'ലാലേട്ടന്റെ ഇന്റർവ്യൂവിൽ നായരെന്ന് പറഞ്ഞപ്പോൾ കളിയാക്കി പിന്നീട് പറഞ്ഞിട്ടില്ല എപ്പോഴും വിഴുങ്ങും'; ഉണ്ണി
സിനിമയുടെ യാതൊരു പാരമ്പര്യവുമില്ലാതെ വന്ന് മുൻനിര നായകനായി മലയാളത്തിൽ തിളങ്ങുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. നടനെന്നതിലുപരി നിർമാതാവ് കൂടിയായി മാറിയ ഉണ്ണി മുകുന്ദൻ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തിരക്കുള്ള നടനാണ്.
താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ ഡാഡിയോട് സംസാരിക്കവെ മേപ്പടിയാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഉണ്ണി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ.
'എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന സ്ഥലം വീടാണ്. വീട്ടിൽ പോയാൽ വലിയൊരു മെഷിനറി എഞ്ചിൻ ഓഫ് ആക്കിയതുപോലെയാണ്. ഭക്ഷണം കഴിക്കും വെറുതെ ഇരിക്കും അത്രമാത്രമെ ഉള്ളൂ. മറ്റൊന്നും ചെയ്യില്ല.'
'വേറൊരു ലോകത്ത് എത്തിയതുപോലെയാണ്. എനിക്ക് ഏറ്റവും സന്തോഷം നൽകിയ കഥാപാത്രം ഷെഫീഖ് തന്നെയാണ്. ഷെഫീക്കിന്റെ സന്തോഷം പറയുന്ന ആശയം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. സാധാരണ അച്ഛനമ്മമാർ വഴിയാണ് മക്കൾ സിനിമയിലേക്ക് വരുന്നത്.'

'പക്ഷെ എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്. ഞാൻ വഴി എന്റെ അച്ഛനെ സിനിമയിലേക്ക് ഇൻട്രൊഡ്യൂസ് ചെയ്തിട്ടുണ്ട് ഷെഫീഖിന്റെ സന്തോഷത്തിലൂടെ. ചിത്രത്തിൽ അച്ഛനൊരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. എന്റെ റിവേഴ്സ് നെപ്പോട്ടിസമാണത്.'
'മേപ്പടിയാന് മുമ്പ് ഞാൻ കേട്ട കഥയാണ് ഷെഫീഖിന്റെ സന്തോഷം. മേപ്പടിയാൻ സിനിമയുടെ തിരക്കഥ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചതാണ്. വിഷ്ണുവിന് ഒരു എക്സ്പീരിയൻസുമില്ല. പക്ഷെ അവന്റെ സിനിമാ മോഹം കൊണ്ടാണ് അവൻ മേപ്പടിയാൻ ചെയ്തത്.'

'ആ സിനിമ ഇറങ്ങിയ ശേഷം വന്ന വാർത്തയാണ് വിവാദ സംവിധായകന് ഉണ്ണി മുകുന്ദൻ കാറ് സമ്മാനിച്ചുവെന്നത്. മേപ്പടിയാനിൽ ഒരു വാഹനത്തെ ഉൾപ്പെടുത്തിയതിന്റെ പേരിൽ ആ സിനിമ വേറെ ഏതൊക്കെയോ വഴിക്ക് ചർച്ചയായത് എനിക്ക് സങ്കടമുണ്ടായിക്കിയിരുന്നു.'
'ഞാൻ സ്ലീപ്പർ സെല്ലാണെന്ന് വരെ പലരും പറഞ്ഞു. എനിക്ക് ഫാന്റസി സിനിമകൾ ചെയ്യാൻ താൽപര്യമുണ്ട്. അടുത്തതായി ഗന്ധർവനായി ഞാൻ അഭിനയിക്കാൻ പോവുകയാണ്.'

'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ആർമിയിൽ ജോയിൻ ചെയ്തേനെ. സിനിമയോടുള്ള ആഗ്രഹം പറഞ്ഞതുകൊണ്ട് അച്ഛനാണ് ലോഹിതദാസ് സാറിന്റെ അഡ്രസ് തപ്പി തന്നത്. ലാലേട്ടന്റെ ഇന്റർവ്യൂവിൽ നായർ എന്ന് പറഞ്ഞപ്പോൾ ഒരുപാട് ട്രോൾ വന്നു.'
'അതുകൊണ്ട് ഉണ്ണികൃഷ്ണൻ മുകുന്ദൻ നായറെന്ന് ഞാൻ പറയാറില്ല. പറയുകയാണെങ്കിൽ നായർ വിഴുങ്ങിയിട്ടെ പറയാറുള്ളു. അതൊരു പ്രശ്നമാകേണ്ടല്ലോ. പതിനേഴാം വയസിലാണ് ലോഹിതാസ് സാറിന് കത്തെഴുതി കാണാൻ പോയത്.'

'എന്റെ കൈയ്യക്ഷരം കണ്ടിട്ടാണ് ലോഹി സാർ എന്നെ കാണാൻ വിളിച്ചത്. പറ്റില്ലെങ്കിൽ പറ്റില്ലെന്ന് ഞാൻ പറയാറുണ്ട്. ദേഷ്യം എനിക്ക് ഇപ്പോൾ ഭയങ്കര കൂടുതലാണ്. ക്ഷമ കുറവായതുകൊണ്ടാകം അങ്ങനെ വരുന്നത്. ഞാനല്ലാതെ മറ്റൊരു നടൻ ചെയ്താലും ഷെഫീക്കിന്റെ സന്തോഷം നന്നാകുമായിരുന്നു.'
'അനൂപ് പന്തളമാണെന്ന് പറയുമ്പോൾ തന്നെ എല്ലാവരും പ്രാങ്കാണോയെന്ന് ചോദിക്കും. ദിവ്യയ്ക്ക് മുമ്പ് മറ്റൊരു നായികയെ ഞാൻ അനൂപിന് റഫർ ചെയ്തിരുന്നു. പക്ഷെ പ്രാങ്കാണെന്ന് കരുതി ആ നടി അഭിനയിക്കാൻ തയ്യാറായില്ല.'

'ഒട്ടും ടെൻഷനില്ലാതെ ചെയ്ത സിനിമയാണ്. ഞാൻ ആദ്യമായി നേരിട്ട് കണ്ട സെലിബ്രിറ്റിയാണ് മിനി സ്ക്രീൻ താരം അനീഷ് രവി' ഉണ്ണി മുകുന്ദൻ പറഞ്ഞു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്‍റെ സന്തോഷം.
നവംബർ 25ന് സിനിമ തിയേറ്ററുകളിലെത്തും. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.


Click it and Unblock the Notifications