'അന്ന് അവളെ കണ്ടപ്പോൾ പടച്ചോനെ ഇത് എന്തൊക്കയാ നടക്കുന്നതെന്ന് തോന്നി, പ്രണവ് എന്തിനും റെഡിയാണ്'; വിനീത്!
വിനീത് ശ്രീനിവാസൻ എന്ന സംവിധായകനോടും അദ്ദേഹത്തിന്റെ സിനിമകളോടും മലയാളിക്ക് പ്രത്യേക ഒരിഷ്ടമാണ്. വിനീതിന്റെ സംവിധാനത്തിൽ എത്തിയ ഒരു സിനിമ പോലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല.
പ്രണവ് മോഹൻലാലിന് അഭിനയത്തിലുള്ള പ്രതിഭ എത്രത്തോളമാണെന്ന് സിനിമാ പ്രേമികൾ തിരിച്ചറിഞ്ഞത് പോലും ഹൃദയം സിനിമയുടെ റിലീസിന് ശേഷമാണ്. വിനീത് സംവിധാനം ചെയ്തുകൊണ്ടാണ് പ്രണവിന്റെ മികച്ചൊരു പ്രകടനം കാണാൻ കഴിഞ്ഞതെന്നാണ് അന്ന് ഹൃദയം സിനിമ കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞത്.
വിനീത് ശ്രീനിവാസൻ എഞ്ചിനീയറിങ് പഠിച്ച ചെന്നൈയിലെ കോളേജിൽ വെച്ചായിരുന്നു ഹൃദയത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത്. വിനീതിന് വളരെ അധികം ആത്മബന്ധമുള്ള കോളേജ് കൂടിയാണ് കെസിജി. തന്റെ പ്രിയതമ ദിവ്യയെ വിനീത് കണ്ടെത്തിയതും എഞ്ചിനീയറിങ് പഠനകാലത്താണ്. വിനീതിന്റെ ജൂനിയറായി പഠിച്ചതാണ് ഭാര്യ ദിവ്യ.

2012ലാണ് ഇരുവരും വിവാഹിതരായത്. ഇന്ന് വിഹാന്റെയും ഷനായയുടെയും അച്ഛനമ്മമാർ കൂടിയാണിവർ. സംവിധായകൻ മാത്രമല്ല നടനെന്ന രീതിയിലും തിരക്കുള്ള വ്യക്തിയാണ് വിനീത്. എങ്കിലും ഷൂട്ടിനിടയിൽ ഒരു ദിവസം ഗ്യാപ്പ് കിട്ടിയാൽ ഉടൻ തന്നെ വിനീത് ഫ്ലൈറ്റോ കാറോ പിടിച്ച് ചെന്നൈയിൽ ദിവ്യയുടെയും മക്കളുടെയും അടുത്തെത്തും.
വിവാഹശേഷം കുടുംബസമേതം വിനീത് ചെന്നൈയിൽ സെറ്റിൽഡാണ്. കുറുക്കൻ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. അച്ഛൻ ശ്രീനിവാസനൊപ്പമാണ് വിനീത് കുറുക്കനിൽ അഭിനയിച്ചിരിക്കുന്നത്.
അസുഖം മൂലം സിനിമയിൽ നിന്നു ഇടവേളയെടുത്ത ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയത് കുറുക്കനിലൂടെയാണ്. ഇൻവസ്റ്റിഗേഷൻ ത്രില്ലറാണെങ്കിൽ കൂടിയും നർമ്മം കൂടി കലർത്തിയാണ് കുറുക്കൻ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഹൃദയം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന മറക്കാനാവാത്തൊരു അനുഭവം വിനീത് പങ്കുവെച്ചു. 'സിനിമയിലെ ഒരു സീൻ ദിവ്യ പഠിച്ച ക്ലാസ് മുറിയിലാണ് ഷൂട്ട് ചെയ്തത്. ദിവ്യയും മക്കളും സെറ്റിലുണ്ടായിരുന്നു.'

'ഞാൻ ഒരു സീൻ എടുത്ത് തിരിഞ്ഞ് നോക്കിയപ്പോൾ ക്ലാസ് മുറിയിലെ ലാസ്റ്റ് ബഞ്ചിലിരുന്ന് കുഞ്ഞിനെ ദിവ്യ ഫീഡ് ചെയ്യുന്നതാണ് കണ്ടത്. അന്ന് അവളെ കണ്ടപ്പോൾ പടച്ചോനെ ഇത് എന്തൊക്കയാ നടക്കുന്നതെന്ന് തോന്നി. കാരണം അവളും ഞാനും പഠിച്ച കോളേജും ക്ലാസ് മുറിയുമായിരുന്നല്ലോ', എന്ന് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് വിനീത് പറഞ്ഞു.
എന്തിനും റെഡിയായിട്ടുള്ള നടനാണ് പ്രണവ് എന്നാണ് വിനീത് പറയുന്നത്. പ്രണവിനൊപ്പം ഇമോഷണൽ സീനുകളുടെ കാര്യത്തിൽ വർക്ക് ചെയ്യുന്നതിലാണ് തനിക്ക് കുറച്ച് കൂടി താൽപര്യമെന്നും എന്ത് ചെയ്യാൻ പറഞ്ഞാലും പ്രണവ് എല്ലാത്തിനും തയ്യാറായി വരുമെന്നും വിനീത് പറയുന്നു.
ഹൃദയത്തിന് ശേഷം യാത്രകളിലാണ് പ്രണവ്. വിനീത് അടുത്തിടെ പ്രഖ്യാപിച്ച ഏറ്റവും പുതിയ സിനിമ വർഷങ്ങൾക്കുശേഷത്തിലും പ്രണവും പ്രധാന വേഷം ചെയ്യുന്നുണ്ട്. മാത്രമല്ല ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിനീതിന്റേത് തന്നെയാണ് തിരക്കഥയും. വിനീതിന്റെ സംവിധാനം എന്നതുകൊണ്ട് തന്നെ ആരാധകരും പ്രതീക്ഷയിലാണ്.
നിവിൻ പോളിയും അജു വർഗീസും ഒരുമിച്ച് നിന്നാൽ തന്നെ അവർക്കൊരു മാജിക്ക് ക്രിയേറ്റ് ചെയ്യാൻ സാധിക്കുമെന്നും വിനീത് പറയാറുണ്ട്. മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ റിലീസിന് ശേഷം വിനീതിലെ നടനും ആരാധകർ ഏറെയാണ്. കുറുക്കനിൽ പോലീസുകാരന്റെ കഥാപാത്രമാണ് വിനീത് ചെയ്യുന്നത്. കോടതിയിൽ സ്ഥിരമായി സാക്ഷി പറയാനെത്തുന്ന കഥാപാത്രമാണ് ശ്രീനിവാസന്റേത്.


Click it and Unblock the Notifications