'ഈ നടൻ ജീവനോടെയുണ്ടോ?'; അമ്മയിൽ നിന്ന് പുറത്തായേനെ; വിനയ് ഫോർട്ട് പറയുന്നു
ശ്രദ്ധേയമായ ഒരുപിടി വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധ നേടിയ നടനാണ് വിനയ് ഫോർട്ട്. ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയാണ് വിനയ് ഫോർട്ടിന് തുടക്കത്തിൽ ശ്രദ്ധ നൽകിയത്. ഋതു എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന വിനയ് ഫോർട്ട് പിന്നീട് അപൂർവരാഗം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നടനെന്ന നിലയിൽ വിനയ് ഫോർട്ടിന് സ്വീകാര്യത നൽകിയത് പ്രേമം എന്ന സിനിമയിലെ വേഷമാണ്.
വിമൽ സാർ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോർട്ട് ഈ സിനിമയിൽ ചെയ്തത്. സിനിമ വൻ ഹിറ്റായതോടൊപ്പം വിനയ് ഫോർട്ടിന് കരിയറിൽ വലിയ ജനപ്രീതി നേടാനും സാധിച്ചു. പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറം 2019 ൽ തമാശ എന്ന സിനിമയിൽ വിനയ് ഫോർട്ട് നായകനായി അഭിനയിച്ചു.

കരിയറിലെ വഴിത്തിരിവായി ഈ സിനിമ മാറി. പിന്നീട് ഉണ്ട, ചുരുളി, മാലിക്, കനകം കാമിനി കലഹം എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്യാൻ വിനയ് ഫോർട്ടിന് സാധിച്ചു. കൊള്ളയാണ് വിനയ് ഫോർട്ടിന്റെ പുതിയ സിനിമ. ചിത്രത്തിൽ രജിഷ വിജയൻ, പ്രിയ വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിനയ് ഫോർട്ട്. സിനിമകളിൽ അഭിനയിക്കുന്നു എന്നതിനപ്പുറത്തേക്ക് തന്റെ കരിയറിനെ വളർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയില്ലെന്ന തിരിച്ചറിവ് വന്നെന്ന് നടൻ വ്യക്തമാക്കി.
ഒരു ആക്ടർ പോപ്പുലറായിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ ദുരന്തം എന്തെന്നാൽ ഞാൻ ആളുകളിലേക്ക് എത്തിപ്പെടാറില്ല. ഇതിന്റെയൊക്കെ ഭീകര അവസ്ഥ മനസ്സിലാക്കിയത് കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ടാണ്. മൂന്ന് തവണ പോയില്ലെങ്കിൽ അമ്മ സംഘടനയിൽ നിന്ന് പുറത്താക്കും. അതുകൊണ്ട് മൂന്നാമത്തെ തവണ അമ്മ മീറ്റിംഗിന് പോയ ആളാണ് ഞാൻ.

മഹാരഥൻമാരായ ഫിലിം മേക്കേർസിന്റെ പടത്തിൽ ലീഡ് റോൾ ചെയ്ത ആളാണ്. പക്ഷെ ഇതൊന്നും മനുഷ്യരിലേക്ക് എത്തിക്കാൻ ഒന്നും ചെയ്തില്ല. മോഹൻകുമാർ ഫാൻസ് എന്ന സിനിമയിലെ കഥാപാത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് തനിക്ക് ഉപകരിച്ചെന്നും വിനയ് ഫോർട്ട് പറയുന്നു.
സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് വന്ന ഒരു പോസ്റ്റിനെക്കുറിച്ചും വിനയ് ഫോർട്ട് സംസാരിക്കുന്നുണ്ട്. 'ഇയാളിപ്പോഴും ജീവനോടെയുണ്ടോ, വേറെ ഏതെങ്കിലും ഭാഷകളിലഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചൊരു പോസ്റ്റ് ഇറങ്ങിയിരുന്നു. ഞാൻ യുകെയിൽ ഷൂട്ട് ചെയ്യവെ എനിക്കയച്ച് തന്നു. ഒരു ദിവസം ഡിപ്രഷനിൽ ആയിപ്പോയി ഞാൻ. 9 സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഇടയ്ക്ക് വന്ന ഗ്യാപ്പ് കുറച്ചധികമായിപ്പോയി'
ഒരു വർഷം എനിക്ക് റിലീസുകളുണ്ടായില്ല. ഇനി വരുന്ന സിനിമകളിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വിനയ് ഫോർട്ട് പറയുന്നു. അമ്മയുടെ നിർദ്ദേശ പ്രകാരമാണ് പേരിൽ ഒരു 'ആർ' കൂടി ചേർച്ചത്.
ഞാൻ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയാണ്. എനിക്ക് അമ്മയുടെ ഡേറ്റ് ഓഫ് ബർത്ത് അറിയില്ല. പക്ഷെ അതൊന്നും അമ്മയ്ക്ക് വിഷയമല്ല. അൺകണ്ടീഷനലാണെന്നും നടൻ അഭിപ്രായപ്പെട്ടു.
ചുരുളി എന്ന സിനിമയിലും ശ്രദ്ധേയ വേഷമാണ് വിനയ് ഫോർട്ട് ചെയ്തത്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടൻ പ്രവർത്തിച്ചതിൽ ഭൂരിഭാഗവും പ്രമുഖ സംവിധായകർക്കൊപ്പമാണ്. സിബി മലയിൽ, അൽഫോൻസ് പുത്രൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്യാൻ വിനയ് ഫോർട്ടിന് സാധിച്ചു.


Click it and Unblock the Notifications











