'പ്രൊഡ്യൂസറെ വിളിച്ച് നിങ്ങൾ ഓക്കെ അല്ലേ എന്ന് ചോദിക്കും, അതനുസരിച്ചുള്ള ശമ്പളമേ വാങ്ങാറുള്ളൂ'; ടൊവിനോ
മലയാളത്തിൽ യുവ നിരയിൽ ശ്രദ്ധേയനായ നടൻ ടൊവിനോ തോമസിന്റെ പുതിയ സിനിമ തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്.
മുഹ്സിൻ പരാരി. അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. ഖാലിദ് റഹ്മാൻ-ടൊവിനോ കോംബോയിൽ എത്തുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ സിനിമയുടെയും ഒപ്പം തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ ടൊവിനോ.

സിനിമയുടെ ബിസിനസ് ഒരു നടന്റെ ഉത്തരവാദിത്വമല്ല. പക്ഷെ തനിക്ക് ശമ്പളം തരുന്ന ആളെന്ന നിലയിൽ നിർമാതാക്കളോട് ഉത്തരവാദിത്വമുണ്ടെന്നും ടൊവിനോ പറയുന്നു. 'സിനിമ തിയറ്ററിലോ ഒടിടിയിലോ കണ്ടാൽ മതിയെന്നാണ് താൻ കരുതുന്നത്. ഒരു നടനെന്ന നിലയിൽ ഉത്തരം പറയേണ്ടത് നിർമാതാക്കളോടാണ്. ഞാൻ അവരുടെ കൈയ്യിൽ നിന്ന് ശമ്പളം മേടിച്ചാണ് സിനിമയിൽ അഭിനയിക്കുന്നത്'
'അവർക്ക് നഷ്ടം വരരുതെന്ന് സ്വാഭാവികമായും ഞാൻ ആഗ്രഹിക്കും. അതിനനുസരിച്ചുള്ള ശമ്പളമേ ഞാൻ വാങ്ങുകയുള്ളൂ. അടുത്ത കാര്യം ഞാനാ സിനിമ ഏറ്റവും നന്നായി തന്നെ പ്രൊമോട്ട് ചെയ്യും'

'ഇവർ പറയുന്ന ഏത് പ്രൊമോഷൻ പരിപാടിക്കും എന്റെ കഴിവിന്റെ പരമാവധി ചെയ്യും. അത് ഒരു നടന്റെ ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. എന്റെ പ്രൊഡ്യൂസറെ സേഫ് ആക്കേണ്ടതുണ്ട്. അത് ഒരു ലിഖിത നിയമമൊന്നുമല്ല,' ടൊവിനോ പറഞ്ഞു.
ഞാൻ എന്റെ പ്രൊഡ്യൂഴ്സേസിനെ വിളിച്ച് ചോദിക്കുന്നത് നിങ്ങൾ സേഫ് അല്ലേ എന്നാണ്. അതെയെങ്കിൽ ഞാൻ ഹാപ്പി ആണ്. ഡിയർ ഫ്രണ്ട് തിയറ്ററിൽ ആൾക്കാർ കണ്ടില്ല. ഒടിടിയിൽ വർക്കായി. അത് മതി. പ്രൊഡ്യൂസർമാർക്കും സാമ്പത്തിക നഷ്ടമില്ലെന്നും ടൊവിനോ പറയുന്നു.

സിനിമകളിൽ തിരക്കേറിയപ്പോഴും ഇരിങ്ങാലക്കുടയിൽ അച്ഛനും അമ്മയും ചേട്ടനും മറ്റ് ബന്ധുക്കളുമുള്ള വീട്ടിൽ തന്നെയാണ് ടൊവിനോ താമസിക്കുന്നത്. കൂട്ടുകുടുംബമായി തന്നെ തുടരാനാണ് തങ്ങൾക്കിഷ്ടമെന്ന് ടൊവിനോ വ്യക്തമാക്കി.
'ഇപ്പോഴും ഇരിങ്ങാലക്കുട തന്നെയാണ് ഞാൻ താമസിക്കുന്നത്. അപ്പൻ, അമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ, രണ്ട് മക്കൾ, ഞാനും ഭാര്യയും രണ്ട് മക്കളും. വേറെ വീട്ടിലേക്ക് മാറേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ഞങ്ങൾ പരസ്പരം കംഫർട്ടബിളാണ്. ഇനി രണ്ട് വീടുകളിലേക്ക് മാറിയാലും ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും തന്നെ താമസിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഒരുപാട് അകലേക്ക് പോവില്ല. പറ്റിയാൽ ഒരു കോംബൗണ്ടിൽ തന്നെ,' ടൊവിനോ പറഞ്ഞു.
Recommended Video

ലോക്ഡൗൺ സമയത്താണ് കുടുംബത്തോടൊപ്പം താമസിക്കുന്നതിന്റെ പ്രാധ്യാനം മനസ്സിലായതെന്നും ടൊവിനോ പറയുന്നു. 'അതിന്റെ ഭംഗി അറിയുന്നത് ലോക്ഡൗൺ സമയത്താണ്. ലോക്ഡൗൺ ഉണ്ടായപ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ലോക്ഡൗണിന്റെ സമയത്ത് ഒരിക്കലും ഞാൻ ഡിപ്രസ്ഡ് ആയിട്ടില്ല. ആ സമയത്ത് ഒരു ടെൻഷനും എന്നെ ബാധിച്ചിട്ടില്ല,' ടൊവിനോ പറഞ്ഞു.


Click it and Unblock the Notifications