പാര്‍ട്‌നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബു
മലയാള സിനിമയിലെ പ്രശ്‌സ നിര്‍മാതാക്കളില്‍ ഒരാളാണ് വിജയ് ബാബു. നിര്‍മാതാവ് എന്നതിലുപരി നടന്‍ കൂടിയായ വിജയ് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി അപ്രതീക്ഷിത സംഭവങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നത്. വിജയ് ബാബു തന്നെ ഉപദ്രവിച്ചെന്ന് കാണിച്ച് പ്രശസ്ത നടി പരാതിയുമായി വന്നത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയിയലൂടെയും അല്ലാതെയുമായി പല വിവാദങ്ങളുമുണ്ടായി. ഇതോടെ കുറച്ച് കാലത്തേക്ക് സിനിമയില്‍ നിന്ന് തന്നെ വിട്ട് നില്‍ക്കുകയായിരുന്നു നടന്‍. ഒടുവില്‍ പുതിയൊരു സിനിമയുമായി വീണ്ടുമൊരു തിരിച്ച് വരവിന്റെ പാതയിലാണ് താരം. എങ്കിലും ചന്ദ്രികേ എന്ന പേരിലൊരുങ്ങുന്ന പുതിയ സിനിമയുമായിട്ടാണ് വിജയ് ബാബു എത്തുന്നത്.

ആദിത്യന്‍ ചന്ദ്രശേഖരന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിജയ് ബാബുവിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിജയ് ബാബു വ്യക്തമാക്കുന്നത്. മാത്രമല്ല ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ചും പ്രതിസന്ധികളെ പറ്റിയുമൊക്കെ വിജയ് അഭിമുഖത്തില്‍ സംസാരിച്ചു.
'ഏത് പാര്‍ട്ണര്‍ഷിപ്പും നന്നായി തന്നെ പോകണമെങ്കില്‍ ഓരോരുത്തരുടെയും സ്ഥാനങ്ങള്‍ ആദ്യമേ തീരുമാനിച്ചിരിക്കണമെന്നാണ് വിജയ് ബാബു പറയുന്നത്. അതിപ്പോള്‍ സിനിമയാണെങ്കിലും ജീവിതമാണെങ്കിലും അങ്ങനെ തന്നെയാണ്. ഒപ്പമുള്ളയാള്‍ അവരുടെ ജോലി കൃത്യമായി ചെയ്യാതെ വരികയാണെങ്കില്‍ അതല്ല, അവരുമായി എന്തെങ്കിലും ഈഗോ പ്രശ്‌നങ്ങള്‍ വരികയാണെങ്കില്‍ ആ ബന്ധം അവിടെ വച്ച് അവസാനിപ്പിക്കുന്നതാണ് ഏറ്റവും നല്ല കാര്യം'.

'പാര്‍ട്ണര്‍ഷിപ്പില്‍ ആണെന്നോ പെണ്ണെന്നോയില്ല. മെയിലും മെയിലുമാവാം, ഫീമെയിലും ഫീമെയിലുമാവാം. വേറൊരാള്‍ക്ക് ഞാനാണ് കൂടുതല്‍ ചെയ്യുന്നത്, മറ്റൊരാള്‍ ഓവര്‍ ഷാഡോ ചെയ്യുന്നു എന്നൊക്കെ തോന്നിയാല്‍ പിന്നെ അവിടെയൊരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാവില്ലെന്നാണ്', വിജയ് ബാബു വ്യക്തമാക്കുന്നത്. അതേ സമയം തന്റെ ബിസിനസിനെ കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.
'ഇതുവരെ താന്‍ റിയല്‍ എസ്റ്റേറ്റോ ഹോട്ടലുകളോ ഒന്നും നടത്തിയിട്ടില്ല. പഠനം കഴിഞ്ഞതിന് ശേഷം ഞാനെപ്പോഴും എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍ തന്നെയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായ ആ മേഖലയില്‍ മാത്രമേ താന്‍ ജോലി ചെയ്തിട്ടുള്ളു. മറ്റ് ജോലി അറിയുകയുമില്ല.
ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കുക തന്നെയാണ് ഞാന്‍ മുന്‍പും ചെയ്തു കൊണ്ടിരുന്നത്. ടെലിവിഷന്‍ മേഖലയിലായാലും അങ്ങനെ തന്നെയായിരുന്നു. സിനിമയിലൂടെ ഇപ്പോഴും അതുതന്നെ ചെയ്യുന്നു'.

മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകളെ പറ്റി വിജയ് ബാബു പറയുന്നതിങ്ങനെ... 'മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്തു എന്നത് കൊണ്ട് മമ്മൂട്ടിയെ വച്ചും സിനിമ ചെയ്യണമെന്ന് കരുതിയിട്ടില്ല. ഞാന്‍ ഏറെ ആരാധിക്കുന്ന മമ്മൂക്കയെ വച്ച് സിനിമ ചെയ്യാന്‍ ആദ്യം മുതലേ ആഗ്രഹിച്ചിരുന്നതാണ്. അതിന് വേണ്ടി പല തയ്യാറെടുപ്പുകളും ചെയ്തു. കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്‌സ് വാങ്ങിയത് പോലും മമ്മൂക്കയെ വച്ച് സിനിമ ചെയ്യാന്‍ വേണ്ടിയായിരുന്നു', എന്നാണ് വിജയ് ബാബു പറയുന്നത്.
'ജീവിതമെന്ന് പറയുന്നത് തന്നെ കയറ്റവും ഇറക്കവുമൊക്കെ ഉള്ളതാണ്. അവിടെ നമ്മള്‍ തളരാതെ പിടിച്ച് നില്‍ക്കുകയാണ് വേണ്ടത്. കാരണം കുടുംബവും ജോലിക്കാരുമടക്കം നമ്മളെ ആശ്രയിച്ച് ഒരുപാട് പേര്‍ കൂടെയുണ്ട്. ഒരുപാട് പേര്‍ എന്റെ തിരിച്ചു വരാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ട്. തളരാതെ നില്‍ക്കുകയും ശക്തമായി മുന്നോട്ട് പോവുകയുമാണ് വേണ്ടത്. ഈ തിരിച്ച് വരവ് തന്നെ അതിന്റെ ഭാഗമായിട്ടാണ്.
ജീവിതത്തില്‍ എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടായാലും മുന്നോട്ട് പോവണം. എല്ലാവരോടും എനിക്ക് പറയുവാനുള്ളത് ഇത് മാത്രമാണെന്നും' വിജയ് ബാബു കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











