'ലൊക്കേഷനിൽ ഇഞ്ചക്ഷൻ നൽകാറുണ്ട്, നടിയാണെങ്കിലും നഴ്സിങ് ഉപേക്ഷിച്ചിട്ടില്ല'; അന്നാ രാജൻ പറയുന്നു
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് അന്നാ രാജൻ. ഇന്നും അന്ന രാജൻ എന്ന് പറയുന്നതിനേക്കാൾ ആളുകൾ പെട്ടന്ന് മനസിലാക്കുന്നത് ലിച്ചി എന്ന പേര് പറയുമ്പോഴാണ്. 2017ൽ ആയിരുന്നു അന്നയുടെ സിനിമാ പ്രവേശനം. അതുപ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ നായികയായി. എല്ലാവരും ആഗ്രഹിക്കുന്ന തുടക്കം തന്നെയാണ് അന്നയ്ക്ക് ലഭിച്ചത്. ആന്റണി വർഗീസ് ആയിരുന്നു ചിത്രത്തിൽ നായകൻ. റിലീസ് ചെയ്തപ്പോൾ സിനിമ വലിയ ഹിറ്റായിരുന്നു.
86 പുതുമുഖ നടിനടന്മാരാണ് അങ്കമാലി ഡയറീസിൽ അഭിനയിച്ചത്. കിച്ചു ടെല്ലസ്, ഉല്ലാസ് ജോസ് ചെമ്പൻ, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൺ, ശരത് കുമാർ, സിനോജ് വർഗീസ് എന്നിവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ നിർമിച്ച ഈ സിനിമ വിജയ് ബാബുവിന്റെ ആദ്യ നിർമ്മാണ ചിത്രവുമായിരുന്നു. നടി മാത്രമല്ല ഒരു നഴ്സ് കൂടിയാണ് അന്ന രാജൻ. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്സായി ജോലി ചെയ്യുമ്പോൾ നിർമ്മാതാവ് വിജയ് ബാബുവും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് അന്നയെ നായികയാക്കാൻ കണ്ടെത്തിയത്.

ആലുവ സ്വദേശിയായ അന്നയുടെ രണ്ടാമത്തെ സിനിമ മോഹൻലാലിനൊപ്പമായിരുന്നു. വെളിപാടിന്റെ പുസ്തകം എന്ന സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആയിരുന്നു. സൂര്യ ടിവിയിൽ പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ മമ്മൂട്ടിയോടൊപ്പമാണോ ദുൽഖർ സൽമാനോടൊപ്പമാണോ അഭിനയിക്കാൻ താത്‌പര്യം എന്ന ചോദ്യത്തിന് ഉത്തരമായി തനിക്ക് ദുൽഖറിന്റെ നായികയാവാനാണ് താല്പര്യമെന്നും അതിൽ മമ്മൂട്ടിക്ക് ദുൽഖറിന്റെ അച്ഛനായി അഭിനയിക്കാമല്ലോ എന്ന് അന്ന പറഞ്ഞതിന്റെ പേരിൽ പിന്നീട് വലിയ സൗബർ ആക്രമണം താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

സൈബർ ബുള്ളിയിങ് കൂടിയപ്പോൾ താൻ ഇത് തമാശയായി പറഞ്ഞതാണെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അന്ന പറഞ്ഞിരുന്നു. കൂടാതെ മമ്മൂട്ടി അന്നയെ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. സച്ചിൻ, മധുര രാജ, അയ്യപ്പനും കോശിയും എന്നിവയാണ് പിന്നീട് റിലീസായ അന്നയുടെ ചിത്രങ്ങൾ. ഇപ്പോൾ അന്നയുടെ ഏറ്റവും പുതിയ അഭിമുഖം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. നഴ്സിങ് ജോലിയോട് തനിക്കുള്ള പാഷനെ കുറിച്ചാണ് അന്ന അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. കോവിഡ് കാലത്ത് കൊച്ചി മെഡിക്കൽ കോളജിൽ വിളിച്ച് നഴ്സിങ് ജോലിക്കുള്ള അവസരം തിരക്കിയിരുന്നുവെന്നാണ് അന്ന പറയുന്നത്. 'കൊറോണ പടർന്ന സമയത്ത് കൊച്ചി മെഡിക്കൽ കോളജിലാണ് കൊറോണ യൂണിറ്റ് തുടങ്ങിയത്. ഞാൻ അവിടെയായിരുന്നു പഠിച്ചത്. ഒരു ദിവസം ഞാനവിടെ പഠിപ്പിക്കുന്ന സാറിനെ വിളിച്ചു, അവിടെ നഴ്‌സുമാരെ വേണമെന്ന് പറയുന്നുണ്ട്. എനിക്ക് വന്ന് അവിടെ ജോയിൻ ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. സാർ അന്വേഷിച്ചിട്ട് പറയാമെന്ന് പറഞ്ഞു.'
Recommended Video

'പിന്നീട് അവിടത്തെ പ്രോട്ടോകോൾ പ്രകാരം അങ്ങനെ കയറാൻ പറ്റില്ല. സ്‌പെഷ്യൽ അനുമതിയൊക്കെ വേണമെന്ന് പറഞ്ഞപ്പോൾ ഞാനത് വിട്ടു. കൊറോണ യൂണിറ്റിൽ ജോലി ചെയ്യാൻ പോവുകയാണെന്ന് കേട്ടപ്പോൾ വീട്ടുകാർക്കും ഭയങ്കര ടെൻഷനായിരുന്നു. ഡ്യൂട്ടി കഴിയുന്ന ദിവസം വരെ തിരിച്ചു വരാൻ പറ്റില്ല. ആശുപത്രിയിൽ തന്നെയായിരിക്കും താമസം. അതൊക്കെ ഓർത്ത് അവർക്ക് നല്ല പേടിയായിരുന്നു. എന്തായാലും പോവാൻ പറ്റിയില്ല. വേറൊരു കാര്യമെന്താണെന്നു വെച്ചാൽ നഴ്‌സിംഗ് പ്രൊഫഷൻ നിലനിർത്താൻ നമ്മൾ എവിടെയെങ്കിലും ജോലി ചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലാണെങ്കിലും അയൽപക്കത്താണെങ്കിലും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങളൊക്കെ വിളിച്ചു ചോദിക്കും. ഈ മരുന്ന് കഴിക്കാൻ പറ്റുമോ ഈ മരുന്നിന് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നൊക്കെ... ചില സെറ്റുകളിൽ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോൾ ഇഞ്ചക്ഷൻ എടുത്തു തരാമോയെന്ന് ചോദിച്ച് വരുമ്പോൾ ചെയ്ത് കൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മൾ പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്' അന്ന പറയുന്നു.


Click it and Unblock the Notifications