'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ
നടൻ, നിർമാതാവ് തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഒരു വിധത്തിലുള്ള സിനിമാ പാരമ്പര്യവും ഇല്ലാതെയാണ് ഉണ്ണി മുകുന്ദൻ അഭിനയത്തിലേക്ക് എത്തിയത്.
ഇന്ന് മലയാളത്തിലെ മുൻതാര ഒരാളായി ഉണ്ണി മുകുന്ദൻ മാറി കഴിഞ്ഞു. ഒപ്പം തെലുങ്കിൽ അടക്കം നായക വേഷങ്ങളും ഉണ്ണി മുകുന്ദൻ ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ റിലീസ് മാളികപ്പുറം എന്ന സിനിമയാണ്.
ആരാധ്യദേവനായ അയ്യപ്പനെ കാണാൻ എട്ടുവയസുകാരി നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രദർശനവും ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ അയ്യപ്പന്റെ സിനിമയാണ്.
അത് അങ്ങനെത്തന്നെയാവേണ്ടതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ചിത്രം ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലാം വാരവും സിനിമ അധിക ഷോയുമായി മുന്നേറുകയാണ്.

കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂൺ. രണ്ടും മൂന്നും ആഴ്ച മിഡിൽ ഈസ്റ്റിലും മറ്റ് വിദേശരാജ്യങ്ങളിലും അധികം സ്ക്രീനുകൾ നേടി. യു.കെ, യു.എസ്, സിങ്കപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രത്തിന് ഗംഭീര ബുക്കിങാണ്.
സിനിമ മൊഴിമാറ്റി തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദർശിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രമേഷന് വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം മാളികപ്പുറം ടീം സഞ്ചരിച്ചതും വാർത്തയായിരുന്നു.

അതേസമയം മാളകപ്പുറം സിനിമയുടെ പ്രമോഷനായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി കൃഷ്ണൻ എന്ന തന്റെ പേര് എങ്ങനെയാണ് ഉണ്ണി മുകുന്ദനായി മാറിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'എന്റെ പേര് ഉണ്ണി കൃഷ്ണൻ എന്നായിരുന്നു.'
'എപ്പോഴും അത് അങ്ങനെ തന്നെയായിരുന്നു. സിനിമയിൽ നായകനായി വരികയാണെങ്കിൽ ഉണ്ണി കൃഷ്ണൻ എന്ന പേരിന് ഒരു പഞ്ചില്ലായ്മയുണ്ടെന്ന് എല്ലാവരും പറയുകയുണ്ടായി. അങ്ങനെ പല പേരുകൾ പരീക്ഷിച്ചു. അതിനിടയിൽ അഭയ രാജ് എന്നൊരു പേരിടാനും ഏകദേശം തീരുമാനം ആയിരുന്നു.'

'പൃഥ്വിരാജ് എന്ന പേര് ഹിറ്റാണല്ലോ അത് ഉദ്ദേശിച്ചാണ് അഭയ രാജിലേക്ക് എത്തിയത്. ബാബു ജനാർദ്ദനൻ സാറാണ് പേര് മാറ്റുന്ന കാര്യം ഇങ്ങനെ പറഞ്ഞത്. അഭയ രാജ് എന്നൊക്കെ പേര് കണ്ടെത്തിയെങ്കിലും ഉണ്ണി എന്ന പേരിനല്ലാതെ മറ്റൊന്നിനും എനിക്ക് റിയാക്ട് ചെയ്യാൻ പറ്റുന്നില്ല.'
'അപ്പോൾ അദ്ദേഹം ചോദിച്ചു അച്ഛന്റെ പേര് എന്താണെന്ന് ഞാൻ മുകുന്ദനെന്ന് പറഞ്ഞു. അങ്ങനെയാണ് ഉണ്ണി മുകുന്ദൻ എന്ന് മാറ്റാമെന്ന തീരുമാനത്തിലേക്ക് എത്തിയത്' ഉണ്ണി മുകുന്ദൻ പറഞ്ഞു.

പേര് പരിണമിച്ചതിനെ കുറിച്ചുള്ള ഉണ്ണിയുടെ കഥകേട്ട് നടൻ രമേഷ് പിഷാരടി തമാശ രൂപേണ പറഞ്ഞത് അഭയ രാജ് എന്ന പേര് നീ ഇട്ടിരുന്നെങ്കിൽ രക്ഷപ്പെട്ട് പോയേനെ എന്നാണ്. രമേഷ് പിഷാരടിയുടെ കമന്റ് കേട്ട് ഉണ്ണിയും ചിരിക്കുന്നുണ്ടായിരുന്നു.
ജനുവരി 26നാണ് തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം മാളികപ്പുറം റിലീസ് ചെയ്യുന്നത്. മാളികപ്പുറത്തിന്റെ ഷൂട്ടിങ് ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.

നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധായകൻ. 'ലോഹിതദാസ് എന്ന അതുല്യ പ്രതിഭ കണ്ടെത്തിയതാണ് ഉണ്ണിയെ. അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയാണ്.'
'ഉണ്ണിയുടെ വിജയങ്ങൾ കണ്ട് അദ്ദേഹത്തിന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാവും' എന്നാണ് അടുത്തിടെ മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് കുറിച്ചത്. ഉണ്ണിയുടെ ആദ്യത്തെ നിർമാണ സംരംഭമായിരുന്നു മേപ്പടിയാൻ.


Click it and Unblock the Notifications