ചരടിന്റെ എണ്ണം കൂടി വരികയാണല്ലോ?, യോഗി ബാബുവിനെ പരിഹസിച്ച് അവതാരകൻ, കുറിക്ക് കൊള്ളുന്ന മറുപടി നൽകി നടൻ!
തമിഴിലെ സൂപ്പർ താരങ്ങളെപ്പോലെ തന്നെ ബിസി ഷെഡ്യൂൾ ഉള്ള നടനായി മാറി കഴിഞ്ഞു കൊമേഡിയനായ യോഗി ബാബു. നടന്റെ സാന്നിധ്യമില്ലാത്ത തമിഴ് സിനിമകൾ വിരളമാണ്. 2000 രൂപ ദിവസക്കൂലിക്ക് അഭിനയിച്ച് തുടങ്ങിയ യോഗി ബാബു ഇന്ന് ഓരോ സിനിമയ്ക്കും ലക്ഷങ്ങളാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഹാസ്യതാരമായി മാത്രമല്ല മണ്ടേല പോലുള്ള സിനിമകളിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ചും നടൻ വിസ്മയിപ്പിച്ചിട്ടുണ്ട്.
മെർസൽ, പരിയേറും പെരുമാൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശേഷമാണ് തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയനായ ഹാസ്യ നടന്മാരിൽ ഒരാളായി യോഗി ബാബു മാറിയത്. മണ്ടേല, ലവ് ടുഡെ തുടങ്ങിയ സിനിമകളുടെ റിലീസിനുശേഷമാണ് യോഗി ബാബുവിലെ നടന് പ്രശംസ ലഭിച്ച് തുടങ്ങിയതും ആളുകൾ അംഗീകരിച്ചതും.

അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു. കുറച്ച് സമയം മാത്രമെ സ്ക്രീനിലുണ്ടായിരുന്നുള്ളുവെങ്കിലും ആളുകളെ ചിരിപ്പിക്കാൻ നടന് സാധിച്ചിരുന്നു. യോഗി ബാബുവിന്റെ കരിയറിലെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഗുരുവായൂർ അമ്പലനടയിൽ. തമിഴ് സിനിമയിലെ മിക്കവാറും എല്ലാ മുൻനിര നായകന്മാർക്കൊപ്പവും നടൻ ഇതിനകം പ്രവർത്തിച്ചിട്ടുണ്ട്.
ദളപതി വിജയ് മുതൽ സൂര്യ, ശിവകാർത്തികേയൻ, വിജയ് സേതുപതി, ജി.വി പ്രകാശ്, അജിത് കുമാർ എന്നിവർക്കൊപ്പമെല്ലാം സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട് യോഗി ബാബു. ഇപ്പോഴിതാ അടുത്തിടെ നടൻ നൽകിയൊരു അഭിമുഖമാണ് ചർച്ചയാകുന്നത്. മുപ്പത്തിയൊമ്പതുകാരനായ താരം ദൈവ വിശ്വാസിയാണ്.
അതുകൊണ്ട് തന്നെ ആരാധനാലയങ്ങളിൽ നിന്നും ലഭിക്കുന്ന ചരടുകളും ഏലസുകളുമെല്ലാം നടന്റെ കയ്യിലും കഴുത്തിലുമെല്ലാം കാണാം. ഇതേ കുറിച്ചാണ് അടുത്തിടെ നടൻ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവതാരകൻ ചോദിച്ചത്. ദിവസം ചെല്ലുന്തോറും ചരടിന്റെ എണ്ണം കൂടി വരികയാണല്ലോ? എന്നായിരുന്നു ആങ്കറുടെ ചോദ്യം. ചെറിയ പരിഹാസം കലർന്ന ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടി ഉടനടി നടൻ നൽകി.
ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കേണ്ടതില്ല. കാരണം ഇത് ദൈവത്തിന്റെ കാര്യമാണ്. നിങ്ങളും ഞാനും എല്ലാം ഉണ്ടാകുന്നതിന് മുന്നേ ഉണ്ടായ ഒന്നാണത്. അതിനെ കുറിച്ച് കൂടുതലായി നമുക്കൊന്നും സംസാരിക്കണ്ട എന്നാണ് നടൻ പറഞ്ഞത്. അഭിമുഖത്തിന്റെ വീഡിയോ വൈറലായതോടെ ആരാധകർ അവതാരകന് നേരെ തിരിഞ്ഞു.

എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ഇന്ത്യയിൽ അവകാശമുണ്ട്. അതിനെ എതിർത്ത് ചോദ്യങ്ങൾ ചോദിക്കേണ്ട ആവശ്യമില്ല. യോഗി ബാബുവിന്റെ മറുപടി എപ്പിക്കായിരുന്നു, മറ്റൊരാളുടെ വിശ്വാസം അതെന്ത് തന്നെയാവട്ടെ. നിങ്ങളെയോ നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തെയോ അത് ബാധിക്കാത്തിടത്തോളം കാലം അതിനെ കളിയാക്കാനോ വിമർശിക്കാനോ ആവില്ല എന്നിങ്ങനെയായിരുന്നു അവതാരകനെ വിമർശിച്ച് വന്ന കമന്റുകൾ.
സിനിമയിൽ കഥാപാത്രമാകുമ്പോഴും യോഗി ബാബു കയ്യിലെ ചരടുകൾ നീക്കം ചെയ്യാറില്ല. ഒട്ടനവധി സിനിമകളിൽ പ്രവർത്തിച്ചിട്ടും രൂപത്തിന്റെ പേരിൽ ഇപ്പോഴും നടൻ ട്രോളുകൾ ഏറ്റുവാങ്ങുന്നൊരാൾ കൂടിയാണ്. ഗോട്ട്, കങ്കുവ തുടങ്ങിയവയാണ് അവസാനം റിലീസ് ചെയ്ത യോഗി ബാബു ഭാഗമായ സിനിമകൾ.


Click it and Unblock the Notifications











