'ആൺ നർത്തകരിലെ സ്‌ത്രൈണത, സിനിമകളും കാരണമായിട്ടുണ്ട്, നൃത്തം പുരുഷന്മാരാണ് ചെയ്ത് തുടങ്ങിയത്'; വിനീത്
മലയാളത്തിന്റെ പ്രിയ നടനാണ് വിനീത്. മികച്ച നർത്തകൻ കൂടിയായ വിനീതിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് വിനീത്. എംടിയുടെ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വിനീത് സിനിമയിൽ തന്റേതായ സ്ഥാനം നേടിയത്.
മലയാള സിനിമയുടെ നൃത്ത സൗന്ദര്യമായി വിനീതിനെ വിശേഷിപ്പിക്കാം. ആൺകുട്ടികൾ നൃത്തം അഭ്യസിച്ചാൽ സ്ത്രൈണത വരുമെന്നത് തെറ്റായ ധാരണയാണെന്നാണ് വിനീത് പറയുന്നത്.
നൃത്തം ആദ്യം ചെയ്ത് തുടങ്ങിയത് പോലും പുരുഷന്മാരാണെന്നും പിന്നീട് സ്ത്രീകൾക്ക് വേണ്ടി ചെറിയ മാറ്റങ്ങൾ വരുത്തിയതാണെന്നും വിനീത് കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു ആൺകുട്ടിക്കും ഒരിക്കലും സ്‌ത്രൈണത വരില്ല. ഒരു ലാസ്യവും ഗ്രേസും മാത്രമാണ് ആ കുട്ടിയിൽ കാണാൻ കഴിയുന്നത്. അത് സ്ത്രൈണത എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല. ഒരു പരിധിവരെ നൃത്തം പഠിച്ചാൽ സ്‌ത്രൈണത വരുമെന്ന ചിന്തയാണ് ചില ആൺകുട്ടികളെ എങ്കിലും നൃത്തത്തിൽ നിന്ന് മാറ്റി നിർത്തുന്നത്.'

'അതൊരു തെറ്റിദ്ധാരണയാണ്. സ്‌ത്രൈണത വരാൻ മറ്റ് പല കാരണങ്ങളുമുണ്ട് അങ്ങനെയുള്ള ഒരു കുട്ടി ഡാൻസ് പഠിച്ചില്ലേലും സ്‌ത്രൈണത വരും. ക്ലാസിക് ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരിക്കലും സ്‌ത്രൈണതയുണ്ടാകില്ല.'
'പണ്ട് നൃത്തം പുരുഷന്മാരായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് സ്ത്രീ ഭാവങ്ങളിലേക്ക് മാറി. നൃത്തം പഠിച്ചാൽ ആൺകുട്ടികൾക്ക് സ്ത്രൈണത വരാൻ ചാൻസുണ്ട് എന്ന ചിന്താഗതി സിനിമകളിലൂടെയും പ്രചരിച്ചിട്ടുണ്ട്.'
'നിരവധി പെൺകുട്ടികൾക്കൊപ്പം നൃത്തം പഠിക്കുമ്പോൾ അവരുടേതായ ചില രീതികൾ ആൺകുട്ടികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.'
'അപ്പോഴും സ്ത്രൈണതയുണ്ടാകില്ല. ഞാൻ നൃത്തം നന്നായി ചെയ്യുന്ന വ്യക്തിയാണ് പക്ഷെ അതൊരിക്കലും സിനിമയ്ക്ക് ചേരില്ല.'

'ക്ലാസിക്ക് നൃത്തം അത്തരം സന്ദർഭങ്ങളിൽ മാത്രമെ ഉപയോഗിക്കാൻ കഴിയൂ. സിനിമകളിലെ ഗാനങ്ങൾക്ക് നൃത്തം ചെയ്യണമെങ്കിൽ അതിനൊത്ത് ശരീരത്തെ മാറ്റിയെടുക്കേണ്ടതുണ്ട്.'
'ഞാൻ നൃത്തം പഠിക്കാൻ പോയപ്പോൾ എനിക്ക് തനിച്ചാണ് അധ്യാപകർ നൃത്തം പറഞ്ഞ് തന്നിരുന്നത്. നമ്മുടേതായ രീതിയിലേക്ക് സ്ത്രൈണത വരാതെ ശരീരത്തെ മാറ്റിയെടുക്കാൻ നിരന്തരം പരിശീലനം ആവശ്യമാണ്' വിനീത് പറയുന്നു.
നൃത്തം ചെയ്യുന്ന ആൺകുട്ടികളെ ചില പേരുകളിൽ കളിയാക്കുന്ന രീതിപോലും ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. സിനിമകളിൽ കഥാപാത്രങ്ങളായി വിനീത് സജീവമല്ലെങ്കിലും ഡബ്ബിങ് ആർട്ടിസ്റ്റായി വിനീത് തിളങ്ങുന്നുണ്ട്.
ലൂസിഫർ എന്ന സിനിമയിൽ പ്രതിനായക കഥാപാത്രമായ ബോബിയായി അഭിനയിച്ച ബോളിവുഡ് താരം വിവേക് ഒബ്‌റോയിക്ക് ശബ്ദം നൽകിയതിനും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ അനന്ദനായി അഭിനയിച്ച അർജുന് ശബ്ദം നൽകിയതും വിനീതായിരുന്നു.
സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഇതേ തുടർന്ന് വിനീതിന് ലഭിച്ചിരുന്നു.

1992ൽ സർഗ്ഗം, ദൈവത്തിന്റെ വികൃതികൾ എന്നീ സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പുരസ്‌കാരവും വിനീതിന് ലഭിച്ചിട്ടുണ്ട്.
2016ൽ കാംബോജി എന്ന ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. 35 വർഷമായി അഭിനയ ലോകത്ത് വിനീതുണ്ട്. ഹരികൃഷ്ണൻസിലെ ഗുപ്തനെന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും വിനീതായിരുന്നു.
വിനീതിലെ നടനെക്കാളും പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിലെ നർത്തകനേയാണ്. അത്രത്തോളം ഭംഗിയായിട്ടാണ് വിനീത് നൃത്തം അവതരിപ്പിക്കാറുള്ളത്. സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്. കൂടാതെ കലാപ്രതിഭ പട്ടവും വിനീതിന് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications