'അതിനുശേഷം ടൊവിനോയുടെ ചേട്ടനെ കാണാൻ തോന്നി, നിന്റെ വീട്ടിലേക്ക് വരാൻ തോന്നിയെന്ന് അവനോട് പറഞ്ഞു'; വിനീത്
മലയാള സിനിമയിലെ സകലകലാവല്ലഭനായ ഒരു യുവതാരമാണ് വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനപ്പോലെ തന്നെ എല്ലാ മേഖലയിലും കഴിവുള്ള നടൻ. സംവിധായകൻ, ഗായകൻ, തിരക്കഥാകൃത്ത് തുടങ്ങി ഏത് ടൈറ്റിലും വിനീതിന് ഇണങ്ങും.
ഇതുവരെ അഞ്ച് സിനിമകൾ മാത്രമാണ് വിനീതിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയത്. ആ അഞ്ച് സിനിമകളും വലിയ ഹിറ്റാവുകയും പ്രേക്ഷകർ റിപ്പീറ്റ് മോഡിൽ കാണുകയും ചെയ്യുന്ന സിനിമകളാണ്.
വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ റിലീസ് മുകുന്ദനുണ്ണി അസോസിയേറ്റ്സാണ്. ചിത്രത്തിൽ അഭിഭാഷകനായ മുകുന്ദനുണ്ണിയായിട്ടാണ് വിനീത് അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ഇപ്പോഴിത സിനിമ തിയേറ്ററിൽ നിറഞ്ഞ് ഓടുമ്പോൾ ധന്യ വർമയുമായി നടത്തിയൊരു അഭിമുഖത്തിൽ വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. യുവതാരം ടൊവിനോയെ കുറിച്ചാണ് വിനീത് സംസാരിച്ചിരിക്കുന്നത്.

മുമ്പ് തല്ലുമാലയുടെ റിലീസിന് ശേഷം ധന്യ വർമയുടെ ഷോയിൽ ടൊവിനോ തോമസ് അതിഥിയായി വന്നിരുന്നു. താൻ സിനിമയിലേക്ക് വരുന്നതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയിരുന്നത് ചേട്ടനായിരുന്നുവെന്ന് ടൊവിനോ പറഞ്ഞിരുന്നു.
ഒപ്പം ചേട്ടനെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ടൊവിനോ തോമസ് കരഞ്ഞ രംഗങ്ങളും വൈറലായിരുന്നു. 'ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നവരിൽ ഒരാൾ എന്റെ ചേട്ടനാണ്.'

'ചേട്ടനെ കുറിച്ച് പറയുമ്പോൾ എനിക്കിപ്പോഴും കരച്ചിൽ വരും. സങ്കടം കൊണ്ടല്ലാട്ടോ... സന്തോഷം കൊണ്ടാണ്. വളരെ താഴെ നിന്ന് തുടങ്ങിയതാണ് ചേട്ടനൊക്കെ. അന്നും കിട്ടുന്ന 9000 രൂപയിൽ നിന്ന് പകുതി ചേട്ടൻ എനിക്ക് തരും.'
'എനിക്ക് ഷർട്ട് വാങ്ങിക്കാനും ഓഡിഷന് പോവാനുമൊക്കെയായി. ഇപ്പോഴും ഫാമിലി നോക്കുന്നത് ചേട്ടനാണ്. ഫാമിലി മാൻ പുള്ളി തന്നെയാണ്' എന്നാണ് ടൊവിനോ പറഞ്ഞത്. ആ വീഡിയോ കണ്ടശേഷം തനിക്ക് തോന്നിയ കാര്യങ്ങളാണ് വിനീത് ധന്യയുമായുള്ള അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

'ധന്യയുമായുള്ള ടൊവിനോയുടെ ഇന്റർവ്യൂ കണ്ടശേഷം എനിക്ക് ടൊവിനോയുടെ ചേട്ടനെ കാണാൻ തോന്നി. ടൊവിനോയെ ഞാൻ ഇടയ്ക്ക് കാണാറും സംസാരിക്കാറുമുണ്ട്. ബേസിലിന്റെ കട്ടകമ്പിനിയാണല്ലോ ടൊവിനോ അങ്ങനെയാണ് എനിക്ക് ടൊവിനോയുമായി പരിചയം.'
'അല്ലാതെ ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ട് സിനിമയുടെ പ്രമോഷന് വേണ്ടി എന്തെങ്കിലും ഷെയർ ചെയ്യാൻ കൊടുത്താൽ മടി കൂടാതെ അവൻ ഷെയർ ചെയ്യും.'

'അവന്റെ സിനിമകൾ റിലീസിന് വരുമ്പോൾ അത് ഞാനും ഷെയർ ചെയ്യും അങ്ങനെയൊരു മ്യൂചൽ റെസ്പെക്ടും സ്നേഹവും ടൊവിനോയുമായി എനിക്കുണ്ട്. അതല്ലാതെ എനിക്ക് ടൊവിനോയെ അറിയില്ല. അവനെ പേഴ്സണലായി എനിക്ക് അറിയില്ല.'
'പക്ഷെ ടൊവിനോയുടേയും ധന്യയുടേയും ഇന്റർവ്യൂ കണ്ട് കഴിഞ്ഞപ്പോൾ ഞാൻ ടൊവിനോയെ വിളിച്ചു. എനിക്ക് നിന്റെ വീട്ടിലേക്ക് വരാൻ തോന്നിയെന്ന് അവനോട് ഞാൻ പറഞ്ഞു. അവൻ താമസിക്കുന്ന സ്ഥലം തന്നെ കിളികളും, കാടുമൊക്കെയുള്ള പ്രദേശമാണ്. ആ ഇന്റർവ്യൂവിൽ ഭയങ്കര സുഖത്തിൽ ടൊവിനോയും സംസാരിച്ചപ്പോലെ എനിക്ക് തോന്നി.'

'അവനും നല്ല മൂഡിലിരുന്ന് സംസാരിച്ചു. എന്റെ മകൻ മലയാളം പറയുന്നത് കേൾക്കുമ്പോൾ തന്നെ എനിക്ക് ഭയങ്കര സന്തോഷം തോന്നും. അത് കണ്ട് ദിവ്യ എന്നെ കളിയാക്കാറുണ്ട്. മക്കൾ യുട്യൂബ് കണ്ട് ഇംഗ്ലീഷ് മാത്രം പറയുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇവരെപ്പോഴാണ് ഇനി മലയാളം പറയുകയെന്ന്.'
'അജുവിന്റെ കുട്ടികളുമായി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മക്കൾ മലയാളം പറഞ്ഞ് തുടങ്ങിയത്' വിനീത് ശ്രീനിവാസൻ പറഞ്ഞു. വിനീതിന്റെ സംവിധാനത്തിൽ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ ഹൃദയമാണ്.


Click it and Unblock the Notifications