'ആസ്ത്മയുടെ പ്രശ്നങ്ങളുണ്ട്, ശരിക്കും ഭയന്നു, ഓക്സിജൻ സിലിണ്ടർ കരുതിയിരുന്നു'; ആ യാത്രയെ കുറിച്ച് അമേയ മാത്യു!
സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു. യൂട്യൂബ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
കരിക്ക് ചെയ്ത ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്. അതിൽ അഭിനയിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആളുകൾ തിരയുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു.
വീഡിയോ ക്ലിക്കായതോടെ അമേയയുടെ പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇന്റർനെറ്റിൽ തരംഗമായി. ശേഷമാണ് അമേയ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അമേയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി തുടങ്ങി.
മാത്രമല്ല സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങളും ലഭിച്ചു. കരിക്കിൽ വരുന്നതിന് മുമ്പായിരുന്നു അമേയ ജയസൂര്യ നായകനായ ആട് 2വിൽ അഭിനയിക്കുന്നത്. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പമുള്ള സീനുകളിലായിരുന്നു അമേയ അഭിനയിച്ചത്.

തിമിരം, പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. അമേയ നായികയായി സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും അമേയ മുമ്പ് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.
ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ചില കാര്യങ്ങൾ അർപ്പണബോധവും ആത്മവിശ്വസവും കൊണ്ട് സാധ്യമാക്കിയ ചില അനുഭവങ്ങളും അമേയയ്ക്കുണ്ട്. അവയെ കുറിച്ച് അമേയ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. 'ആസ്ത്മയുടെ പ്രശ്‌നങ്ങളുണ്ട്. അതിനാൽ ലഡാക്ക് പോലുള്ള സ്ഥലങ്ങൾ ഒരിക്കലും സന്ദർശിക്കാൻ കഴിയില്ലെന്നാണ് കരുതിയത്.'

'പക്ഷെ അതെനിക്ക് സാധ്യമായി. ലഡാക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. സ്വന്തം പരിമിതികളെ മറികടന്ന് ഉയരങ്ങളിലെത്താനാവുമെന്ന ലക്ഷ്യബോധം തന്നെയാണ് ആ യാത്ര സമ്മാനിച്ചത്. യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടതും ലേ ലഡാക്ക് യാത്രയാണ്.'
'സുന്ദരമായ ഒരുപാട് നിമിഷങ്ങളും കാഴ്ചകളുമാണ് ആ യാത്ര സമ്മാനിച്ചത്. ഒരുപാട് ആഗ്രഹിച്ചാണ് ലേ- ലഡാക്ക് വരെ എത്തിയത്. ആസ്തമ പ്രശ്നങ്ങളുള്ളതിനാൽ ഓക്സിജൻ സിലിണ്ടറും കൈയ്യിൽ കരുതിയാണ് യാത്ര ചെയ്തത്. പക്ഷെ അതൊന്നും ഉപയോഗിക്കാതെ തന്നെ യാത്ര ചെയ്ത് തിരിച്ച് വരാൻ സാധിച്ചു. യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്.'

'അതേ മനസുളള ഒരുപിടി സുഹൃത്തുകളുമുണ്ട്. യാത്ര പോകാമെന്ന് പറഞ്ഞാല്‍ എത്ര തിരക്കായാലും അതെല്ലാം മാറ്റിവച്ച് ഓടിവരും അവർ. പതിനഞ്ച് വര്‍ഷം മുമ്പ് അച്ഛൻ മരിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറാണ് അമ്മ. അമ്മയും സുഹൃത്തുക്കളും യാത്രകളുമാണ് ലോകം.'
'കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്ടു വരെ പഠിച്ച് പിന്നീട് തൊടുപുഴയിലെ ന്യൂമാന്‍ കോളജില്‍ നിന്ന് ബിരുദം നേടി. തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളജിലായിരുന്നു ബിരുദാനന്തര ബിരുദം. അഭിനയമാണ് പാഷന്‍. തമിഴില്‍ ഒരു ചിത്രവും മലയാളത്തില്‍ രണ്ട് ചിത്രങ്ങളുമാണ് വരാനിരിക്കുന്നത്.'

'ഖജുരാഹോ ഡ്രീംസ്, അഭിരാമി എന്നിവയാണ് മലയാള ചിത്രങ്ങള്‍. തമിഴില്‍ സി.എസ് അമുതന്‍ സംവിധാനം ചെയ്യുന്ന രത്തം എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷവും ചെയ്തിട്ടുണ്ട്. എന്തെങ്കിലും വിഷമങ്ങളൊക്കെ ഉണ്ടായാല്‍ ഒരു ഡ്രൈവ് പോയാല്‍ മതി ഉഷാറാവാന്‍.'
'അതിന് പ്രത്യേക സ്ഥലം എന്നൊന്നില്ല. ഒരു ലോങ് ഡ്രൈവിന് തന്നെ ഒരുപാട് പോസിറ്റീവാക്കാനും സന്തോഷിപ്പിക്കാനും സാധിക്കും. യാത്രകളെന്നത് വെറും വിനോദം മാത്രമല്ല ഒരുപാട് അനുഭവങ്ങളും അറിവുകളുമാണ്' അമേയ പറയുന്നു.


Click it and Unblock the Notifications