'ആ സീൻ ഷൂട്ട് ചെയ്തപ്പോൾ പട്ടി കയ്യിൽ കടിച്ചു..., കട്ട് പറഞ്ഞിട്ടും ആരും പിടിക്കാൻ വന്നില്ല'; വിനീത് കുമാർ!
ചില സിനിമകൾ അംഗീകരിക്കപ്പെടുന്നത് അവ ആദ്യമായി വെളിച്ചം കാണുമ്പോഴാവില്ല. മറിച്ച് കാലങ്ങൾക്കപ്പുറമായിരിക്കാം ആ സൃഷ്ടി അതിന്റെ യഥാർത്ഥ കാഴ്ചക്കാരെ കണ്ടെത്തുന്നത്. അല്ലെങ്കിൽ അംഗീകരിക്കപ്പെടുന്നത്. അത്തരം സൃഷ്ടികൾ കാലങ്ങൾക്കപ്പുറം നിലനിൽക്കും. അങ്ങനെ ഒന്നാണ് ദേവദൂതൻ. മലയാളികൾ എന്നും ഒരു അത്ഭുതമായി കണക്കാക്കപ്പെടുന്ന എവർ ഗ്രീൻ ക്ലാസ്സിക് മൂവിയാണ് മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ.
ഈ ചിത്രം എങ്ങനെ ഫ്ലോപ്പായി എന്ന ചോദ്യത്തിന്റെ ഉത്തരം പല ഇടങ്ങളിൽ പലതാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തിയേക്കാൾ പ്രേക്ഷകർ ഏറ്റെടുത്തത് അലീനയുടെ കാമുകൻ നിഖിൽ മഹേശ്വറിനെയായിരുന്നു. നടൻ വിനീത് കുമാറാണ് നിഖിൽ മഹേശ്വറായി പ്രേക്ഷകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.

അന്ധനായിരുന്നു വിനീതിന്റെ കഥാപാത്രമായ നിഖിൽ മഹേശ്വർ. അലീനയുടെ നിഖിൽ മഹേശ്വറായി വിനീതിനെ അല്ലാതെ മറ്റൊരാളെയും മലയാളികൾക്ക് ഇപ്പോൾ സങ്കൽപ്പിക്കാനാവില്ല. ബാലതാരമായി എത്തി പിന്നീട് നായകൻ, സഹനടൻ തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ വിനീത് ഇപ്പോൾ മികച്ചൊരു സംവിധായകൻ കൂടിയാണ്. ദിലീപ് ചിത്രം പവി കെയർടേക്കറാണ് ഏറ്റവും അവസാനം വിനീതിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമ.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ക്ലബ്ബ് എഫ്എം കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സിനിമാ അനുഭവങ്ങൾ പങ്കുവെക്കവെ ദേവദൂതൻ സിനിമയിൽ നിഖിൽ മഹേശ്വറായി അഭിനയിച്ചപ്പോഴുള്ള അനുഭവവും വിനീത് പങ്കിട്ടിരുന്നു.
ക്ലൈമാക്സിനോട് അടക്കുമ്പോൾ വരുന്ന പട്ടികൾ ഓടിച്ചിട്ട് ആക്രമിക്കുന്ന സീൻ ഒറിജിനലാണെന്നും താൻ തന്നെയാണ് അഭിനയിച്ചിരിക്കുന്നതെന്നും വീനിത് പറയുന്നു. ഞാനും നാല് പട്ടികളുമായുള്ള ഒരു സീനുണ്ട് ദേവദൂതൻ സിനിമയിൽ. ആ പട്ടികളൊന്നും ഫ്രണ്ട്ലിയായിരുന്നില്ല. റിഹേഴ്സൽ ഇല്ലാതെ ഫസ്റ്റ് തന്നെ ടേക്കായിരുന്നു. ആക്ഷൻ പറഞ്ഞ് ഞാൻ മൂവ് ചെയ്ത് തുടങ്ങിയപ്പോൾ കേട്ട സൗണ്ട് കാച്ച് എന്നതാണ്. അതോടെ നാല്, അഞ്ച് പട്ടികൾ എന്റെ പിറകെ ഓടി.
പിന്നെ മരത്തിൽ തട്ടി വീണു. കിടന്നുകൊണ്ട് പട്ടികളെ കാണുമ്പോൾ വല്ലാത്തൊരു ഭയമാണ്. അത് എടുത്ത് കഴിഞ്ഞപ്പോൾ സിബി സാർ കട്ട് വിളിച്ചു. പക്ഷെ ആരും പിടിക്കാൻ വന്നില്ല. അതുകൊണ്ട് തന്നെ കട്ട് വിളിച്ചശേഷവും എല്ലാ പട്ടികളും എന്റെ പിറകെ തന്നെ വരികയായിരുന്നു. അവസാനം സിബി പറഞ്ഞു ആരെങ്കിലും പോയി ഒന്ന് പിടിക്കാൻ.

അങ്ങനെ പിടിച്ച് മാറ്റി സീൻ എടുത്ത് കഴിഞ്ഞു. അത് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും ഞാൻ അണച്ചുപോയി. പോരാത്തതിന് ഊട്ടിയിലാണ് ഷൂട്ട് നടന്നത്. പെട്ടന്നാണ് ഒരു അസിസ്റ്റന്റ് ഡയറക്ടർ വന്ന് പറഞ്ഞത് ഫ്രെയിമിൽ ഒരാൾ എന്ററായിട്ടുണ്ടെന്ന്. പിന്നെ വീണ്ടും എടുത്തു. ടേക്കിൽ ഞാൻ മരം തട്ടി വീണപ്പോൾ പട്ടികൾ എല്ലാം അടുത്ത് കൂടി. ഉടൻ ഞാൻ കൈകൾ ഉള്ളിലേക്ക് വെച്ചു. അതോടെ പട്ടി കയ്യിൽ കടിച്ചു. അത് കഴിഞ്ഞ നേരെ പോയി ഇഞ്ചക്ഷൻ എടുത്തു.
പിന്നെയും മൂന്ന് ദിവസം ഇത് തന്നെയായിരുന്നു ഷൂട്ട് എന്നാണ് ദേവദൂതനിലെ നിഖിൽ മഹേശ്വറായുള്ള അനുഭവം പങ്കിട്ട് വിനീത് പറഞ്ഞത്. സിനിമ ഇറങ്ങി കണ്ടുകഴിഞ്ഞപ്പോഴാണ് തന്റെ റോൾ എത്രത്തോളം വലുതാണെന്ന് മനസിലാവുന്നതെന്നും അതും അന്ന് അത്ര സ്വീകരിക്കപ്പെട്ടില്ലെന്നും ഇന്നാണ് കൂടുതൽ ആളുകൾ ആ സിനിമയെ കുറിച്ച് സംസാരിക്കുന്നതെന്നും വിനീത് കുമാർ മുമ്പ് പറഞ്ഞിട്ടുണ്ട്.
നാൽപ്പത്തിയാറുകാരനായ താരം അയാൾ ഞാനല്ല എന്ന ചിത്രംസംവിധാനം ചെയ്തുകൊണ്ടാണ് സംവിധായകനായി അരങ്ങേറിയത്. വിനീത് ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയവയാണ്.


Click it and Unblock the Notifications











