'പക്വതയില്ലാത്ത പ്രായത്തിലാണ് ഞാൻ ചെയ്തത് പക്ഷെ അവർ കുറ്റപ്പെടുത്തി, തമന്ന ചെയ്തപ്പോൾ അംഗീകരിച്ചു'; വിചിത്ര!
എത്രയൊക്കെ വിവാദങ്ങളുണ്ടായാലും എല്ലാ ഭാഷയിലും ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോ ഏതാണെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു ബിഗ് ബോസ്. മലയാളത്തിൽ അടുത്തിടെയാണ് സീസൺ ഫൈവ് അവസാനിച്ചത്.
അതിനുശേഷം കഴിഞ്ഞ ദിവസം ബിഗ് ബോസ് തമിഴ് സീസൺ ഏഴ് ആരംഭിച്ചു. ഹിന്ദി കഴിഞ്ഞാൽ തമിഴിലെ ബിഗ് ബോസിനാണ് ആരാധകർ കൂടുതൽ. കമൽഹാസൻ ആണ് തമിഴിൽ ബിഗ് ബോസിന്റെ അവതാരകൻ.
സിനിമ, ടെലിവിഷൻ, സോഷ്യൽമീഡിയ തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രശസ്തി ആർജിച്ചവരാണ് സീസൺ ഏഴിൽ പങ്കെടുക്കുന്നത്. തൊണ്ണൂറുകളിൽ തമിഴിൽ സജീവമായിരുന്ന നടി വിചിത്രയും സീസൺ ഏഴിൽ മത്സരാർത്ഥിയാണ്. ഇതിനോടകം നിരവധി വിവാദ പരാമർശങ്ങളും പ്രസ്താവനകളും വിചിത്ര ഹൗസിനുള്ളിൽ നടത്തുകയും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ച് വനിത വിജയകുമാറിന്റെ മകൾ ജോവികയും വിചിത്രയും തമ്മിൽ നടന്ന സംഭാഷണം വലിയ രീതിയിൽ ചർച്ചയായിരുന്നു. നൂറിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വിചിത്ര ഒരു കാലത്ത് ഗ്ലാമർ റോളുകൾ ചെയ്താണ് ആരാധകരെ സമ്പാദിച്ചിരുന്നത്. ഏഴാമിടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും വേഷമിട്ട നടിയാണ് വിചിത്ര.
തമിഴിനും മലയാളത്തിനും പുറമെ തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. തമിഴിലെ ഹാസ്യരാജാക്കന്മാരായ ഗൗണ്ടമണി, സെന്തിൽ എന്നിവരോടൊപ്പം നിരവധി കോമഡി രംഗങ്ങളിൽ അഭിനയിച്ചും വിചിത്ര കയ്യടി നേടിയിരുന്നു. രസികൻ, മുത്ത്, സ്വയംവരം തുടങ്ങിയ ചിത്രങ്ങൾ വിചിത്രയ്ക്ക് പ്രശസ്തി നേടികൊടുത്ത തമിഴ് സിനിമകളാണ്.
വിചിത്രയുടെ അച്ഛൻ നടൻ വില്യംസും അമ്മ മേരി വസന്തയുമാണ്. വിചിത്രയ്ക്ക് രണ്ട് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. നടിയുടെ പിതാവ് വില്യംസ് 2011ൽ അവരുടെ ഫാംഹൗസിൽ വെച്ച് കവർച്ചക്കാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അച്ഛന്റെ പെടുന്നനെയുള്ള മരണം വിചിത്രയെ വല്ലാതെ തളർത്തിയിരുന്നു.
അച്ഛന്റെ മരണത്തിന് തൊട്ടുപിന്നാലെ അമ്മയും മരിച്ചതിനാൽ താൻ അനാഥയെപ്പോലെയായെന്ന് വിചിത്ര ഒരിക്കൽ പറഞ്ഞിരുന്നു. ബിഗ് ബോസിൽ എത്തും മുമ്പ് വിചിത്രയ്ക്ക് സ്വീകാര്യത നേടി കൊടുത്തത് വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത കുക്ക് വിത്ത് കോമാളി ഫോർ എന്ന റിയാലിറ്റി ഷോയിലെ പ്രകടനമാണ്. ഷോയിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു നടി.

നടിയുടെ അഭിനയപാടവവും പാചക വൈദഗ്ധ്യവും പ്രേക്ഷകർ മനസിലാക്കിയതും കുക്ക് വിത്ത് കോമാളി സംപ്രേഷണം ചെയ്ത് തുടങ്ങിയ ശേഷമാണ്. കേരളത്തിലെ ഒരു റസ്റ്റോറന്റിൽ വെച്ചാണ് വിചിത്ര ഭർത്താവ് ഹാജിയെ പരിചയപ്പെടുന്നത്. ഹോട്ടൽ ജനറൽ മാനേജരായിരുന്നു ഹാജി. ഇരുവരും പ്രണയത്തിലാവുകയും 2001ൽ വിവാഹിതരാവുകയും ചെയ്തു. മൂന്ന് മക്കളുണ്ട് വിചിത്രയ്ക്ക്.
ഗ്ലാമർ വേഷങ്ങൾ ചെയ്തതിന്റെ പേരിൽ ഇപ്പോഴും വിമർശിക്കപ്പെടുന്നതിനെതിരെ വിചിത്ര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പക്വതയില്ലാത്ത പ്രായത്തിലാണ് താൻ ഗ്ലാമർ വേഷങ്ങൾ ചെയ്തതെന്നും എന്നാൽ ഇപ്പോൾ തമന്ന ഗ്ലാമറസായി അഭിനയിക്കുമ്പോൾ തന്നെ വിമർശിക്കുന്നവർ അതിനെ പുകഴ്ത്തുന്നുണ്ടെന്നുമാണ് വിചിത്ര പറയുന്നത്.
'ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാതെയാണ് എന്റെ ആദ്യ സിനിമയിൽ ഞാൻ ഗ്ലാമറസായി അഭിനയിച്ചത്. എന്നോട് പറഞ്ഞതുപോലെ ചെയ്തു. ആ കഥാപാത്രത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നേക്കാൾ 15 വയസ് മൂത്ത ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. അന്ന് ഞാൻ വേണ്ടത്ര പക്വത പ്രാപിച്ചിരുന്നില്ല.'
'എനിക്ക് സാധാരണ ഗ്ലാമർ വേഷങ്ങളാണ് ലഭിച്ചത്. സിനിമാലോകം എന്നെ അങ്ങനെ ഉപയോഗിച്ചു. എന്തിനാണ് ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതെന്ന് പലരും എന്നോട് ചോദിച്ചു. എന്നാൽ തമന്ന ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നത് അവർ അംഗീകരിക്കുന്നുവെന്നും', വിചിത്ര പറയുന്നു.


Click it and Unblock the Notifications











