'നാല് കുട്ടികളുടെ അമ്മ... എല്ലാവരും മടിച്ചു, കഥാപാത്രത്തിന്റെ വ്യാപ്തി മനസിലാക്കിയില്ല, മാധവിയോട് പറഞ്ഞപ്പോൾ'
മലയാളത്തിൽ ഇതുവരെ വന്നിട്ടുള്ള സിനിമകളിൽ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂത്. ഡെന്നീസ് ജോസഫിന്റേതായിരുന്നു കഥ. മുപ്പത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്നും ഈ സിനിമ കണ്ണുനിറയാതെ ഒരു പ്രേക്ഷകനും കാണാനാവില്ല. മാധവിയും മുരളിയും എൻഎഫ് വർഗീസും പ്രധാന വേഷം ചെയ്ത സിനിമയിലേക്ക് നായികമാരെ ലഭിക്കാൻ അണിയറപ്രവർത്തകർ പാടുപെട്ടിരുന്നുവെന്ന് പറയുകയാണ് സംവിധായകനും നടനുമായ വേണു ബി നായർ മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ.
ആകാശദൂതിന്റെ കഥ ഡെന്നീസ് ആലോചിച്ച് തുടങ്ങിയ സമയം മുതൽ വേണുവും ഭാഗമായിരുന്നു. എനിക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് എഴുതണമെന്ന് ഞാൻ ഡെന്നീസിനോട് പറഞ്ഞിരുന്നു.

ശാരദ കുട്ടികളെ കിണറ്റിൽ ഉപേക്ഷിക്കുന്ന പഴയൊരു സിനിമയുണ്ട്. അത് പലതവണ ഇട്ട് കണ്ട് പുതിയൊരു സബ്ജക്ട് അതിൽ നിന്നും ഇൻസ്പെയറായി ആലോചിക്കാനായിരുന്നു പ്ലാൻ. ആകാശദൂതിന്റെ കഥ പലതവണ തെലുങ്കിലും ഹിന്ദിയിലും എല്ലാം വന്നതാണ്. പക്ഷെ അതൊന്നും വിജയിച്ചില്ല. കറിയാച്ചൻ മാമനും അനുപമ കൊച്ചുമോനും ഒക്കെ കൂടി വന്നതാണ് ഒരു കഥ വേണമെന്ന് ആവശ്യപ്പെട്ടത്. സിബി മലയിലാണ് സംവിധായകനെന്നും പറഞ്ഞിരുന്നു.
ഈ കഥയെ കുറിച്ച് എന്നോടും ഡെന്നീസ് സംസാരിച്ചിരുന്നു. ഡെന്നീസ് കഥ എഴുതുന്ന സമയത്ത് ഞാനാണ് ഒപ്പമുണ്ടായിരുന്നത്. കഥപാത്രങ്ങൾ അടക്കം എല്ലാം പുള്ളിയുടെ മനസിൽ കൃത്യമായി ഉണ്ടായിരുന്നു. കഥയുടെ ഫസ്റ്റ് ഹാഫ് ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ഒരുമിച്ചിരുന്നാണ് കേട്ടത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ കഥ കേൾക്കുന്നത് കുറച്ച് നേരത്തേക്ക് ഞങ്ങൾ നിർത്തിവെച്ചു.
കാരണം താങ്ങാൻ പറ്റുന്നില്ല. അസാധ്യമായി പുള്ളി കഥ പറയും. അന്നേ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന സി.കെ ജീവൻ പറഞ്ഞിരുന്നു തിയേറ്ററിൽ തൂവാല കൊടുക്കേണ്ടി വരുമെന്ന്. ആകാശദൂതിന്റെ കഥ കേട്ട് ആദ്യം പലരും സഹകരിക്കാൻ തയ്യാറായില്ല. പക്ഷെ സിബി മലയിലിന് ഉൾക്കൊള്ളാൻ പറ്റി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷെ ആർട്ടിസ്റ്റുകളെ കിട്ടാൻ ബുദ്ധിമുട്ടി. നായിക വേഷം ചെയ്യാൻ ആരും തയ്യാറായില്ല. നാല് കുഞ്ഞുങ്ങളുടെ അമ്മ വേഷമാണല്ലോ.
അങ്ങനെയാണ് മാധവിയിലേക്ക് റോൾ എത്തുന്നത്. ഒരു നടി നാല് കുഞ്ഞുങ്ങളുടെ അമ്മയായാൽ അവർ പ്രായമുള്ളവരായതുപോലെ കണക്കാക്കപ്പെടും. കഥാപാത്രത്തിന്റെ വ്യാപ്തിയെ കുറിച്ച് അവർ അറിയുന്നില്ല. അവർ വേറെ രീതിയിലൊക്കെ ചിന്തിക്കുകയാണ്. നമ്മൾ പറയുന്നത് പോലെയല്ല. മാധവിയോട് കഥ പറഞ്ഞപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. സ്വീകരിച്ചു.

മാധവി വന്നശേഷമാണ് മറ്റുള്ളവർ വരുന്നത്. നല്ലൊരു വേഷം കിട്ടിയിട്ടില്ലെന്ന് പലപ്പോഴായി ഞങ്ങൾ എല്ലാവരോടും എൻ.എഫ് വർഗീസ് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഡെന്നീസെല്ലാം എല്ലാം ചേർന്ന് കേശവൻ എന്ന റോൾ അദ്ദേഹത്തിന് നൽകുന്നത്. സിബിക്കും വർഗീസ് അത് ചെയ്യുന്നത് താൽപര്യമായിരുന്നു. ഈ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് ഞങ്ങൾക്ക് എല്ലാം വിശ്വാസമുണ്ടായിരുന്നു. പക്ഷെ തിയേറ്ററിൽ പോയപ്പോഴാണ് അതിന്റെ എഫക്ട് മനസിലായതെന്നും വേണു ബി നായർ പറയുന്നു.
ഏത് കാലഘട്ടത്തിലെ മനുഷ്യർ ആയാലും കുട്ടികളായാലും ആകാശദൂത് കണ്ടാൽ അറിയാതെ കരഞ്ഞുപോകും. അത്തരത്തിൽ ആകാശദൂത് കണ്ട് പൊട്ടി പൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളുടെ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സിനിമ മാത്രമല്ല പാട്ടുകളും ഹിറ്റായിരുന്നു.
1993ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡും ആകാശദൂതിനാണ് ലഭിച്ചത്. നടി മാധവിയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായിരുന്നു. സിനിമയ്ക്ക് സംഗീതം നൽകിയത് ഔസേപ്പച്ചനും വരികളെഴുതിയത് ഒഎൻവി കുറുപ്പുമായിരുന്നു. ആകാശദൂത് കാണാത്ത മലയാളികൾ ഉണ്ടാവില്ല.


Click it and Unblock the Notifications











