'രജിനികാന്തും മമ്മൂക്കയും ചെയ്താൽ അത് എളിമ, നമ്മളാണ് ചെയ്യുന്നതെങ്കിൽ ഇതുവരെ രക്ഷപ്പെട്ടില്ലേയെന്ന് ചോദിക്കും'
അടുത്തകാലത്തായി ഏറെ ട്രോള്‍ നേരിടുന്ന കലാകാരനാണ് ടിനി ടോം. ടിനിയുടെ മിമിക്രിയെയാണ് പുതിയ കാല ട്രോളന്മാര്‍ എന്നും വിമര്‍ശന വിധേയമാക്കാറുള്ളത്. പലപ്പോഴും ടിനി മിമിക്രി നടത്തുന്നത് സ്വന്തം ശബ്ദത്തിലാണ് എന്നാണ് ട്രോളന്മാരുടെ പരിഹാസം. ഇത് സംബന്ധിച്ച് നിരന്തരം ടിനി ടോം ട്രോള്‍ ചെയ്യപ്പെടാറുമുണ്ട്. മുമ്പൊക്കെ പ്രതികരിച്ചിരുന്നുവെങ്കിലും ഇപ്പോൾ ടിനിയും അത് എഞ്ചോയ് ചെയ്ത് തുടങ്ങി. മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ച് സിനിമ ചെയ്ത് തുടങ്ങിയ ടിനി ടോം ഇന്ന് നായക വേഷങ്ങൾ വരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നുണ്ട്.
മത്താണ് ടിനി കേന്ദ്ര കഥപാത്രമായി അഭിനയിച്ച് റിലീസിന് എത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷനായി അണിയറപ്രവർത്തകർക്കൊപ്പം ട്രെയിൻ യാത്ര നടത്തിയ ടിനിയുടെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സിനിമയിൽ ഒരു ഗാനം നടൻ ആലപിക്കുകയും ചെയ്തിരുന്നു. അച്ഛൻ-മകൾ ബന്ധം തന്നെയാണ് സിനിമയുടെ പ്രധാന കഥാതന്തു.

ഇപ്പോഴിതാ മത്ത് സിനിമ മികച്ച പ്രതികരണങ്ങൾ നേടുന്ന സന്തോഷത്തിലാണ് ടിനി ടോം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആ സന്തോഷം താരം പങ്കുവെക്കുകയും ചെയ്തു. നടൻ മമ്മൂട്ടി പ്രശംസിച്ചതിനെ കുറിച്ചും താരം വാചാലനായി. പെട്ടന്നുണ്ടായ സ്റ്റാർഡമല്ലല്ലോ എന്റേത്. അമ്പല പറമ്പിലും പള്ളി പറമ്പിലുമൊക്കെ പോയിട്ട് അല്ലേ ഇവിടെ എത്തിയത്. അതുകൊണ്ട് തന്നെ എനിക്ക് ജനങ്ങളുടെ ഇടയിൽ ജീവിക്കാൻ ഇഷ്ടമാണ്.
കമൽഹാസന് ലുലു മാളിൽ വരാമെങ്കിൽ പ്രമോഷന് എനിക്കും വരാമല്ലോ. അത്രയും വലിയൊരു ആക്ടറായിട്ട് അദ്ദേഹം പോലും പ്രമോഷന് വന്നില്ലേ. പ്രൊഡ്യൂസേഴ്സ് എനിക്ക് ദൈവമാണ്. എന്റെ തടി പ്രൊഡ്യുസറുടേതാണ്. ഞാൻ ഉച്ചയ്ക്ക് കഴിച്ച ഭക്ഷണവും ഞാൻ ഇരിക്കുന്ന കാരവാനുമെല്ലാം പ്രൊഡ്യൂസറുടെയാണ്. ഇത്രയും സൗകര്യം എനിക്ക് ലഭിക്കുന്നത് ഭാഗ്യമാണ്.
എന്നെ വെച്ച് അവർ സിനിമ ചെയ്യുമ്പോൾ പ്രൊഡ്യൂസർ സേഫാകണമെന്ന് എനിക്കുണ്ട്. മത്ത് സിനിമയുടെ റിവ്യു വന്നപ്പോൾ മമ്മൂക്കയ്ക്ക് അയച്ച് കൊടുത്തിരുന്നു. അതിന് അദ്ദേഹം തംസപ്പ് റിപ്ലെയും തന്നിരുന്നു. അതാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം. എന്റെ വളർച്ചയിൽ പ്രൗഡായിട്ടുള്ളയാളാണ് മമ്മൂക്ക. എന്റെ ജീവിതത്തിലും സിനിമയിലും മമ്മൂക്കയ്ക്ക് പങ്കുണ്ട്.
അതുകൊണ്ട് അദ്ദേഹത്തെ പറ്റി പറയാതെ ഇരിക്കാനാവില്ല. മാജിക്കൽ റിയലിസം, സറിയലിസം, ഡ്രാമ എല്ലാം ചേർന്ന സിനിമയാണ് മത്ത്. അടുത്തിടെ ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ചിരുന്നു. അവളുടെ മുറി ഞാൻ സന്ദർശിച്ചിരുന്നു. അവളുടെ ലാപ് ടോപ്പ്, വാച്ച് അടക്കം എല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. വന്ദനയുടെ അച്ഛനൊക്കെ എന്നോ മരിച്ചുപോയി.

മകൾ മരിച്ചതിനൊപ്പം ആ അച്ഛനും മരിച്ചു. ഇപ്പോൾ അവർ വെറുതെ അങ്ങ് ജീവിക്കുകയാണ്. അവര് ആത്മഹത്യ ചെയ്യാൻ പോയതായിരുന്നു. സുരേഷേട്ടനാണ് രക്ഷിച്ചത്. പിന്നീട് ആ അച്ഛനെ ഞാൻ കാണുന്നത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിനാണ്. അന്ന് ആ വിവാഹം നിറകണ്ണുകളോടെ അദ്ദേഹം കാണുന്നത് ഞാൻ കണ്ടു. സ്വന്തം മകളുടെ വിവാഹം നടത്താൻ പറ്റാതെ പോയ ഒരു അച്ഛന്റെ ഫീലിങ്സ് കാണാമായിരുന്നു.
മത്തിലെ പാട്ട് പാടിയപ്പോൾ ആ രംഗങ്ങളാണ് എനിക്ക് ഓർമ വന്നത്. എത്ര വർഷം കാത്തിരുന്ന് കിട്ടിയ മകളാണ് അവർക്ക് വന്ദന. മത്ത് പ്രമോഷനായി ട്രെയിനിൽ പോയിരുന്നു. അടുത്തിടെ ഞാൻ ഒരു ബസിൽ യാത്ര ചെയ്യാനായി കയറിയപ്പോൾ നീ ഒന്നും ഇതുവരെ രക്ഷപ്പെട്ടില്ലേടാ... നീ കാറൊന്നും മേടിച്ചില്ലേയെന്നാണ് ഒരാൾ ചോദിച്ചത്.
രജിനികാന്തും മമ്മൂക്കയും ഒക്കെ ഇത്തരത്തിൽ പോയാൽ അത് എളിമ. അതേ സമയം നമ്മളാണ് പോകുന്നതെങ്കിൽ നമ്മൾ ഇതുവരെ രക്ഷപ്പെട്ടില്ലെന്ന് പറയുമെന്നുമാണ് ടിനി അനുഭവം പങ്കുവെച്ച് പറഞ്ഞത്.


Click it and Unblock the Notifications











