'സല്ലാപത്തിലെ നായക വേഷത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു, പിന്നീട് സംഭവിച്ചത് ഇതാണ്'; വിനീത് പറയുന്നു!
ഒരു കാലത്ത് യൂത്തിനടയിൽ വലിയ ഓളം സൃഷ്ടിച്ച സിനിമകളായിരുന്നു സല്ലാപം, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ് തുടങ്ങിയവ.
മലയാളത്തിന് എക്കാലത്തേയും പ്രിയപ്പെട്ട താര ജോഡകളായി കുഞ്ചാക്കോ ബോബനേയും ശാലിനിയേയും ദിലീപിനേയും മഞ്ജു വാര്യരേയും ലഭിച്ചതും സല്ലാപം, അനിയത്തിപ്രാവ് എന്നീ സിനിമകളിലൂടെയാണ്. ഈ സിനിമകളിലേക്ക് തന്നെയാണ് ആദ്യം തെരഞ്ഞെടുത്തിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിനീത്.
തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ ടൈറ്റ് ഷെഡ്യൂളിൽ അഭിനയിക്കുകയായിരുന്നുവെന്നും അതിനാലാണ് ആ അവസരങ്ങൾ നഷ്ടപ്പെട്ടതെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് വെളിപ്പെടുത്തി.
ബാലതാരമായി സിനിമയിലെത്തിയ വിനീത് നൃത്തത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ്. ഇപ്പോൾ അഭിനയത്തിനേക്കാളേറെ വിനീത് സജീവമായിട്ടുള്ളത് ഡബ്ബിങിലാണ്.
ലൂസിഫറടക്കം നിരവധി സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങിയിട്ടുള്ള വിനീത് പഴയ സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ച് വിവരിച്ചത്.

മണിച്ചിത്രത്താഴിലെ രാമനാഥനായി കന്നട നടൻ എത്തിയപ്പോൾ മലയാളികളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും എന്തുകൊണ്ട് മനോഹരമായി ക്ലാസിക്ക് നൃത്തം അവതരിപ്പിക്കുന്ന വിനീതിനെ ആ വേഷത്തിലേക്ക് പരിഗണിച്ചില്ലായെന്ന്.
എന്നാൽ തന്നെ ആരും തഴഞ്ഞതല്ലെന്നും അവസരം ലഭിച്ചപ്പോൾ മറ്റ് ഷൂട്ടിങ് തിരക്കുകളിലായിരുന്നതിനാൽ പങ്കാളിയാകാൻ കഴിയാതെ പോയതാണെന്നുമാണ് വിനീത് പറയുന്നത്. 'അന്ന് തമിഴിലടക്കം സിനിമകൾ ചെയ്യുന്ന കാലമാണ്. ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പാച്ചിക്ക മണിച്ചിത്രത്താഴിന്റെ വൺലൈൻ എന്നോട് പറഞ്ഞത്.'

'എട്ട് ദിവസം അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. മോഹൻലാലും സുരേഷ് ഗോപിയുമാണ് കേന്ദ്രകഥാപാത്രങ്ങളെന്നും അവരുടെ സമയത്തിനനുസരിച്ച് എട്ട് ദിവസം തരണമെന്നുമാണ് ആവശ്യപ്പെട്ടത്.'
'ഞാൻ അന്ന് പരിണയത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് മുതിർന്ന നടന്മാരും പരിണയത്തിന്റെ ഭാഗമായിരുന്നു. അവരുടെ ഷെഡ്യൂൾ നമ്മൾ തെറ്റിച്ചാൽ ഷൂട്ടിങ് പ്രശ്നമാകും. എന്നിട്ടും പാച്ചിക്ക ആവശ്യപ്പെട്ടപ്പോൾ ഹരിഹരൻ സാറിനോട് ഞാൻ എട്ട് ദിവസം ചോദിച്ചിരുന്നു.'
'പക്ഷെ ദിവസമുണ്ടായിരുന്നില്ല. അതുകൊണ്ട് വേണ്ടെന്ന് വെച്ചതാണ് ആ കഥാപാത്രം. സല്ലാപം ആലോചിക്കുന്ന സമയത്ത് അധികം യുവനടന്മാരൊന്നും മലയാളത്തിൽ ഇല്ല. അന്വേഷിച്ചിട്ട് പ്രതീക്ഷിക്കുന്നപോലെ ഒരാളെ കിട്ടിയില്ലെങ്കിൽ അവസാനത്തെ ഓപ്ഷനായി എന്നേയും അതേ വിഭാഗത്തിലുള്ള കുറച്ച് പേരിലേക്കും ആ കഥാപാത്രങ്ങൾ എത്തും.'

'സല്ലാപത്തിലേക്ക് ആദ്യം എന്നെ വിളിച്ചിരുന്നു. അന്ന് ഞാൻ കാതൽദേശം, ശക്തി തുടങ്ങിയ സിനിമകൾ ചെയ്യുകയാണ്. ഒരു ദിവസം പോലും മാറി നിൽക്കാൻ പറ്റുമായിരുന്നില്ല.'
'ഈ അവസ്ഥ സല്ലാപത്തിന്റെ അണിയറപ്രവർത്തകരോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ചെയ്യാൻ പറ്റാതെ പോയത്. ചിലപ്പോൾ ഞാൻ അഭിനയിച്ചിരുന്നെങ്കിൽ സല്ലാപത്തിന് ഇത്രത്തോളം ഓളം സൃഷ്ടിക്കാൻ സാധിക്കുമായിരുന്നില്ല.'
'അന്ന് ദിലീപും മഞ്ജുവും ഒരു പുതിയ കോമ്പോയായിരുന്നു. പുതിയൊരു ജോഡി ഒന്നിക്കുന്നുവെന്നതും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടാവും. അനിയത്തിപ്രാവിലേക്ക് സെലക്ട് ചെയ്യുന്ന ഘട്ടത്തിലല്ല ഫോൺകോൾ വന്നത്.'
Recommended Video

'ഞാൻ ഫ്രീയാണോ ആരും ശരിയായില്ലെങ്കിൽ വിളിച്ചാൽ വരുമോയെന്ന തരത്തിലായിരുന്നു പാച്ചിക്കയുടെ ഓഫീസിൽ നിന്ന് കോൾ വന്നത്.'
'ആ കോൾ വന്നപ്പോഴാണ് ബേബി ശാലിനി നായികയായി രണ്ടാം വരവിനൊരുങ്ങുന്നുവെന്ന് ഞാൻ അറിഞ്ഞത്. ശേഷമാണ് പാച്ചിക്ക കുഞ്ചാക്കോ ബോബനെ കണ്ടെത്തിയത്. ഒരു പുതിയ ജോഡി വന്നത് കൊണ്ട് തന്നെയാണ് അനിയത്തിപ്രാവ് കൂടുതൽ
പുതുമയുള്ളതായി മാറിയതും.'
'മണിച്ചിത്രത്താഴിന്റെ മലയാളത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയില്ലെങ്കിലും സിനിമയുടെ ഹിന്ദി, തമിഴ് റീമേക്കുകളിൽ രാമനാഥനായി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. 'മേരെ ഡോലുന' ഗാനത്തിന് നൃത്തം ഒരുക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു' വിനീത് പറയുന്നു.


Click it and Unblock the Notifications