'ശാരീരികമായ അസ്വസ്ഥതകള്‍ നേരിടുന്നുണ്ട്, ചുമക്കുമ്പോള്‍ ബുദ്ധിമുട്ടാണെന്നൊക്കെ പറയും, എനിക്ക് സങ്കടം തോന്നി'
മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലേക്ക് അതുവരെ കാണാത്ത വ്യത്യസ്തമായ ഒരു നീണ്ട ചിരിയുമായി വന്ന കലാകാരനാണ് സലിംകുമാർ. ആ ചിരി കണ്ടാല്‍ മതി ഏത് വിഷമവും അലിഞ്ഞില്ലാതെയാകും. ചെറുവേഷങ്ങളിലൂടെ തുടങ്ങിയ സിനിമ ജീവിതത്തിൽ പിന്നീട് അദ്ദേഹം കൊമേഡിയനും സഹനടനും നായകനും സംവിധായകനുമെല്ലാമായി വിലസി. ഒരു സമയത്ത് മലയാളത്തിലെ ചിരിപ്പടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരു സലിംകുമാർ. മലയാളം വിട്ട് അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. സലിം കുമാര്‍ എന്ന നടന്‍ മലയാള സിനിമയില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ട് മുപ്പത് വർഷത്തോട് അടുക്കുന്നു. മിമിക്രിയിലൂടെയായിരുന്നു സലിം കുമാറിന്റെ കലാരംഗത്തേക്കുള്ള പ്രവേശനം. ആദ്യ വേദിയൊരുക്കിയത് കൊച്ചിന്‍ കലാഭവന്‍. ഇടയ്ക്ക് ടെലിവിഷന്‍ ഹാസ്യപരിപാടിയിലും സലിം കൈനോക്കി.

നാല് വര്‍ഷത്തോളം കൊച്ചിയിലെ പ്രൊഫഷണല്‍ നാടക ട്രൂപ്പായ ആരതി തിയേറ്റേഴ്‌സുമൊന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. സിദ്ദിഖ് ഷമീറിന്റെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലാണ് സലിംകുമാറിന്റെ മുഖം ആദ്യമായി വെള്ളിത്തിര കാണുന്നത്. പിന്നീട് ചെറിയ വേഷങ്ങളില്‍ കുറച്ച് ചിത്രങ്ങള്‍ ചെയ്ത് സിനിമയിൽ ചുവടുറപ്പിച്ചാണ് ഇന്ന് കാണുന്നത് പോലൊരു സ്ഥാനം നേടിയെടുത്തത്.
സിനിമാ പാരമ്പര്യമില്ലാതെ അഭിനയമോഹവുമായി നടക്കുന്ന യൂത്തിന് പ്രചോദനമാണ് സലിംകുമാറിന്റെ കരിയർ. മാത്രമല്ല സിനിമയിൽ പിടിച്ച് നിൽക്കാനുള്ള ബുദ്ധിമുട്ടുകൾ അറിയാവുന്നതുകൊണ്ട് തന്നെ കഴിവുള്ളവരെ അംഗീകരിക്കാനും പിന്തുണക്കാനും താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ സലിംകുമാറിനെ കുറിച്ച് നടനും തിരക്കഥാകൃത്തുമെല്ലാമായ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അടുത്തിടെ ഇരുവരും ഒരുമിച്ച് ഇടിയൻ ചന്തുവെന്ന സിനിമയിൽ അഭിനയിച്ചിരുന്നു. കൂടാതെ ബാലതാരമായിരുന്നപ്പോൾ മുതൽ സലിംകുമാറിനൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ വിഷ്ണുവിന് ലഭിച്ചിട്ടുമുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ സലിംകുമാറിന്റെ കൂടെ അഭിനയിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് വലിയ ആരാധനയാണെന്നുമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കവെ പറഞ്ഞത്.
എന്റെ ആദ്യ സിനിമ മുതല്‍ ഞാന്‍ സലീമേട്ടന്റെ കൂടെ അഭിനയിക്കുന്നുണ്ട്. എന്റെ വീട് അപ്പൂന്റേയും എന്ന സിനിമ മുതല്‍ തുടങ്ങിയതാണ് അത്. അദ്ദേഹത്തോട് എനിക്ക് വലിയ ആരാധനയാണ്. വലിയ ഇഷ്ടമാണ്. പ്രത്യേകമായ ഒരു സ്‌നേഹവുമുണ്ട്. അദ്ദേഹത്തിന് തിരിച്ച് നമ്മളോടും ആ സ്‌നേഹമുണ്ട്.

ഒരുപക്ഷെ ബഹുമാനം കൊണ്ട് അദ്ദേഹത്തോട് നമുക്ക് ഒരു ഡിസ്റ്റന്‍സ് ഫീൽ ചെയ്‌തേക്കാം. പക്ഷെ അത് തോന്നാന്‍ സലീമേട്ടന്‍ സമ്മതിക്കില്ല. അത്രയും ചില്ലായിട്ടാണ് അദ്ദേഹം നമ്മളോട് നില്‍ക്കുക. നല്ല തമാശയൊക്കെ പറഞ്ഞ് അത്രയും കമ്പനിയാണ്. ആ ഒരു വൈബാണ് എനിക്ക് എപ്പോഴും അദ്ദേഹത്തോട് തോന്നാറുള്ളത്. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ ഒരുപാടുണ്ട്. ഫുള്‍ ടൈം ഹ്യൂമറുമായി നടക്കുന്ന നടനാണ് സലീമേട്ടന്‍.
തമാശയിലൂടെ മാത്രം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരാള്‍ കൂടെയാണ് അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ശാരീരികമായ ചില ചെറിയ അസ്വസ്ഥതകള്‍ അദ്ദേഹം നേരിടുന്നുണ്ട്. എനിക്കാണെങ്കില്‍ സലീമേട്ടനെ അങ്ങനെ കാണുന്നത് വലിയ വിഷമമാണ്. ഇടിയന്‍ ചന്തു സിനിമയില്‍ അദ്ദേഹം വളരെ നല്ല റോളാണ് ചെയ്തിരിക്കുന്നത്. പൊലീസുകാരനായിട്ടാണ് അഭിനയിച്ചിട്ടുള്ളത്.
പക്ഷെ അതില്‍ വിഷമകരമായ ഒരു കാര്യമുണ്ട്. സലീമേട്ടന്‍ ഷൂട്ടിന് വരിക ഒട്ടും വയ്യാതെയാണ്. ചുമക്കുന്നുണ്ടായിരുന്നു... ചുമക്കുമ്പോള്‍ ബുദ്ധിമുട്ടാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു. അങ്ങനെയുള്ള സലീമേട്ടനെ കണ്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്.
പക്ഷെ ഷോട്ട് എടുക്കുമ്പോള്‍ ആ ഷോട്ടിലുള്ള സലീമേട്ടനെ മോണിറ്ററില്‍ കാണുമ്പോള്‍ ഹാപ്പിയാണ് ഞാന്‍ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. വളരെ സെലക്ടീവായി മാത്രമാണ് സലിംകുമാറിപ്പോൾ സിനിമ ചെയ്യുന്നത്.


Click it and Unblock the Notifications











