'ആദ്യമായി മദ്യപിച്ചത് ലാലേട്ടൻ ഒഴിച്ച് തന്നപ്പോൾ, അന്ന് പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു ഞാൻ'; വിനീത്
നൃത്തവും അഭിനയവുമെല്ലാം കൈയ്യടക്കത്തോടെ കൊണ്ട് നടക്കുന്ന പ്രതിഭയാണ് നടൻ വിനീത്. ബാലതാരമായി സിനിമയിലെത്തിയ വിനീത് ഇപ്പോൾ അഭിനയത്തേക്കാൾ ശോഭിച്ച് നിൽക്കുന്നത് ഡബ്ബിങിലാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നട, ഹിന്ദി ഭാഷാചിത്രങ്ങളിലും വിനീത് അഭിനയിച്ചിട്ടുണ്ട്. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിൽ രാമനാഥനായി അഭിനയിച്ചതോടെയാണ് ബോളിവുഡിൽ വിനീത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സ്കൂൾ കാലം മുതൽ വിനീത് നൃത്തം അഭ്യസിക്കുന്നുണ്ട്.
ഇടനിലങ്ങൾ എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച വിനീതിന് മലയാളത്തിലെ അനശ്വര പ്രതിഭകളായ പത്മരാജൻ, ഐ.വി ശശി തുടങ്ങിയവർക്കൊപ്പമെല്ലാം തുടക്ക കാലത്ത് തന്നെ സിനിമ ചെയ്യാൻ സാധിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ നായകനായി അഭിനയിച്ചിട്ടുള്ള വിനീതിന് പിന്നീടങ്ങോട്ട് നല്ല വേഷങ്ങൾ വളരെ മിതമായി മാത്രമെ ലഭിച്ചിട്ടുള്ളൂ. മലയാള സിനിമയിൽ ഏറ്റവും കഴിവുള്ള അണ്ടറേറ്റഡ് അഭിനേതാക്കളിൽ ഒരാളാണ് വിനീതെന്ന് പല സിനിമാ സ്നേഹികളും പരാതിപ്പെടാറുണ്ട്.

വിനീതിന്റെ തുടക്കകാലത്ത് പത്മരാജന്റ എക്കാലത്തേയും മികച്ച പ്രണയ കാവ്യം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിൽ വിനീതിനും ഒരു മുഴുനീള കഥാപാത്രം ലഭിച്ചിരുന്നു. ആ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ഇപ്പോൾ. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനീത് പഴയ ഓർമകൾ പങ്കുവെച്ചത്. 'അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത ആളാണ് മോഹൻലാൽ എന്ന വലിയ മനുഷ്യൻ. ആ സ്‌നേഹത്തിന് അപ്പോഴും ഇപ്പോഴും ഒരേ അനുഭൂതിയാണ് തോന്നുന്നത്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തൽ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു.'

'ആ രംഗത്ത് ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടൻ ശ്രമിച്ചത്. പക്ഷെ മദ്യം ഒഴിച്ച് തരികയായിരുന്നു പിന്നീട് ചെയ്തത്.. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മദ്യപാനത്തിൽ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനിൽ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവർ കളിയാക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ. ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണ്. ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതിനെക്കാൾ അതിനെല്ലാം സാക്ഷിയാവാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.'

'ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോൾ ഞാൻ പത്താം ക്ലാസ് കഴിഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. എന്റെ മൂന്നാമത്തെ ചിത്രമാണ്. എനിക്ക് അഭിനയത്തെ കുറിച്ചും സംഭാഷണത്തിലെ മോഡുലേഷനെ കുറിച്ചും ഒന്നും വലിയ ധാരണ ഉണ്ടായിരുന്നില്ല. ഒരുപാട് പേടിച്ചുകൊണ്ടാണ് ചെയ്തത്. എങ്ങിനെ സംഭവിച്ചു എന്ന് ഇന്നും ഇറിയില്ല. പക്ഷെ പത്മരാജൻ സാറിന് എല്ലാത്തിനെ കുറിച്ചും ധാരണയുണ്ട്. അന്ന് ഫിലിമാണല്ലോ അതിനാൽ തെറ്റിക്കുന്തോറും ഫിലിം പാഴായിക്കൊണ്ടിരിക്കുമല്ലോ. അങ്ങനൊരു അവസ്ഥ വരാതിരിക്കാൻ പരമാവധി റിഹേഴ്സൽ ചെയ്ത് പക്ക ആക്കിയ ശേഷമെ ടേക്ക് എടുക്കൂ.'
Recommended Video

'പിന്നെ നമ്മൾ ചെയ്യേണ്ട ഓരോ കാര്യവും പത്മരാജൻ സാർ കാമറയ്ക്ക് പിറകിൽ നിന്ന് പറഞ്ഞുകൊണ്ടിരിക്കും. അതിനനുസരിച്ച് ഭാവങ്ങളും ചലനങ്ങളും മാറ്റിയാൽ മതി' വിനീത് പറയുന്നു. സ്‌കൂൾ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയ ശേഷമാണ് സിനിമയിലേക്കുള്ള അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. നഖക്ഷതങ്ങൾ, ചമ്പക്കുളന്തച്ചൻ, കമലദളം, സർഗ്ഗം, ഗസൽ തുടങ്ങി നിരവധി മികച്ച സിനിമകൾ വിനീതിന്റേതായി റിലീസിനെത്തിയിട്ടുണ്ട്. വാങ്ക്, കാൽചിലമ്പ് എന്നിവയാണ് വിനീത് ഏറ്റവും ഒടുവിൽ അഭിനയിച്ച സിനിമകൾ.


Click it and Unblock the Notifications