'വിഷ്ണു ഏട്ടനോട് ശരിക്കും മുഖത്ത് നോക്കി സംസാരിച്ചത് കല്യാണത്തിന് ശേഷം'; പ്രണയകാലത്തെ കുറിച്ച് അനു സിത്താര
മലയാള സിനിമയിൽ മുൻനിര നായികമാരിലൊരാളാണ് അനു സിത്താര. അടുത്ത വീട്ടിലെ പെൺകുട്ടിയെന്ന പോലേയും തങ്ങളുടെ വീട്ടിലൊരു അംഗത്തേയും പോലെയും അനു സിത്താരയെ മലയാളി സ്നേഹിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയ അനു ലോക്ക്ഡൗൺ കാലത്ത് സ്വന്തമായ യുട്യൂബ് ചാനൽ വഴിയും പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിയിരുന്നു. 2013ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു അഭിനയം ആരംഭിക്കുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു.
രാമൻറെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. മണിയറയിലെ അശോകനാണ് ഒടുവിലായി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് അനു സിത്താര വെളിപ്പെടുത്തിയത് വൈറലായിരുന്നു. അനുവിന്റേത് പ്രണയ വിവാഹമായിരുന്നു. വിഷ്ണുവെന്നാണ് ഭർത്താവിൻറെ പേര്. ഫോട്ടോഗ്രാഫറാണ്. വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് അനുവും വിഷ്ണുവും വിവാഹിതരായത്.

അനുവിന്റെ മാതാപിതാക്കളും പ്രണയിച്ച് വിവാഹിതരായവരാണ്. അച്ഛൻ മുസ്ലീമാണെന്നും അമ്മ ഹിന്ദുവാണെന്നും വിപ്ലവ വിവാഹമായിരുന്നു ഇരുവരുടേതെന്നും അനു വെളിപ്പെടുത്തിയിരുന്നു. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്താണ് അനു സിത്താര വിവാഹിതയായത്. തന്നെ ഏറ്റവും നന്നായി മനസിലാക്കുന്നയാളാണ് ഭാർത്താവെന്നും അനു പറഞ്ഞിരുന്നു. പ്രണയ കാലത്ത് എങ്ങനെയാണ് കത്തുകൾ കൈമാറിയത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനു സിത്താര. ടെലിവിഷൻ പരിപാടി ജൂനിയർ ഫോറിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പഴയ കാലത്തെ കുറിച്ച് അനു സിത്താര ഓർത്തെടുത്തത്. 'കത്ത് എഴുതുക എന്നാൽ എഴുതുന്ന ആൾക്കും അത് കിട്ടുന്ന ആൾക്കും വല്ലാത്ത സുഖമുള്ള കാര്യമാണ്. ഒരുപാട് കത്തുകൾ ഞാൻ എഴുതിയിട്ടുണ്ട്. അത് പോലെ തന്നെ തിരിച്ച് കിട്ടിയിട്ടുണ്ട്. ഞാൻ പ്രണയ ലേഖനം എഴുതിയത് ഒരാൾക്ക് വേണ്ടി മാത്രമാണ് എന്റെ വിഷ്ണു ഏട്ടന്.'

'മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യത്തെ പ്രണയ ലേഖനം കിട്ടിയത്. അക്ബർ എന്നാണ് അവന്റെ പേര്. അവൻ അവന്റെ നോട്ടിൽ ഐ ലവ് യു എന്ന് എഴുതി തന്നു. പക്ഷെ അതിൽ ലവ് എന്ന് എഴുതിയതിൽ തെറ്റുണ്ടായിരുന്നു. ഞാൻ വേഗം അത് ടീച്ചർക്ക് കൊണ്ട് കാണിച്ചുകൊടുത്തു. വലുതായ ശേഷം അവനെ കണ്ടിരുന്നു. ഇപ്പോൾ എന്നെ കാണുമ്പോൾ അവന് നാണമാണ്. വിഷ്ണു ഏട്ടനും ഞാനും പ്രണയിച്ചത് കത്തിലൂടെയാണ്. എനിക്ക് ഫോൺ ഉണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ആകെ ഒരു വഴി കത്തുകളാണ്. എന്റെ വീടിന് കുറച്ച് അപ്പുറത്താണ് വിഷ്ണു ഏട്ടന്റെ വീട്. കത്ത് എഴുതി ഏതെങ്കിലും മതിലിലോ പറമ്പിലോ ചെടിയിലോ വെക്കും. തിരിച്ചും അങ്ങനെ ചെയ്യും. ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അപ്പോൾ ആരും കാണാതെ കൈയ്യിൽ കൊടുത്ത് ഒന്നും അറിയാത്ത ഭാവത്തിൽ നടക്കും.'
Recommended Video

'എനിക്ക് വിഷ്ണു ഏട്ടൻ തന്ന കത്തുകൾ എല്ലാം വീട്ടിൽ പിടിയ്ക്കും എന്ന ഘട്ടം എത്തിയപ്പോൾ ഞാൻ നശിപ്പിച്ചു. വിഷ്ണു ഏട്ടന് ഞാൻ കൊടുത്ത കത്തുകളിൽ ചിലത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങളുടേത് ഒരു കൊച്ചു നാടാണ്. കൽപറ്റ എന്ന് പറയുമ്പോൾ എന്നെയും വിഷ്ണു ഏട്ടനെയും നന്നായി അറിയാവുന്നവരാണ് ചുറ്റിലും. അതുകൊണ്ട് ഞങ്ങൾക്ക് കറങ്ങാനൊന്നും പോകാൻ പറ്റുമായിരുന്നില്ല. വിഷ്ണു ഏട്ടനോട് ഞാൻ ശരിയ്ക്കും മുഖത്ത് നോക്കി സംസാരിച്ചത് കല്യാണത്തിന് ശേഷമാണ്. ലാന്റ്‌ഫോൺ ഉണ്ടായിരുന്നു. ഇടയ്ക്ക് കൊതിയാവുമ്പോൾ വിളിക്കാറുണ്ട്. അത് ആരും കാണാതെ മാത്രമേ പറ്റൂ. കല്യാണത്തിന് ശേഷമാണ് ഞങ്ങൾ ശരിക്കും ആസ്വദിച്ച് ജീവിക്കുന്നത്' അനു സിത്താര പറയുന്നു. മോമോ ഇൻ ദുബായ്, വാതിൽ, ദുനിയാവിന്റെ ഒരറ്റത്ത് തുടങ്ങി നിരവധി സിനിമകളാണ് ഇനി അനു സിത്താരയുടേതായി റിലീസിനെത്താനുള്ളത്.


Click it and Unblock the Notifications











