'ജീവിച്ചിരുന്നപ്പോൾ ഒരിക്കലെങ്കിലും കാണാൻ വന്നിട്ടുണ്ടോ?'; വിജയകാന്തിനെ കാണാൻ എത്തിയ വിജയിക്ക് നേരേ ചെരുപ്പേറ്
കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറഞ്ഞത് തമിഴകത്തിന്റെ സ്വന്തം നടനും ഹൃദയവിശാലതയുള്ള സഹജീവികളോട് കരുണയുള്ള ഒരു മനുഷ്യസ്നേഹിയുമായ വിജയകാന്താണ്. ആ മനുഷ്യൻ തമിഴ്നാട്ടുകാർക്ക് ആരായിരുന്നുവെന്നത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്ന പതിനായിരങ്ങളുടെ കണ്ണീർത്തുള്ളികളിൽ നിന്നും വായിച്ചെടുക്കാം. വിജയകാന്തിലെ നടനേക്കാൾ അദ്ദേഹത്തിനുള്ളിലെ മനുഷ്യനെ സ്നേഹിക്കുന്നവരാണ് തെന്നിന്ത്യയിലേറെയും. തന്റെ പ്രതാപകാലത്ത് തുടങ്ങി ആരോഗ്യം ക്ഷയിക്കുന്നത് വരെ അദ്ദേഹം ചെയ്ത നല്ല പ്രവൃത്തികൾക്ക് കണക്കില്ല.
ഒരു കാലത്ത് ക്യാപ്റ്റൻ പ്രഭകറും സേതുപതി ഐപിഎസും ചിന്നഗൗണ്ടറുമൊക്കെയായി കാണികളെ പുളകംകൊള്ളിച്ച നായകൻ വിജയകാന്ത് കോളിവുഡ് ഇൻഡസ്ട്രിയിൽ ചെന്തമിഴിന്റെ സിഗ്നേചറായിരുന്നു. അദ്ദേഹം വിട പറയുമ്പോൾ ആ യുഗം അസ്തമിക്കുമ്പോൾ തമിഴ് സിനിമയുടെയും ആസ്വാദകരുടേയും ക്യാപ്റ്റൻ കൂടിയാണ് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നത്.

ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെയാണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആദ്യ പത്തുവർഷത്തിനിടെ എഴുപതിൽപ്പരം ചിത്രങ്ങളിൽ നായകനായിട്ടുണ്ട് വിജയകാന്ത്. ഒരേസമയം രണ്ട് ചിത്രങ്ങളിൽവരെ അഭിനയിച്ചിരുന്നു.
എസ്.എ ചന്ദ്രശേഖർ, ആർ.കെ ശെൽവമണി, കെ.വിജയൻ എന്നിവരുടെ സംവിധാനത്തിൽ ഇറങ്ങിയ വിജയകാന്തിന്റെ മിക്ക ചിത്രങ്ങളും വലിയ വിജയമായിരുന്നു. ഒരു കാലത്ത് നടികർ സംഘത്തിന്റെ പ്രസിഡന്റുമായിരുന്നു വിജയകാന്ത്. നടികർ സംഘം എന്ന സംഘടന കടക്കെണിയിലായപ്പോൾ വിജയകാന്ത് സ്വന്തം റിസ്ക്കിൽ ഒരു സ്റ്റാർ ഷോ നടത്തി അതിൽ നിന്നും സമ്പാദിച്ച പണം കൊണ്ട് നടികർ സംഘത്തെ രക്ഷിച്ചിരുന്നു.
പിന്നീട് നിർമ്മാതാവായിരുന്നപ്പോൾ താൻ കഴിക്കുന്ന ഭക്ഷണം തന്നെ ഷൂട്ടിങ് ലൊക്കേഷനിൽ പ്രവർത്തിക്കുന്ന മറ്റ് തൊഴിലാളികൾക്ക് നൽകാനും അദ്ദേഹം തീരുമാനിച്ചു. വിജയകാന്ത് ഷൂട്ടിങ് സെറ്റുകളിൽ ഭക്ഷണത്തിൽ തുല്യത കൊണ്ടുവന്നതോടെയാണ് മറ്റ് നിർമ്മാതാക്കളും തൊഴിലാളികൾക്ക് നല്ല ഭക്ഷണം നൽകാൻ തയ്യാറായത്. സിനിമാ മേഖലയിൽ ഒട്ടേറെ മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയ താരമാണ് വിജയകാന്ത്.
രജിനികാന്ത് അടക്കം തമിഴകത്തെ ഒട്ടുമിക്ക താരങ്ങളും വിജയകാന്തിനെ അവസാനമായി കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ചെന്നൈയിലെ ചെന്നൈയിലെ ഡിഎംഡികെ കാര്യാലയത്തില്‍ എത്തി. അതിൽ നടൻ വിജയ് അന്തിമോപചാരം അർപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ വിജയിക്ക് നേരേ ചെരുപ്പ് എറുമുണ്ടായി. അതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.

അന്തിമോപചാരം അര്‍പ്പിച്ച് വിജയ് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയിയുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വൈറൽ വീഡിയോയില്‍ കാണാം. കൂടാതെ വിജയ്ക്കെതിരെ ചില മുദ്രാവാക്യങ്ങളും ആൾക്കൂട്ടത്തിൽ നിന്നും മുഴങ്ങുന്നുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
വിജയകാന്ത് ജീവിച്ചിരുന്നപ്പോൾ ഒരിക്കലെങ്കിലും കാണാൻ വന്നിട്ടുണ്ടോ? എന്ന ചോദ്യമാണ് ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും മുഴങ്ങി കേട്ടത്. വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ സംഭവത്തെ അലപപിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരോളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും വീഡിയോയ്ക്ക് കമന്റുകൾ നിറയുന്നുണ്ട്.
നടനെ അപമാനിച്ചയാളെ ഉടനടി കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ഒട്ടേറെപേര്‍ അഭിപ്രായപ്പെട്ടു. വിജയും വിജയകാന്തും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധമുണ്ട്. പ്രിയ നടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ അതിവൈകാരികമായാണ് വിജയ് കാണപ്പെട്ടത്. വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്കകാലത്ത് വിജയകാന്ത് ചെയ്തതില്‍ അധികവും.


Click it and Unblock the Notifications











