'അപ്പനും അമ്മയും സമ്മതിച്ചില്ല അതുകൊണ്ട് ഇറങ്ങിപ്പോന്നു, എല്ലാ സ്ത്രീകളേയും പോലെ കുടുംബമായിരുന്നു സ്വപ്നം'
മലയാള സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നടി ആനി ഷാജി കൈലാസിനെ വിവാഹം ചെയ്യുന്നതും താരറാണി പട്ടം ഉപേക്ഷിക്കുന്നതും. അതും വെറും ഇരുപത്തിരണ്ടാമത്തെ വയസിൽ. അന്ന് അത് ആനിയുടെ എടുത്ത് ചാട്ടമായി പലരും വിലയിരുത്തിയെങ്കിലും തന്റെ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് ഇന്ന് ആനി ജീവിച്ച് കാണിച്ച് കൊടുക്കുന്നു. വിവാഹത്തോടെ സിനിമയും അഭിനയവും വിട്ട ആനി നല്ലൊരു കുടുംബിനിയും സംരംഭകയും സെലിബ്രിറ്റി ആങ്കറും എല്ലാമാണ്.
ഒരുമിച്ച് പ്രവർത്തിച്ചപ്പോഴാകും ഷാജിയും ആനിയും പ്രണയത്തിലായതെന്നാണ് പ്രചരിക്കുന്ന കഥകൾ. എന്നാൽ സത്യം അതല്ലെന്ന് പറയുകയാണിപ്പോൾ നടി. എല്ലാ സ്ത്രീകളേയും പോലെ തന്റേയും ആഗ്രഹം സന്തുഷ്ടമായ കുടുംബജീവിതമായിരുന്നുവെന്നും ആനി പറയുന്നു.

ഷാജി കൈലാസിനെ കണ്ടാൽ പേടിക്കാത്ത ഒരു വ്യക്തിയും ലോകത്തില്ലെന്നാണ് എന്റെ വിശ്വാസം. പുള്ളി ജോലി കാര്യത്തിൽ ഭയങ്കര സ്ട്രിക്ടാണ്. ഉഴപ്പി കളിക്കുന്നത് ഇഷ്ടമല്ല. പുള്ളിക്ക് എല്ലാം പെർഫക്ടായിരിക്കണം. അതും കൃത്യ സമയത്ത് എല്ലാം നടക്കണം. അല്ലാതെ ജോലി സമയത്ത് കളിയും ചിരിയും തമാശയും നടക്കില്ല. അതുകൊണ്ട് തന്നെ സെറ്റിൽ വെച്ച് പ്രേമിച്ചിട്ടില്ല. ആ സമയങ്ങളിൽ പ്രേമം ഞങ്ങൾക്ക് തമ്മിൽ തമ്മിൽ ഉണ്ടായിരുന്നില്ല.
ഉണ്ടായിരുന്നത് ആർട്ടിസ്റ്റ്-സംവിധായകൻ ബന്ധം മാത്രം. പക്ഷെ ആരും ഇത് പറഞ്ഞാൽ വിശ്വസിക്കില്ല. ഷൂട്ട് കഴിഞ്ഞ് ഞാൻ വീട്ടിൽ പോയി. പിന്നീട് ആ സമയത്ത് അമ്മ അസോസിയേഷന്റെ വലിയൊരു ഫങ്ഷൻ വന്നു. ആ സമയത്ത് അദ്ദേഹം എന്നോട് കുറച്ച് അധികം കെയർ കാണിച്ചിരുന്നു. അതും പിന്നീട് അവസാനിച്ചു. ശേഷം ഒരു ദിവസം രൺജി പണിക്കർ ചേട്ടൻ എന്നെ വിളിച്ചു. നിന്നെ ഒരാൾക്ക് ഇഷ്ടമാണ്.
