'പൈൽസാണെന്ന് ആരും പറയില്ല, വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേയെന്ന് മറുപടി പറയാൻ തോന്നും'; ഉണ്ണി
നടനായി വന്ന് നിർമാണത്തിലേക്കും കടന്ന് മലയാളത്തിന് പുറമെ തെലുങ്കിൽ അടക്കം തിരക്കുള്ള താരമായി മാറിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ സിനിമകൾക്ക് മാത്രമായി ഒരു വിഭാഗം ആരാധകർ കേരളത്തിലുണ്ട്.
ഉണ്ണി ഇതുവരെ ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങളെല്ലാം തന്നെ ജനപ്രിയമായവയാണ്. വാരി വലിച്ച് സിനിമകൾ ചെയ്യാൻ താൽപര്യമില്ലാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയഞ്ചുകാരനായ ഉണ്ണിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ 12ത്ത് മാനായിരുന്നു.
സിനിമയിൽ മോഹൻലാലും നിരവധി യുവതാരങ്ങളും പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ പക്ഷെ ഒടിടിയിലായിരുന്നു റിലീസ് ചെയ്തത്. ശരിക്ക് പറഞ്ഞാൽ രണ്ട് ഉണ്ണി മുകുന്ദൻ സിനിമകൾ റിലീസ് ചെയ്തുവെങ്കിലും അവയൊന്നും തിയേറ്റർ കണ്ടില്ല.
അതിനാൽ തന്നെ മേപ്പടിയാന് ശേഷം ഷെഫീക്കിന്റെ സന്തോഷമെന്ന തന്റെ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത് ഉണ്ണി മുകുന്ദന് ഇരട്ടി സന്തോഷം പകരുന്ന ഒന്നാണ്.

ഇപ്പോൾ ഉണ്ണി ഷെഫീക്കിന്റെ സന്തോഷത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. അതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മേപ്പടിയാൻ സിനിമയുടെ റിലീസിന് ശേഷം താൻ നേരിട്ട ചില വിമർശനങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
അഭിമുഖങ്ങൾ എടുക്കാൻ വരുന്നവർ പോലും താൻ പറയാത്ത കാര്യങ്ങൾ ഊഹിച്ചെടുത്ത് വരെ ചോദ്യങ്ങൾ ചോദിച്ചത് അന്ന് വിഷമിപ്പിച്ചിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. 'പൈൽസ് കൊണ്ട് ബുദ്ധിമുട്ടുന്ന ഷെഫീഖ് എന്ന ചെറുപ്പക്കാരനന്റെ കഥയാണ് ഷെഫീഖിന്റെ സന്തോഷം സിനിമ.'

'ഷുഗർ അടക്കമുള്ള ഒരിക്കലും മാറാത്ത അസുഖത്തെ കുറിച്ച് വളരെ നോർമലായി ആളുകൾക്കിടയിൽ നിന്ന് സംസാരിക്കുന്നവർ ഒരിക്കലും ചികിത്സിച്ചാൽ മാറുന്ന പൈൽസ് എന്ന അസുഖം തനിക്കുണ്ടെന്ന് പൊതുവെ മറ്റുള്ളവർക്ക് മുമ്പിൽ വെച്ച് പറയില്ല.'
'എന്നപ്പോലെയുള്ള ഒരാൾ അങ്ങെനൊരു കഥാപാത്രം ചെയ്യുമ്പോൾ ആളുകളിൽ ഒരു ചിരി വരും. ഞാന്‍ ഫിലിം സ്‌കൂളില്‍ പോയി പഠിച്ച് വന്ന ആക്ടറല്ല. അതുകൊണ്ട് അഭിനയിക്കരുതെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. അതുപോലെ തന്നെ സിനിമ കണ്ട് കണ്ട് സിനിമയെ മനസിലാക്കാനുള്ള സെന്‍സ് നമുക്ക് വരുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.'

'ഒരാളുടെ സമയവും പൈസയും ചിലവഴിച്ചാണ് സിനിമ കാണാന്‍ വരുന്നത്. അതിനാല്‍ അവര്‍ക്ക് പറയാനുള്ള അവകാശമുണ്ട്. പക്ഷെ അതോടൊപ്പം എനിക്ക് പറയാനുള്ളത് പറയുന്ന രീതി ഒന്ന് ശ്രദ്ധിക്കണം. പറയുന്ന രീതി മെച്ചപ്പെടുത്തണം.'
'ഒരു കുട്ടിയോട് ഇനി കുറുമ്പ് കാണിക്കരുതെന്ന് പറയുന്ന പോലെ പറയാം. വിമര്‍ശിക്കുന്ന ആളിന്റെ വാക്കുകളായിരിക്കും നമ്മളെ വേദനിപ്പിക്കുന്നത്. അല്ലാതെ കണ്ടന്റിനേക്കുറിച്ച് മോശം പറഞ്ഞാതാവില്ല നമ്മളെ വേദനിപ്പിക്കുക. പകരം പറയുന്ന രീതി കൊണ്ടാണ് വിഷമമാകുക.'

'ആയിരം പോസിറ്റീവ് കമന്റ് മിസ് ചെയ്തിട്ടാകും ഞാന്‍ ആ ഒരൊറ്റ നെഗറ്റീവ് കമന്റ് വായിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളല്ല എന്നെ വേദനിപ്പിക്കുന്നത് പറയുന്ന രീതിയാണ്.'
'വെറുതെ വീട്ടിലിരുന്നു തെറി വിളിക്കുകയല്ലേ പ്രത്യേകിച്ച് പണി ഒന്നുമില്ലല്ലോയെന്ന് അറിയാതെ നമ്മളും ചിലപ്പോൾ തിരിച്ച് മറുപടി പറഞ്ഞ് പോകും. അങ്ങനെ പറയുന്നതില്‍ തെറ്റില്ല. ഒരു ആര്‍ട്ടിസ്റ്റിനെ വേദനിപ്പിച്ച് കൊണ്ട് പറയാന്‍ പാടില്ല. സിനിമ നന്നായാല്‍ മാത്രമെ ലോകം നന്നാവൂ എന്നൊന്നുമില്ലല്ലോ.'

'സിനിമയെ വിമര്‍ശിക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. ഉപയോഗിക്കുന്ന വാക്കുകള്‍ ഒന്ന് സൂക്ഷിച്ചാല്‍ മതി. എന്നെ സംബന്ധിച്ച് രണ്ട് പേര് വിമര്‍ശിച്ചത് കൊണ്ടൊന്നും ഞാന്‍ ഈ പണി നിര്‍ത്താന്‍ പോകുന്നില്ല. മേപ്പടിയാന്റെ സമയത്ത് ചില അഭിമുഖങ്ങളില്‍ നിന്നും എനിക്ക് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മേപ്പടിയാനെ വളരെ മോശമായിട്ട് വിമര്‍ശിച്ചവരുണ്ട്.'
'അതില്‍ ഇല്ലാത്ത പൊളിറ്റിക്‌സൊക്കെ പറഞ്ഞ് ഉണ്ണി ഉദ്ദേശിക്കുന്നത് ഇതാണെന്ന് അവര്‍ പറഞ്ഞു. അവരെ ഞാന്‍ നേരിട്ട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാന്‍ അവരോട് ഒരു കാര്യമെ പറഞ്ഞിട്ടുള്ളു. സിനിമയില്‍ ഇല്ലാത്തത് നിങ്ങള്‍ ഊഹിച്ച് പറയാന്‍ പാടില്ലെന്ന് മാത്രം' ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.


Click it and Unblock the Notifications