ഒരു ഹരത്തിന് ചെയ്തതാണ് , ഇപ്പോൾ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാണ്, ടാറ്റുവിനെകുറിച്ച് ഇന്ദ്രജിത്ത്
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു താരകുടുംബമാണ് നടി മല്ലിക സുകുമാരന്റേത്. പിതാവ് സുകുമാരന്റേയും മാതാവ് മല്ലിക സുകുമാരന്റേയും പാത പിന്തുടർന്ന് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് മലയാളസിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അഭിനയത്തിലാണ് രണ്ടും പേരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും രണ്ട് വ്യത്യസ്തമായ തലത്തിലൂടെയാണ് സിനിമയെ നോക്കി കാണുന്നത്. ഇവരുടെ സിനിമ തിരഞ്ഞെടുപ്പിലും ഇത് ദൃശ്യമാണ്.
ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാത്ത നടനാണ് ഇന്ദ്രജിത്ത്. വില്ലൻ വേഷത്തിലൂടെയായിരുന്നു നടൻ സിനിമയിൽ ചുവട് വയ്ക്കുന്നത്. 2002 ൽ പുറത്ത് വന്ന ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. എന്നാൽ താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് ദീലിപ് ചിത്രമായ മീശമാധവനിലൂടെയാണ്. ചിത്രത്തിൽ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്. ഈ കഥാപാത്രം മികച്ച പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഈ സിനിമയ്ക്ക് ശേഷം നല്ല ഒരുപിടി ചിത്രങ്ങൾ നടനെ തേടി എത്തുകയായിരുന്നു. സീരിയസ് വേഷങ്ങൾ മാത്രമല്ല കോമഡിയും വഴങ്ങുമെന്ന് ഇന്ദ്രജിത്ത് തെളിച്ചു കൊടുക്കുകയായിരുന്നു. ഇപ്പോൾ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലാണ് താരം.

കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സിനിമ മേഖല പഴയ സ്ഥിതിയിലേയ്ക്ക് മാറുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമായിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്റുകളിൽ എത്തുന്നത്. ഇന്ദ്രജിത്ത് അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് തിയേറ്ററിൽ എത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കുറുപ്പിൽ ഡിവൈഎസ്പി കൃഷ്ണ ദാസ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. നടന്റെ ആദ്യത്തെ സ്പേർട്സ് ചിത്രമാണ് 'ആഹ'.

വടംവലി യുടെ പ്രമേയത്തിൽ കഥ പറയുന്നസ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമാണ് ആഹാ. ഇന്ദ്രജിത്തിന്റെ കരിയറിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം കൂടിയാണിത്. ചെറുപ്പക്കാരനും വയസനുമായി താരം എത്തുന്നുണ്ട്. ഇത് രണ്ടും ഒരേ ദിവസമായിരുന്നു ചിത്രീകരിച്ചത്. ഇപ്പോഴിത ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഓരേ ദിവസം വയസ്സാനായും ചെറുപ്പക്കാരനായും എത്തിയതിനെ കുറിച്ച് പറയുന്നത്. രാവിലെ യങ്ങും വൈകീട്ട് ഓള്‍ഡും. അങ്ങനെയാണ് സിനിമ ഷൂട്ട് ചെയ്തതെന്നാണ് താരം പറയുന്നത്.

ഇന്ദ്രജിത്ത് വാക്കുകൾ ഇങ്ങനെ... "ആദ്യം ഈ സിനിമ രണ്ട് ഷെഡ്യൂള്‍ ആയിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. വയസായ ഗെറ്റപ്പ് ആദ്യം ഷൂട്ട് ചെയ്തിട്ട് പിന്നെ ശരീരഭാരം കുറച്ച് രണ്ട് മാസം ഗ്യാപ്പിട്ട് പിന്നീട് ഫ്‌ളാഷ്ബാക്ക് ഷൂട്ട് ചെയ്യാം എന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. ഈ രണ്ട് ഗെറ്റപ്പും ഒരു ദിവസം തന്നെ ഷൂട്ട് ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി. രാവിലെ യങ്ങും വൈകീട്ട് ഓള്‍ഡും. അങ്ങനെ ഷൂട്ട് ചെയ്തു," ഇന്ദ്രജിത് പറയുന്നു.

