'അമ്മ ലൈഫ് മുഴുവൻ ചിലവഴിച്ചത് അച്ഛനും ധ്യാനിനും വേണ്ടിയാണ്, ഞാൻ ജീവിച്ചോളും എന്ന ലൈനാണ്'; വിനീത് ശ്രീനിവാസൻ!
ശ്രീനിവാസന്റെ കുടുംബം മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. അച്ഛന്റെ വഴിയെ സിനിമ തെരഞ്ഞടുത്ത് എത്തിയ രണ്ട് ആൺമക്കളെയും മലയാളികൾ നിറഞ്ഞ ഹൃദയത്തോടെയാണ് സ്വീകരിച്ചത്. ആദ്യം സിനിമയിലേക്ക് എത്തിയത് വിനീത് ആയിരുന്നു. തുടക്കം ഗായകനായിട്ടായിരുന്നു. പിന്നീട് നടനും സംവിധായകനുമെല്ലാമായി മലയാള സിനിമയുടെ അവിഭാജ്യഘടകമായി. സഹോദരൻ ധ്യാനും നിർമാണം, സംവിധാനം, അഭിനയം, തിരക്കഥ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലേക്കും പടർന്ന് കഴിഞ്ഞു.
മലയാളികളുടെ ഹൃദയം തൊട്ടറിഞ്ഞ് സിനിമകൾ എഴുതിയിട്ടുള്ള തിരക്കഥാകൃത്താണ് ശ്രീനിവാസൻ. മാത്രമല്ല വില്ലനായും കൊമേഡിയനായും നായകനായും തിളങ്ങാൻ കഴിവുള്ള അഭിനയപ്രതിഭയുമാണ്. അതെല്ലാം കൊണ്ട് തന്നെയാണ് ശ്രീനിവാസൻ അസുഖം ബാധിച്ച് അവശനായപ്പോൾ തിരിച്ച് വരവിന് വേണ്ടി മലയാളികൾ പ്രാർത്ഥിച്ചതും.

ഇപ്പോൾ അദ്ദേഹം പതിയെ ആരോഗ്യം വീണ്ടെടുത്ത് സിനിമയിൽ അഭിനയിച്ച് തുടങ്ങി. കുറുക്കനാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസ്. മകൻ വിനീത് ശ്രീനിവാസനൊപ്പം അദ്ദേഹം വളരെ കാലങ്ങൾക്ക് ശേഷം ചെയ്യുന്നൊരു സിനിമ കൂടിയാണ് കുറുക്കൻ. ചിത്രത്തിന്റെ പ്രമോഷനുമായി വിനീത് സജീവമാണ്. അത്തരത്തിൽ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
തന്റെ അമ്മ വിമല ലൈഫ് മുഴുവൻ ചിലവഴിച്ചത് അച്ഛനും ധ്യാനിനും വേണ്ടിയാണെന്നാണ് വിനീത് പറയുന്നത്. ശ്രീനിവാസന്റെ ആരോഗ്യത്തെ കുറിച്ചും അസുഖത്തിൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നതിനെയും കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് തമാശ കലർത്തി വിനീതിന്റെ മറുപടി വന്നത്.
കൊച്ചുകുട്ടിയെ നോക്കുന്നത് പോലെ നോക്കി ശുശ്രൂഷിച്ച് അമ്മയാണ് അച്ഛനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് എന്നത് ശരിയല്ലേയെന്ന് അവതാരകൻ ചോദിച്ചപ്പോൾ സത്യമാണെന്ന് വിനീതും സമ്മതിച്ചു. 'അമ്മ അമ്മയുടെ ലൈഫ് മുഴുവൻ ജീവിച്ചിട്ടുള്ളത് അച്ഛന് വേണ്ടിയിട്ടാണ്.'
'ഒരു ഏരിയ മുഴുവൻ ധ്യാനിന് വേണ്ടിയിട്ടും ബാക്കി ഏരിയ മുഴുവൻ അച്ഛന് വേണ്ടിയിട്ടുമാണ് അമ്മ ജീവിച്ചിട്ടുള്ളത്. ഒരു ദശാബ്ദം ധ്യാൻ കൊണ്ടുപോയി. ബാക്കി മുഴുവൻ അച്ഛന് വേണ്ടിയായിരുന്നു. എന്നെ കുറിച്ച് അമ്മയ്ക്ക് അവൻ ജീവിച്ചോളും എന്നുള്ള ലൈനായിരുന്നു. എനിക്കും അത് ഓക്കെയായിരുന്നുവെന്ന്', ചിരിച്ചുകൊണ്ട് വിനീത് പറയുന്നു.

അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ധ്യാൻ പറയുന്ന കഥകളിലൂടെ ശ്രീനിവാസന്റെ ഭാര്യ വിമല പ്രേക്ഷകർക്ക് വളരെ സുപരിചിതയാണ്. ശ്രീനിവാസന് അസുഖം ബാധിക്കും മുമ്പ് വളരെ വിരളമായി മാത്രമാണ് അഭിമുഖങ്ങളിൽ വിമല പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ താരം അസുഖം മൂലം അവശനായശേഷം എല്ലാ സെറ്റിലും പരിപാടികളിലും വലംകൈയായി എപ്പോഴും വിമല ടീച്ചറുണ്ടാകും.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് കുറുക്കന്റെ നിർമാണം. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ജയലാല്‍ ദിവാകരനാണ് സിനിമ സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications