'മക്കളുടെ പേരുകൾക്ക് അർഥം വേണമെന്ന് നിർബന്ധമായിരുന്നു, മകന്റെ പേരിടുമ്പോഴും വാശിയായിരുന്നു'; ടൊവിനോ തോമസ്!
ഗോഡ്ഫാദേഴ്സ് ഇല്ലാതെ സിനിമയിലേക്ക് എത്തുകയും ഇന്ന് മലയാളത്തിലെ മുൻനിര നടന്മാരുഡടെ പട്ടികയിലേക്ക് ഉയരുകയും ചെയ്ത നടനാണ് ടൊവിനോ തോമസ്. മിന്നൽ മുരളി എന്ന സിനിമ കൂടി റിലീസ് ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തേക്കും ടൊവിനോ അറിയപ്പെട്ട് കഴിഞ്ഞു. 2012ൽ തുടങ്ങിയ ടൊവിനോയുടെ സിനിമാ ജീവിതം പത്ത് വർഷം പിന്നിട്ട് 2022ൽ എത്തി നിൽക്കുകയാണ്. നായകനെന്നതിലുരി വില്ലനായി വരെ ടൊവിനോ തിളങ്ങി കഴിഞ്ഞു. മിന്നൽ മുരളിയായിരുന്നു ഏറ്റവും അവസാനം റിലീസ് ചെയ്ത ടൊവിനോ തോമസ് ചിത്രം.
ഇന്ത്യൻ സിനിമയിൽ ഇറങ്ങിയ ഏറ്റവും ആദ്യത്തെ സൂപ്പർ ഹീറോ ചിത്രവുമായിരുന്നു മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ ഇക്കഴിഞ്ഞ ഡിസംബർ 24ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീം ചെയ്ത് തുടങ്ങിയത്. ഇനി പുറത്തിറങ്ങാനുള്ള ടൊവിനോ ചിത്രം നാരദനാണ്. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. അന്നാ ബെന്നാണ് നായിക.

രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. മായാനദിക്കും വൈറസിനും ശേഷം ടൊവിനോയും ആഷിഖ് അബുവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദൻ. ഡിസംബർ 25ന് പുറത്തിറങ്ങിയ ട്രെയ്ലറിൽ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. ഒന്നിലധികം കാരണങ്ങൾ കൊണ്ട് ഈ ചിത്രത്തിൽ അഭിനയിക്കുന്നതിൽ തനിക്ക് വളരെയധികം ആവേശമുണ്ടെന്നാണ് നേരത്തെ ടൊവിനോ പറഞ്ഞിരുന്നു. അതിലൊന്ന് ഏറ്റവും മികച്ച ടീമിനൊപ്പമാണ് പ്രവർത്തിക്കുന്നത് എന്നതാണെന്ന് ടൊവിനോ പറഞ്ഞിരുന്നു. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

നാരദന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്. 'കളയുടെ സമയം മുതൽ നാരദന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഞാൻ അതിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേണ്ടി വളരെ ചെറിയ മാനറിസങ്ങൾ പോലും പഠിക്കേണ്ടതുണ്ടായിരുന്നു. ആഷിക് അബു അത് എന്നെ വന്ന് കണ്ട് അത്തരം മാനറിസങ്ങൾ ശീലിക്കണം എന്ന് പറയുമായിരുന്നു. ഇടം കൈ എളുപ്പത്തിൽ ഉപയോഗിക്കാൻ വേണ്ടി ഞാൻ പല്ലുതേക്കുന്നതും എഴുതുന്നതുമെല്ലാം ഇടം കൈയ്യിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ എനിക്ക് അനായാസമായി ഇടം കൈ ഉപയോഗിക്കാൻ സാധിക്കും. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സംവിധായകരിൽ ഒരാളാണ് ആഷിക് അബു. അഭിനയിക്കുമ്പോൾ എന്തേലും കൂട്ടിച്ചേർത്താൽ ആഷിക് മുഖത്തടിച്ച് സംസാരിക്കാറില്ല. നല്ലതാണെങ്കിൽ മടിയില്ലാതെ സ്വീകരിക്കുകയും ചെയ്യും.'

'എന്റേയും ചേട്ടന്റേയും പപ്പയുടേയും പേരുകളെല്ലാം ടി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്. ടൊവിനോ എന്ന പേരിന് പക്ഷെ പ്രത്യേകിച്ച് അർഥങ്ങളില്ല. പക്ഷെ എനിക്ക് കുഞ്ഞുങ്ങളുണ്ടാപ്പോൾ അർഥമുള്ള പേരുകൾ ഇടണമെന്നത് എന്റെ നിർബന്ധമായിരുന്നു. ഇസയ്ക്ക് ടിയിൽ തുടങ്ങുന്ന പേര് അന്വേഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. അങ്ങനെയാണ് അഭിമാനം എന്ന് അർഥം വരുന്ന ഇസയിലേക്ക് എത്തിയത്. തഹാൻ എന്നാണ് മകന്റെ പേര്. മകൾക്കോ ടിയിൽ തുടങ്ങുന്ന പേര് കിട്ടിയില്ല മകന് പക്ഷെ ടിയിൽ തുടങ്ങുന്ന പേരിടണമെന്ന് വാശിയായിരുന്നു. ഞാനും ഭാര്യയും ഇരുന്ന് തിരഞ്ഞ് കണ്ടുപിടിച്ച പേരാണ് തഹാൻ. പേരിന്റെ അർഥം കരുണയുള്ളവൻ എന്നാണ്' ടൊവിനോ തോമസ് പറയുന്നു.


Click it and Unblock the Notifications