അഭിമുഖത്തിനിടെ കയ്യിലെ ടാറ്റുവിനെ കുറിച്ചും അവതാരകൻ ചോദിക്കുന്നുണ്ട്.. ഭാര്യ പൂര്‍ണിമയേയും മക്കളായ പ്രാര്‍ത്ഥനയേയും നക്ഷത്രയേയും സൂചിപ്പിക്കുന്ന പ്രതീകാത്മക ചിത്രങ്ങളാണ് ഇന്ദ്രജിത് തന്റെ കൈയില്‍ ടാറ്റ ചെയ്തിരിക്കുന്നത്. ടാറ്റുവിനെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ...'' "ഇത് കുറച്ച് കാലമായി ചെയ്തിട്ട്. മൂന്ന് നാല് വര്‍ഷമായി. ചുമ്മാ ഒരു ഹരത്തിന് വേണ്ടി ചെയ്തതാ. പക്ഷേ ഇപ്പൊ കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പൊ ഇതിന്റെ മുകളില്‍ ഫൗണ്ടേഷന്‍ ഇടുകയാണ്. ഒരു സിമ്പോളിക് ടാറ്റു ആണ്. ഒരു ഫുള്‍മൂണ്‍ ഉണ്ട്, പൂര്‍ണിമ, സ്റ്റാര്‍സ് ഉണ്ട്, നക്ഷത്ര," താരം കൂട്ടിച്ചേര്‍ത്തു.

സഹോദരൻ പൃഥ്വിയെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. പരസ്പരം കാണുന്നത് വളരെ കുറവാണെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. തമ്മിൽ കാണുമ്പോൾ കാണുമ്പോൾ എന്ത് സംസാരിക്കും എന്ന ചോദ്യത്തിനായിരുന്നു സഹോദരൻ പൃഥ്വിയെ കുറിച്ച് പറഞ്ഞത്. വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ട ഞങ്ങൾ തമ്മിൽ കാണാറുള്ളൂ. ഞങ്ങൾ ഒന്നും സംസാരിക്കാറില്ല.പരസ്പരം നോക്കിയിരിക്കുകയാണ് ചെയ്യാറുള്ളതെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവതാരകന്റെ ചോദ്യത്തിന് നടൻ മറുപടി നൽകിയത്. കൂടാതെ നേരിൽ കാണുമ്പോൾ അധികം സിനിമയെ കുറിച്ച് സംസാരിക്കാറില്ലെന്നും പേഴ്സണൽ കാര്യങ്ങൾ മാത്രമാണ് സംസാരിക്കുന്നതെന്നും താരം പറയുന്നു.

മകളുടെ സിനിമ താൽപര്യങ്ങളെ കുറിച്ചും ഇന്ദ്രജിത്തിനോട് ചോദിക്കുന്നുണ്ട് മകൾ സിനിമയിലേയ്ക്ക് വരുമോ എന്നായിരുന്നു ചോദ്യം. എന്നാൽ അതൊക്കെ അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്. ' അതൊക്കെ അവളുടെ ഇഷ്ടമാണ്.. സംഗീതത്തിനോടാണ് അവൾക്ക് താൽപര്യം. സംഗീതം പഠിക്കണം എന്ന് പറയുന്നുണ്ട്. അതൊക്കെ അവളുടെ ഇഷ്ടത്തിന് വിട്ടു കൊടുത്തിരിക്കുകയാണ്. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട ഒരു മേഖലയാണല്ലോ. ഭാവയിൽ സിനിമയിൽ പ്രവൃത്തിച്ചേക്കാം , അത് തനിക്ക് അറിയില്ലെന്നാണ്' ഇന്ദ്രജിത്ത് മറുപടി.
Recommended Video

മറ്റൊരു അഭിമുഖത്തിൽ പൃഥ്വി പാട്ട് തെറ്റിച്ച് പാടി സമ്മാന വാങ്ങിയതിനെ കുറിച്ചും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. സഹോദരന്റെ കോൺഫിഡൻസിനെ പുകഴ്ത്തി കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. 'സ്‌കൂളില്‍ പഠിക്കുന്ന കാലം. രണ്ട് പേരും സ്‌കൂളിലെ ലളിതഗാനം മത്സരത്തില്‍ പങ്കെടുത്തു. താൻ സീനിയര്‍ വിഭാഗം ലളിതഗാനവും, പൃഥ്വി ജൂനിയര്‍ വിഭാഗം ലളിതഗാന മത്സരത്തിലുമാണ് പങ്കെടുത്തത്. അതുകൊണ്ട് തമ്മില്‍ ആയിരുന്നില്ല മത്സരം . എന്നാല്‍ രണ്ട് പേരും തിരഞ്ഞെടുത്തത് ഒരേ പാട്ട് തന്നെയാണ്.'പെഹലാന ഹ... ' എന്ന് തുടങ്ങുന്ന പാട്ട് ഇന്ദ്രജിത്ത് നല്ല അസ്സലായി പഠിച്ച് പാടുകയായിരുന്നു. അതിന് സമ്മാനവും കിട്ടി. അപ്പോഴതാ പൃഥ്വിരാജ് പാടുന്നു. വരികള്‍ മൊത്തത്തില്‍ തെറ്റാണ്. ഫുള്‍ തെറ്റിച്ച് പാടിയിട്ടും, പൃഥ്വിയുടെ ആത്മവിശ്വാസം കണ്ട് ജഡ്ജസ് അവന് ഒന്നാം സമ്മാനം തന്നെ കൊടുത്തുവെന്നു ഇന്ദ്രജിത്ത് പറഞ്ഞു.


Click it and Unblock the Notifications