'ചേട്ടന്റെ പെണ്ണുംപിള്ള ദുബായിൽ നിൽക്കുന്നുവെന്ന് അവർ പറഞ്ഞു, അന്വേഷിച്ചപ്പോൾ അത് റിമിയാണെന്ന് മനസിലായി'; ടിനി
കുറച്ച് ദിവസങ്ങളായി ചില വിവാദ പരാമർശങ്ങളുടെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പേരാണ് ടിനി ടോമിന്റേത്. താരങ്ങളുടെ ലഹരി ഉപയോഗം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കത്തി നിൽക്കുന്ന സമയത്താണ് പേര് വെളിപ്പെടുത്താതെ ചില പ്രസ്താവനകൾ ടിനി ടോം ഇറക്കിയത്. മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ലഹരിയോടുളള ഭയം മൂലം അത് വേണ്ടെന്ന് വെച്ചാണ് ടിനി ടോം അടുത്തിടെ പറഞ്ഞത്.
തനിക്കറിയാവുന്ന ഒരു നടനെ അടുത്തിടെ കണ്ടപ്പോൾ ലഹരി ഉപയോഗിച്ച് അദ്ദേഹത്തിന്റെ പല്ലുകൾ വരെ പൊടിഞ്ഞ് തുടങ്ങിയെന്ന് മനസിലാക്കിയെന്നുമാണ് ടിനി ടോം പറഞ്ഞത്. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോൾ പല്ല്... അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി എന്നാണ് ടിനി ടോം പറഞ്ഞത്.

എന്നാൽ ടിനിയുടേത് കാടടച്ച് വെടിവെക്കലാണെന്നും ആ നടന്റ പേര് വെളിപ്പെടുത്താൻ ടിനി തയ്യാറാകണമെന്നും ആവശ്യപ്പെട്ട് സിനിമ സംവിധായകൻ എം.എ നിഷാദ് അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. ഒരു കാലത്ത് വളരെ അധികം ആരാധകരുണ്ടായിരുന്ന ടിനിക്ക് ഇപ്പോൾ ട്രോളുകളും കളിയാക്കലുകളും നിരന്തരമായി ലഭിക്കാറുണ്ട്.
ടിനിയുടെ മിമിക്രിയേയും സ്കിറ്റ് അവതരണത്തേയും ഒരു വിഭാഗം ആളുകൾ പരിഹസിക്കാറുണ്ട്. ഇഷ്ടമുള്ളവരേക്കാള്‍ കൂടുതല്‍ വെറുക്കുന്നവര്‍ക്കാണ് തന്നെ ഏറെ പ്രിയമെന്നാണ് ഇതിനെല്ലാം മറുപടിയായി ടിനി ടോം ഒരിക്കൽ പറഞ്‍ഞത്. ശിക്ഷിച്ച് ശിക്ഷിച്ച് തന്നെ ഇഷ്ടമുള്ളവരായി അവര്‍ മാറുമെന്നും ടിനി ടോം പറഞ്ഞിരുന്നു.
ടിനി ടോം എന്ന പേര് വളരെ വിരളമാണ്. അതുകൊണ്ട് തന്നെ ടിനി പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചിലപ്പോഴൊക്കെ അബദ്ധങ്ങളിൽ ചെന്ന് ചാടേണ്ടതായും വരാറുണ്ട്. പേര് കൊണ്ട് തനിക്കുണ്ടായ ചില അനുഭവങ്ങൾ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ടിനി ടോം ഇപ്പോൾ.
പേരിലെ സാമ്യത കൊണ്ട് പലരും തന്റെ ഭാര്യ റിമിയാണെന്ന് വരെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ടിനി ടോം പറയുന്നു. എന്റെ പേരിൽ ഞാൻ അഭിമാനിക്കാറുണ്ട്. രാജേഷെന്ന് പറഞ്ഞാൽ നൂറ്റമ്പത് എണ്ണം ഉണ്ടാകും അതുപോലെ സുമേഷ്, ജോർജ് പോലുള്ള പേരുകളും നിരവധി ഉണ്ടാകും. പക്ഷെ ടിനി ടോം ഒന്നേയുള്ളുവെന്നത് അഭിമാനത്തോടെ ഞാൻ പറയാറുണ്ട്.

ഞാൻ ഒരു സുഹൃത്തിനെ കാണാൻ ഒരു അവരുടെ വീട്ടിൽ പോയി. തിരിച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു എന്റെ ആരാധകരായ രണ്ട് പള്ളീലച്ചൻമാർ എന്നെ കാണാൻ വന്നുകൊണ്ടിരിക്കുകയാണെന്ന്. അത് കേട്ടപ്പോൾ ശരിയെന്ന് പറഞ്ഞ് ഞാൻ വീണ്ടും ഒരു മണക്കൂറോളം ഈ പള്ളീലച്ചൻമാരെ കാത്ത് ഞാൻ അദ്ദേഹത്തിന്റെ വീട്ടിലിരുന്നു.
അവസാനം അവർ വന്നു. വന്നതും അവർ എന്നെ നോക്കിയശേഷം ചുറ്റും ആരെയോ തിരയുകയാണ്. ചോദിച്ചപ്പോൾ റിമി ടോമി എവിടെയെന്ന് അവർ ചോദിച്ചു. അപ്പോഴാണ് മനസിലായത് അവർക്ക് പേര് മാറിപ്പോയതാണ് അവർ റിമി ടോമിയുടെ ആരാധകരാണെന്ന്. എന്റെ മുഖം ആകെ വളിച്ചുപോയി.
അതുപോലെ ഒരിക്കൽ ശ്രീലങ്കയിൽ ചെന്നപ്പോൾ രണ്ടുപേർ എന്നോട് വന്ന് പറഞ്ഞു ചേട്ടന്റെ പെണ്ണുപിള്ള ദുബായിൽ നിൽക്കുന്നുണ്ടെന്ന്. ഞാൻ ഒന്ന് അമ്പരന്നു. എന്റെ ഭാര്യ ഞാൻ അറിയാതെ എങ്ങനെ ദുബായിൽ പോയിയെന്ന് ചിന്തിച്ചു. അപ്പോഴാണ് അവർ റിമി ടോമിയുടെ പേര് പറഞ്ഞത്. അപ്പന്മാരുടെ പേര് മാത്രം ഒന്നാണെന്ന് പറഞ്ഞ് മനസിലാക്കി ടിനി ടോം അനുഭവം പങ്കുവെച്ച് പറഞ്ഞു.


Click it and Unblock the Notifications