'വിനായകൻ ചെയ്ത വില്ലൻ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് മമ്മൂട്ടിയെ'; ജയിലറിൽ സംഭവിച്ചതിനെ കുറിച്ച് വസന്ത് രവി
എവിടെ നോക്കിയാലും ജയിലർ തരംഗമാണ് ഇപ്പോൾ. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജിനികാന്ത് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഫാൻസുകാർക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കൊട്ടാകെ ഉത്സവപ്രതീതി സമ്മാനിക്കുകയാണ് ചിത്രം. ഓഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തിയ ചിത്രം നാല് ദിനം പിന്നിടുമ്പോൾ ആഗോള ബോക്സോഫീസിൽ 300 കോടി ക്ലബ്ബിൽ ഇടം നേടിയതായാണ് റിപ്പോർട്ട്. 300 കോടി ക്ലബ്ബിൽ എത്തുന്ന നാലാമത്തെ രജിനി ചിത്രം കൂടിയാണ് ജയിലർ.
എന്തിരൻ, കബാലി, 2.O എന്നിവയാണ് മുമ്പ് 300 കോടി കടന്ന രജിനി സിനിമകൾ. രജിനികാന്തിനൊപ്പം തന്നെ സിനിമ റിലീസ് ചെയ്തശേഷം ഏറ്റവും കൂടുതൽ കയ്യടി വാങ്ങുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ മറ്റൊരു കഥാപാത്രം നടൻ വിനായകൻ അവതരിപ്പിച്ച വില്ലൻ റോളാണ്. ചിത്രത്തിലെ പ്രധാന വില്ലനാണ് വിനായകന്‍.

രജനിയുടെ നായക കഥാപാത്രമായ മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മന്‍ എന്ന കഥാപാത്രമായാണ് വിനായകന്‍ അഭിനയിച്ചിരിക്കുന്നത്. അഭിനയത്തിലും മാനറിസത്തിലും രജിനികാന്തിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്.
ഇതിനോടകം തന്നെ മികച്ച നടനായി പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ജയിലറിലെ വില്ലൻ റോൾ. ഏറ്റവും അവസാനമാണ് വിനായകനിലേക്ക് വർമൻ എന്ന കഥാപാത്രം എത്തിയത്. അതിന് മുമ്പ് മറ്റൊരു സൂപ്പർ താരത്തെയായിരുന്നു വർമനാകാൻ വേണ്ടി കാസ്റ്റ് ചെയ്തിരുന്നത്.
രജിനികാന്ത് ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പ്രസംഗിക്കവെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഏത് സൂപ്പർ താരമായിരുന്നു അതെന്ന് രജിനി വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ആദ്യം കാസ്റ്റ് ചെയ്ത നടൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ രജിനിയുടെ മകന്റെ വേഷം ചെയ്ത നടൻ വസന്ത് രവിയാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

വർമൻ എന്ന വില്ലനായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നുവെന്ന് രജിനികാന്ത് തന്നോട് പറഞ്ഞെന്നാണ് വസന്ത് പറയുന്നു. 'പ്രതിനായകനായി മമ്മൂട്ടി സാറിനെയാണ് ആദ്യം തീരുമാനിച്ചത്. ലൊക്കേഷനിൽ വെച്ച് രജിനി സാർ തന്നെ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. നെൽസണും ഓക്കെ പറഞ്ഞതോടെ അദ്ദേഹം മമ്മൂട്ടി സാറിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.'
'പക്ഷെ കുറേ കഴിഞ്ഞ് രജിനി സാർ ആലോചിച്ചു. മലയാളത്തിലെ വലിയൊരു നടനാണ് മമ്മൂട്ടി സാർ. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെ ഒരു വേഷം കൊടുക്കുന്നതിൽ തനിക്ക് വിഷമം തോന്നിയെന്നും രജിനി സാർ പറഞ്ഞു.'
'ഇങ്ങനെ ഒരു റോൾ മമ്മൂട്ടിക്ക് ചേരില്ലെന്ന് തോന്നിയ രജനി സാർ ഈ പ്രോജക്ട് വേണ്ട മറ്റൊരു പടം ഒന്നിച്ച് ചെയ്യാമെന്ന് അദ്ദേഹത്തോട് പറയുക ആയിരുന്നു. അക്കാര്യം ശരിയാണെന്ന് എനിക്കും തോന്നി. രണ്ടുപേരും കൂടി വീണ്ടുമൊരു സിനിമ ചെയ്യണമെന്നും രജിനി സാറിനോട് ഞാൻ പറഞ്ഞു', എന്നാണ് വൈറലായ അഭിമുഖത്തിൽ വസന്ത് രവി പറഞ്ഞത്.


Click it and Unblock the Notifications