'എന്റെ ഓഡിയോ എഡിറ്റ് ചെയ്തിട്ടതാണ്, തെറി വിളിക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ വന്ന് തെറിവിളിക്കാം'; ടിനി ടോം
പത്ത് വർഷത്തിന് മുകളിലായി സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് ടിനി ടോം. ചെറുപ്പം മുതൽ കലയോടുള്ള സ്നേഹം ഉള്ളിലുണ്ടായിരുന്നതുകൊണ്ട് പാതിവഴിയിൽ എൽഎൽബി അവസാനിപ്പിച്ച് മോഹൻലാലിനൊപ്പം അമേരിക്കൻ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയി.
അവിടെ വെച്ചാണ് ടിനിയുടെ ജീവിതം മാറി മറിഞ്ഞത്. ഗിന്നസ് പക്രു-ടിനി ടോം കോമ്പിനേഷനിൽ വരുന്ന പരിപാടികൾക്കെല്ലാം മൊബൈലും യുട്യൂബും സജീവമാകും മുമ്പ് നിരവധി കാഴ്ചക്കാരുണ്ടായിരുന്നു.
കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ പങ്കെടുത്തിട്ടുണ്ട് ടിനി ടോം. മിക്ക സ്റ്റേജ്ഷോകളിലും ഗിന്നസ് പക്രുവായിരുന്നു ടിനി ടോമിന്റെ പ്രിയ കൂട്ട്. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും ടിനി ടോം പ്രവർത്തിക്കുന്നുണ്ട്.
അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്ത കാലത്തായി ഏറെ വിമർശിക്കപ്പെടുകയും വിവാദങ്ങളിൽ ഉൾപ്പെടുകയും ചെയ്ത താരം കൂടിയാണ് ടിനി ടോം. തന്നെ കുറിച്ച് പലരും പറയുന്ന ആരോപണങ്ങളിൽ തനിക്കുള്ള മറുപടി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ടിനി ടോം ഇപ്പോൾ.
'എന്റെ അഭിപ്രായങ്ങൾ ഞാൻ തുറന്ന് പറയാറുണ്ട്. ലക്ഷ്യത്തിലെത്തണമെങ്കിൽ നമ്മൾ അമ്പുകളേറ്റ് വാങ്ങണം. നല്ലത് ചെയ്ത യേശു ക്രിസ്തുവിനെ വരെ കുരിശിലേറ്റി കൊല്ലുകയല്ലെ ചെയ്തത്.'
'മിമിക്രി എനിക്കിനി ചെയ്ത് തെളിയിക്കേണ്ട ആവശ്യമില്ല. മിമിക്രിയിലൂടെയാണ് ഞാൻ സിനിമയിലെത്തിയത്.'

'സിനിമാ പാരമ്പര്യമൊന്നും എനിക്കില്ല. മിമിക്രി കൊണ്ട് നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു. മമ്മൂക്കയാണ് തന്റെ ഡ്യൂപ്പായി അഭിനയിക്കാൻ എന്നെ തെരഞ്ഞെടുത്തത്. ഇവൻ പെർഫെക്ടാണെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. പിന്നെ പ്രാഞ്ചിയേട്ടനിലൂടെ സിനിമയിലേക്കും എൻട്രി കിട്ടി.'
'ആരെയും ഞാൻ വെറുപ്പിച്ചിട്ടില്ല. രഞ്ജിത്തേട്ടനെ സ്വാധീച്ച് കഥാപാത്രം മേടിക്കാൻ പറ്റില്ല. പക്ഷെ എന്നെ അദ്ദേഹം തന്നെ സെലക്ട് ചെയ്താണ് ഏഴ് സിനിമകളിൽ അഭിനയിപ്പിച്ചത്.'
'ഞാൻ നന്നായി അഭിനയിക്കുമെന്നും എന്റെ സംവിധായകർ എന്നോട് പറഞ്ഞിട്ടുണ്ട്. പാപ്പനിലേക്ക് ജോഷി സാറാണ് എന്നെ വിളിച്ചത്. ജോഷി സാർ എന്റെ ഫാദറിനെപ്പോലെയാണ് എനിക്ക്. ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല.'

'എനിക്കൊരു പെണ്ണ് കേസില്ല. എനിക്കൊരു പോക്സോ കേസില്ല. മയക്കുമരുന്ന് കേസില്ല. അതുകൊണ്ട് ഞാൻ പേടിക്കേണ്ടതില്ല. എന്നെ ട്രോളുന്നതിന് കുഴപ്പമില്ല. പക്ഷെ തെറി പറയുന്നത് എനിക്കിഷ്ടമില്ല.'
'ഇനി തെറി പറയണമെന്നുണ്ടെങ്കിൽ കമ്പിനിപ്പടിയിലെ എന്റെ വീടിന്റെ മുമ്പിൽ വന്ന് പറയണം. സിനിമ നടനാകണമെന്ന് ആഗ്രഹിച്ച് വന്നതാണ്. വലിയ കഴിവൊന്നുമില്ല. എന്റെ ആഗ്രഹമാണ് എന്നെ ഇവിടെ നിർത്തിയിരിക്കുന്നത്.'
'ഹേറ്റേഴ്സുള്ളപോലെ എന്നെ സ്നേഹിക്കുന്നവരുമുണ്ട്. അവർ എനിക്ക് മെസേജ് അയക്കാറുണ്ട്. ഞാൻ താഴോട്ട് പോയിട്ടില്ല. ഉയർന്നിട്ടേയുള്ളൂ. എനിക്കൊപ്പം എന്റെ കൂടെയുള്ളവരേയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്.'
Recommended Video

'എന്റേതായി പ്രചരിക്കുന്ന ഓഡിയോകൾ പലതും എഡിറ്റ് ചെയ്ത് ഇട്ടതാണ്. പലതും ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അന്തമായി ഒരു രാഷ്ട്രീയത്തിലും വിശ്വസിക്കുന്നില്ല.'
'നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് ഞാൻ പറയാറുണ്ട്. ഞാൻ സുരേഷ് ഗോപിക്കൊപ്പം നടന്നാൽ എന്നെ ചാണകം, സങ്കി എന്നൊക്കെ വിളിക്കും. എനിക്ക് സുരേഷേട്ടന്റെ പ്രവൃത്തികൾ ഇഷ്ടമാണ്. ഈ കാലഘട്ടത്തിൽ വിഷം കൂടുതലാണ്. പ്രചരിക്കുന്ന ഓഡീയോയിൽ പല ഭാഗങ്ങളും എഡിറ്റ് ചെയ്ത് ഇട്ടതാണ്' ടിനി ടോം പറഞ്ഞു.


Click it and Unblock the Notifications