അപ്പന്റെ തലയിൽ അവൾ അടിച്ചു, അപ്പന്റെ നോട്ടം കണ്ട് ഞാൻ പോലും ടെൻഷനടിച്ചു, മക്കളെ ചീത്ത പറയാറില്ല!
തന്റെ പാരന്റിങ് എത്തരത്തിലാണെന്ന് തുറന്ന് പറഞ്ഞ് നടൻ ടൊവിനോ തോമസ്. ഇസ, തഹാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും ഉള്ളത്. അത്യാവശ്യം കൊള്ളാവുന്ന പാരന്റാണ് താനെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ടൊവിനോ പറയുന്നു. തന്റെ മാതാപിതാക്കൾക്ക് കൊച്ചുമക്കളോടുള്ള സമീപനത്തെ കുറിച്ചും നടൻ മനസ് തുറന്നു.
കുട്ടിക്കാലത്ത് അപ്പൻ ഒന്ന് നോക്കിയാൽ പേടിക്കുന്നയാളായിരുന്നു താനെന്നും എന്നാൽ തന്റെ മക്കൾക്ക് അപ്പന് പേടിയില്ലെന്നും ടൊവിനോ പറയുന്നു. എനിക്ക് എന്റെ മകളുടെ പ്രായമുണ്ടായിരുന്ന സമയത്ത് എന്റെ അപ്പൻ എന്നോട് പെരുമാറിയിരുന്നത് പോലെയല്ല എന്റെ മകളുടെ അടുത്ത് ഇപ്പോൾ എന്റെ അപ്പൻ പെരുമാറുന്നത്. എന്റെ മകൾക്ക് രണ്ട് വയസ് പ്രായമുള്ള സമയം.

എന്റെ അപ്പനെ കണ്ടാൽ അൽപ്പം സീരിയസായ ആളായി തോന്നും. അപ്പന്റെ ചാരുകസേരയിൽ ഇരിക്കുകയാണ്. അതിന് സമീപത്തായി ഒരു റിമോട്ടുമുണ്ട്. മോള് വന്ന് ആ റിമോട്ട് എടുത്തു. അത് അവിടെ വെക്കാൻ അവളോട് അപ്പൻ പറയുന്നുണ്ട്. അതിനിടയിൽ അവൾ ആ റിമോട്ട് വെച്ച് അപ്പന്റെ തലയിൽ ഒരു അടി അടിച്ചു. ഞാൻ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയാണ്.
മോളുടെ പ്രവൃത്തി കണ്ടപ്പോൾ ഞാൻ മനസിൽ വിചാരിച്ചു. അപ്പന്റെ കയ്യിൽ നിന്നും അവൾക്കിപ്പോൾ കിട്ടുമെന്ന്. പിടിച്ച് മാറ്റാനൊക്കെ തയ്യാറായി ഞാൻ നിൽക്കുകയാണ്. അവൾ അടിച്ചപ്പോൾ അപ്പന് ശരിക്കും ദേഷ്യം വന്നു. അവളെ ഒരു നോട്ടം നോക്കി. ആ നോട്ടം കണ്ട് ഇത്രയും പ്രായമുള്ള എനിക്ക് പോലും ടെൻഷനായി. ആ നോട്ടം എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുമുണ്ട് പേടിച്ചിട്ടുമുണ്ട്.
അപ്പൻ അവളെ ദേഷ്യത്തോടെ നോക്കി കൊണ്ടിരിക്കുകയാണ്. അതിനിടയിൽ തലയ്ക്ക് ഒരടി കൂടി കൊടുത്തിട്ട് അവൾ പോയി. അപ്പൻ അവളെ ഒന്നും ചെയ്തില്ല. ഞാൻ മക്കളെ എന്തെങ്കിലും പറഞ്ഞ് ഉപദേശിച്ച് കൊണ്ടിരിക്കുമ്പോൾ അപ്പൻ പിറകിൽ നിന്ന് അത് കണ്ട് ചിരിക്കും. ഗ്രാന്റ്പാരന്റ്സ് നമ്മുടെ മക്കളെ വേറൊരു രീതിയിലാണ് ഡീൽ ചെയ്യുക.
നമ്മളെ അവർ വളർത്തിയതുപോലെയാകില്ല. അതുപോലെ ഞാൻ അത്യാവശ്യം കൊള്ളാവുന്ന ഒരു പാരന്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പിള്ളേർക്ക് അടുത്തിടപഴകാൻ പറ്റുന്ന ഒരാളാണ് ഞാൻ. ഇടയ്ക്ക് ഭാര്യ പറയും മക്കളെ രണ്ട് ചീത്തയൊക്കെ പറയാം. എന്തിന് പറയണം എന്ന് ഞാൻ ചോദിക്കും. ഗുഡ് കോപ്പ് ബാഡ് കോപ്പ് രീതിയാണ് ഭാര്യ ഉദ്ദേശിക്കുന്നത്. അതിന് ഞാൻ സമ്മതിക്കാറില്ല.

പിന്നെ പിള്ളേർ പറയുന്നത് എനിക്കും ഞാൻ പറയുന്നത് പിള്ളേർക്കും മനസിലാകുന്നുണ്ട്. എന്റെ ഉള്ളിൽ ഒരു കുട്ടിയുള്ളതുകൊണ്ടാകുമെന്നും ടൊവിനോ പറയുന്നു. സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയ കാലത്തായിരുന്നു ടൊവിനോയുടെ വിവാഹം. അതും പ്രണയ വിവാഹമായിരുന്നു. 2014 ൽ ആണ് ഇവർ വിവാഹിതരായത്. സിനിമയുടെ തിരക്കിനിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന വ്യക്തിയാണ് ടൊവിനോ തോമസ്.
മക്കളായ ഇസയ്ക്കും തഹാനുമൊപ്പവും ഒഴിവുസമയം ചെലവഴിക്കുകയാണ് താരത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. എല്ലാ യാത്രകളിലും ടൊവിനോയ്ക്കൊപ്പം മാതാപിതാക്കളും രണ്ട് സഹോദരങ്ങളും അവരുടെ കുടുംബവും ഉണ്ടാവാറുണ്ട്. കുടുംബമാണ് ടൊവിനോയ്ക്ക് എല്ലാം. സിനിമയിൽ കയറി പറ്റാൻ ശ്രമിച്ചിരുന്ന കാലത്ത് ചേട്ടനാണ് ടൊവിനോയെ ഏറ്റവും കൂടുതൽ പിന്തുണച്ചത്.
പള്ളിച്ചട്ടമ്പിയാണ് നടന്റെ ഏറ്റവും പുതിയ സിനിമ. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications

