തമാശയല്ല. കളിയല്ലെന്നും പറഞ്ഞു. എന്തോ ദൈവാനുഗ്രഹം കൊണ്ട് അത് കേട്ടപ്പോൾ ഞാൻ നോ പറഞ്ഞില്ല. ദൈവം ഞങ്ങളെ കൂട്ടി വിട്ടതായിരിക്കാം. രൺജിയേട്ടൻ കാര്യം പറഞ്ഞശേഷം ഷാജിയേട്ടന്റെ കയ്യിൽ ഫോൺ കൊടുത്തു. അന്ന് മൊബൈൽ പോലും ഇല്ല. പേജർ പ്രശസ്തി നേടി വരുന്നതേയുള്ളു. ഇപ്പോൾ പോയി ചോദിച്ചാൽ പ്രപ്പോസ് ചെയ്തത് അദ്ദേഹമാണെന്ന് ഷാജിയേട്ടൻ സമ്മതിക്കണം എന്നില്ല.
പക്ഷെ യഥാർത്ഥത്തിൽ എന്നോടുള്ള പ്രണയം ഒരു കഥയായിട്ടാണ് എന്നോട് പറഞ്ഞത്. ക്ലൈമാക്സ് എത്താറയപ്പോൾ എന്നോട് ചോദിച്ചു. ആ പെൺകുട്ടി താനാണെങ്കിൽ എന്ത് ഉത്തരം പറയുമെന്ന്. എന്ത് ഉത്തരം പറയാനാണ് യെസ് പറഞ്ഞാൽ പോരേയെന്ന് ഞാൻ മറുപടി പറഞ്ഞു. അവിടെ കാര്യങ്ങൾ ഫിക്സായി. ഞങ്ങൾ തമ്മിൽ പേജറിലൂടെ സംസാരമോ കോളോ വിളിക്കുകയോ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ഞങ്ങളുടെ രണ്ടുപേരുടേയും ലൈഫിൽ മേജർ റോൾ രൺജിയേട്ടനാണ്. കഫേയിൽ വെച്ച് കാണുന്ന പരിപാടിപോലും ഞങ്ങൾക്കുണ്ടായിരുന്നില്ല. നേരെ കല്യാണത്തിലേക്ക് പോവുകയായിരുന്നു. തമ്മിൽ മനസിലാക്കാൻ ഒരു വർഷം വേണം. ആ സമയം നീ എടുത്തോളൂവെന്ന് ഷാജിയേട്ടൻ പറഞ്ഞു. പിന്നെ ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.
എന്തായാലും അപ്പനും അമ്മയും സമ്മതിക്കില്ല. അതുകൊണ്ട് ഇറങ്ങി ചെന്നു. ദൈവാനുഗ്രഹം കൊണ്ട് ഇന്നും അദ്ദേഹത്തോടൊപ്പം ഞാൻ സന്തോഷമായി കഴിയുന്നു. എന്നെ അഭിനയിക്കാൻ വിടരുതെന്ന് കല്യാണശേഷം ഞാൻ അങ്ങോട്ട് പറഞ്ഞു. അഹങ്കാരം കൊണ്ട് പറയുന്നതല്ല. എനിക്ക് ജീവിതകാലം മുഴുവൻ മിസിസ് ഷാജി കൈലാസായി നിന്നാൽ മതിയെന്നും ആ പേര് മതിയെന്നും ഞാൻ പറഞ്ഞു.
അല്ലാതെ ആനി എന്നുള്ള പേരിലോ ആനിയുടെ ഭർത്താവാണ് ഷാജി കൈലാസ് എന്നോ കേൾക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഷാജി കൈലാസിന്റെ ഭാര്യയായി അറിയപ്പെടാനാണ് എനിക്ക് ഇഷ്ടം. നിർബന്ധിക്കരുതെന്നും കുടുംബജീവിതമാണ് എനിക്ക് ഇഷ്ടമെന്നും എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതുപോലെ മക്കൾ, വീട്, ഭർത്താവ്, കുടുംബമായിരുന്നു എന്റെയും ആഗ്രഹം. അത് എല്ലാവരുടേയും സപ്പോർട്ട് കൊണ്ട് ഉണ്ടെന്നും ആനി പറഞ്ഞു.


Click it and Unblock the Notifications











