ പറ്റുന്ന വലിയ ഒരു അവസരമായിരുന്നു മത്തിലെ നരേനെന്ന് പറഞ്ഞാണ് ടിനി ടോം സംസാരിച്ച് തുടങ്ങുന്നത്. ഒരു അച്ഛന് മകളോടുള്ള സ്നേഹത്തിന്റെ ഇമോഷൻ കൃത്യമായി കിട്ടുന്നതിനായി മത്തിലെ ഒരു ഗാനം ഞാൻ തന്നെ പാടി. ഞാൻ തന്നെ പാടിയാൽ മതിയെന്നത് സംവിധായകന്റെ നിർബന്ധമായിരുന്നു.
ആ ഇമോഷൻ അതേപടി പകർത്താൻ ഗായകർക്ക് പറ്റുമെങ്കിലും പക്ഷെ ടിനി തന്നെ അത് പാടിയാൽ കറക്റ്റ് ഇമോഷൻ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടയ്ക്ക് ഡോക്ടർ വന്ദന ദാസിന്റെ വീട്ടിലും ഞാൻ പോയിരുന്നു. അവരുടെ അച്ഛൻ ആ കുട്ടിയുടെ മുറിയിലൊക്കെ എന്നെ കൊണ്ടുപോയി. ആ കുട്ടി ഉപയോഗിച്ച ലാപ്ടോപ്പ് അവളുടെ വാച്ച് അവയൊക്കെ കണ്ടപ്പോൾ ആ മുറിയിൽ മുഴുവനായി അവളുടെ ആത്മാവ് ഉണ്ടെന്ന് എനിക്ക് തോന്നി.
23 വയസ് വരെ അവളെ വളർത്തി വലുതാക്കിയ അച്ഛന്റെ വിഷമമൊക്കെ നേരിട്ട് കണ്ടു. വളരെ വൈകിയുണ്ടായ കുട്ടിയാണ് അവൾ. അവളെ പെട്ടെന്ന് നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിനുണ്ടായ ആ ഒരു വേദനയൊക്കെ ഉൾക്കൊണ്ടുകൊണ്ടാണ് ആ പാട്ട് പാടിയത് ടിനി ടോം പറഞ്ഞു. ശേഷം തന്നേയും നടൻ മമ്മൂട്ടിയേയും ചേർത്ത് വരുന്ന കഥകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇപ്പോഴുള്ള ഈ വിവാദങ്ങളൊക്കെ വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്.

വെറും മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് ഞാൻ അദ്ദേഹത്തിന്റെ ബോഡി ഡബിൾ ചെയ്തത്. ചില ഫാൻ ഫൈറ്റുകളിൽ അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങൾ ഞാനാണ് ചെയ്യുന്നത് എന്നൊക്കെ കാണുമ്പോൾ വളരെ വിഷമം തോന്നിയിട്ടുണ്ടെന്നും ടിനി പറയുന്നു. നാടിനുവേണ്ടി സുരേഷേട്ടൻ പ്രവർത്തിക്കുന്നത് കണ്ട് അദ്ദേഹത്തിൽ ആകൃഷ്ടനായ ഒരു വ്യക്തിയാണ് ഞാൻ. ഒരു രൂപ കൈനീട്ടം തന്നതല്ലാതെ അദ്ദേഹം എനിക്ക് മറ്റൊന്നും തന്നിട്ടില്ല.
ആർക്കുവേണമെങ്കിലും ഒരു നല്ല നടനാവാം അല്ലെങ്കിൽ ഒരു നല്ല രാഷ്ട്രീയക്കാരനാവാം പക്ഷെ ഒരു നല്ല മനുഷ്യനാവാൻ പ്രയാസമാണ്. നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകൾ ഉള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്ന കൺസെപ്റ്റാണ് ഉള്ളത്. അദ്ദേഹത്തിന് എപ്പോഴും സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയിട്ടുള്ള ചിന്തകളാണ് മനസിലുള്ളതെന്ന് തോന്നിയിട്ടുണ്ട്. അത്രയേറെ സഹായങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. ആ സഹായങ്ങൾ ചെയ്യാനുള്ള ഒരു പവർ അദ്ദേഹത്തിനുവേണം.
അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു. ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അല്ല അദ്ദേഹത്തിലെ മനുഷ്യത്വത്തെയാണ് ആരാധിക്കുന്നത്. ഒരു പാർട്ടി ചെയ്യുന്നത് ശരിയാണ് മറ്റ് പാർട്ടി ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതൊക്കെ അന്ധത മാത്രമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അതുതന്നെയാണ് ഏറ്റവും വലിയ അന്ധവിശ്വാസവും.
എല്ലാ പാർട്ടിയിലും നല്ല മനുഷ്യരുണ്ട്. അവർ നല്ലത് ചെയ്യുമ്പോൾ അതിന് സപ്പോർട്ട് ചെയ്യണം എന്നാണ് എന്റെ പക്ഷം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയമെന്നും സുരേഷ് ഗോപിയുടെ രാഷ്ട്രീയപ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കവെ ടിനി ടോം പറഞ്ഞു.


Click it and Unblock the Notifications