ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ
മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമയിലേക്ക് ചേക്കേറി വിജയം കൈവരിച്ച നായിക ആണ് അമല പോൾ. നീലത്താമര ഉൾപ്പെടെയുള്ള സിനിമകളിൽ സഹനായിക വേഷം ചെയ്ത അമല വളരെ പെട്ടെന്ന് തന്നെ തമിഴിലേക്ക് ചുവട്മാറി. മൈന എന്ന സിനിമയിലൂടെ തമിഴിൽ വൻ ജനപ്രീതി ആർജിച്ചു.
പിന്നീട് സൂപ്പർ സ്റ്റാർ സിനിമകളിലെ നായിക ആയ അമല, ആടെെ, കഡവർ ഉൾപ്പെടെ പ്രധാന കഥാപാത്രമായെത്തിയ സിനിമകളും ചെയ്തു. അമലയുടെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ഒരു ഇന്ത്യൻ പ്രണയകഥ, റൺ ബേബി റൺ തുടങ്ങിയ ഹിറ്റ് സിനിമകൾ മലയാളത്തിലും പിറന്നു. കരിയറിൽ ഒരു വർഷത്തോളം നീണ്ട ഇടവേള അമല പോളിന് സംഭവിച്ചിരുന്നു.
കരിയറിൽ തിരിച്ചടി വന്ന ആ സമയത്ത് നിന്നും ശക്തമായി തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അമല പോൾ. ടീച്ചർ ആണ് അമലോ പോളിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇതിന് പുറമെ ക്രിസ്റ്റഫർ എന്ന മമ്മൂട്ടി സിനിമ, ബ്ലെസിയുടെ ആടു ജീവിതം എന്നീ സിനിമകളും മലയാളത്തിൽ അമലയുടേതായി പുറത്തിറങ്ങാൻ ഉണ്ട്. ഇപ്പോഴിതാ ആടുജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമല പോൾ. പൃഥിരാജിന്റെ വ്യത്യസ്ത പ്രകടനം ആയിരിക്കും സിനിമയിൽ കാണാനാവുകയെന്ന് അമല പോൾ പറയുന്നു. മൈൽഡ് സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'ആടു ജീവിതം ഒരു മൈൽഡ് സ്റ്റോൺ ഫിലിം ആയി മാറട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. കാരണം അത്രയും ഉയർച്ചയും താഴ്ചയിലൂടെയും കടന്ന് പോയ സിനിമ ആണത്. പൃഥിയുടെ വേറൊരും ഡൈമൻഷൻ ആയിരിക്കും ആ സിനിമയിൽ കാണുക. കാരണം ഞാനതിൽ അഭിനയിക്കുമ്പോഴും എനിക്ക് പൃഥിരാജിനൊപ്പം അഭിനയിക്കുന്നത് പോലെ തോന്നിയില്ല'
'നജീബ് എന്ന കഥാപാത്രത്തെ ആണ് കണ്ടത്. മെത്തേഡ് ആക്ടർ അല്ലന്നാണ് അദ്ദേഹം എപ്പോഴും പറയാറ്. പക്ഷെ മെത്തേഡ് ആക്ടർ ആണെന്നാണ് ആ സിനിമയിൽ നിന്നും മനസ്സിലായത്. ആ സിനിമയുടെ ഭാഗമായതിന് അനുഗ്രഹമായി കാണുന്നു. അതിന് വേണ്ടി ബ്ലെസിയേട്ടൻ നടത്തിയ പ്രയത്നങ്ങൾ അത്ഭുതകരമാണ്'

പൃഥിയെ പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന നടിയാണ് അമല പോൾ എന്ന ചർച്ച നടന്നിരുന്നെന്ന അവതാരകന്റെ കമന്റിനും അമല മറുപടി നൽകി. 'കോളേജിൽ എത്തുന്നത് വരെ ഞാൻ ഇംഗ്ലീഷ് ഒന്നും അധികം ഫ്ലുവന്റ് ആയി സംസാരിക്കാൻ പറ്റിയിരുന്നില്ല. കോളേജിൽ ഒരു ജൂനിയർ കുട്ടി ഉണ്ടായിരുന്നു. അവൾ വിദേശത്ത് നിന്ന് വന്നതായിരുന്നു. പുള്ളിക്കാരിക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ. അവളെ റാഗ് ചെയ്യണം എന്നായിരുന്നു ഞങ്ങൾക്ക്. ആര് ഇംഗ്ലീഷിൽ സംസാരിക്കുമെന്ന് ആലോചിച്ച് ഞങ്ങൾ ആരും റാഗ് ചെയ്തില്ല'
'ഞാൻ വർക്ക് ചെയ്യാനും യാത്ര ചെയ്യാനും തുടങ്ങിയപ്പോഴാണ് ഇംഗ്ലീഷ് മെച്ചപ്പെട്ടത്. ഡിഗ്രിക്ക് ശേഷം. അത് ഞാൻ വർക്ക് ചെയ്തതാണ്. ഭാഷ പഠിച്ചാലെ എനിക്ക് എന്നെ എക്സ്പ്രസ് ചെയ്യാൻ പറ്റുള്ളൂ. ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസ്സിലാവണമല്ലോ. ഭാഷ പ്രധാനമാണ്,' അമല പോൾ പറഞ്ഞു.


Click it and Unblock the Notifications