'ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയക്കും, സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്'; അമല പോൾ
മലയാളത്തിൽ നിന്നും തമിഴിലേക്ക് പോവുകയും അവിടെ നിന്ന് തെന്നിന്ത്യയൊട്ടാകെയും അറിയപ്പെടുകയും ചെയ്ത നടിയാണ് അമല പോൾ. നീലത്താമരയിൽ ഗസ്റ്റ് റോളിലെത്തിയ അമല പോൾ ആദ്യമായി നായികയാകുന്നത് തമിഴിൽ പുറത്തിറങ്ങിയ എക്കാലത്തേയും ഹിറ്റ് ചിത്രം മൈനയിലൂടെയാണ്.
ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തിയ താരം ഇത് നമ്മുടെ കഥയിൽ നായികയായി. പക്ഷെ സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മലയാളത്തിൽ അമല ക്ലിക്കായത് മോഹൻലാലിനൊപ്പം റൺ ബേബി റൺ ചെയ്തശേഷമാണ്.

പിന്നീട് ഫഹദ് ഫാസിലിന്റെ നായികയായി ഒരു ഇന്ത്യൻ പ്രണയകഥയിലും അമല പോൾ അഭിനയിച്ചു. പന്ത്രണ്ട് വർഷത്തോളമായി സിനിമയിലുള്ള അമല പോൾ മലയാളത്തിൽ നിന്നും തെന്നിന്ത്യയിൽ വിജയം നേടിയ നായികമാരുടെ പട്ടികയിൽ മുന്നിലാണ്.
ഏറ്റവും അവസാനം അമല പോൾ ചെയ്ത മലയാള സിനിമ അച്ചായൻസാണ്. പക്ഷെ സിനിമ വലിയ വിജയം നേടിയില്ല. ഇപ്പോഴിത ടീച്ചർ എന്ന മലയാള സിനിമയിലൂടെ അമല വീണ്ടും മലയാളത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുകയാണ്.
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോള്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച മലയാള സിനിമയാണ് ടീച്ചർ. ഫഹദ് നായകനായ അതിരൻ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ടീച്ചര്‍.
ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ടീച്ചറിൽ അഭിനയിച്ചിരിക്കുന്നു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിച്ചത്. വിടിവി ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മാണം.
ഇപ്പോഴിത സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമല പോൾ. 'മലയാളത്തിൽ നിന്നുള്ള നടിമാർക്ക് മറ്റ് ഇൻഡസ്ട്രിയിൽ സ്വീകരണം കിട്ടുന്നുണ്ടെങ്കിൽ അതിന് കാരണം ടാലന്റും ഡെഡിക്കേഷനുമെല്ലാമാണ്.
മലയാളി നടിമാർ വളരെ സ്ട്രോങാണ്. സിനിമ മേഖല പ്രവചിക്കാൻ പറ്റില്ല. അവിടെ നിരവധി ഉയർച്ച താഴ്ചകളുണ്ടാകും. അതിലെല്ലാം പിടിച്ച് നിൽക്കാൻ സാധിക്കണം.'

'സംവിധാനം ചെയ്യാൻ താൽപര്യമുണ്ട്. കേന്ദ്രകഥാപാത്രം ഞാൻ തന്നെ അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലികളിൽ രണ്ടാമത്തേത് സംവിധാനമാണ്. നല്ല ഹാർഡ് വർക്കാവശ്യമാണ്. അതിന് ഒരുപാട് എക്സ്പീരിയൻസ് ആവശ്യമാണ്. കഥകൾ എഴുതി വീട്ടിൽ വീട്ടിൽ വെച്ചിട്ടുണ്ട്. ഞാൻ അസ്വസ്ഥയായി ഇരിക്കുകയാണെങ്കിൽ എഴുതാൻ തുടങ്ങും ഒരു തെറാപ്പി പോലെ. അതുപോലെ ദേഷ്യം വന്നാൽ നീളൻ മെസേജുകൾ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് അയച്ചാണ് ദേഷ്യം തീർക്കുന്നത്.'
'ബോളിവുഡിൽ ഞാൻ ഓഡീഷൻ ചെയ്തിട്ടുണ്ട്. അത് അവരുടെ പ്രോസസാണ്. അവിടെ കാസ്റ്റിങ് ഏജൻസിയാണ് താരങ്ങളെ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നത്. ബോളിവുഡിൽ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾക്കൊപ്പം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്.'
'അതിന് വേണ്ടി പക്ഷെ ഓഡീഷൻ ചെയ്തിട്ടില്ല. അതിൽ ഒരു സിനിമയുടെ ഷൂട്ട് കേരളത്തിൽ അടുത്ത് ആരംഭിക്കും. അക്ഷയ് കുമാറും അജയ് ദേവ്ഗണും വളരെ സിംപിൾ ആയിട്ടുള്ള ആളുകളാണ്.'
'അവർക്ക് എപ്പോഴും അവരുടെ സിനിമ നന്നാവണമെന്ന ആഗ്രഹം മാത്രമാണുള്ളത്. സിനിമ ചെയ്യാൻ തുടങ്ങും മുമ്പ് ടെൻഷനാണ്. ഏതെങ്കിലും സീൻ ശരിയായില്ലെങ്കിൽ അന്ന് രാത്രി എനിക്ക് ഉറങ്ങാനാവില്ല. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന് വേണ്ടിയാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരിൽ ഞാൻ വിജയ് സേതുപതി സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു' അമല പോൾ പറഞ്ഞു.


Click it and Unblock the Notifications











