ഭർത്താവ് കോമയിൽ നിന്നും ഉണർന്നു; സിനിമയിലേത് പോലെയല്ല; ഒന്നും ഓർമയില്ല; സ്വത്തുക്കൾ വിറ്റു; അനുരാധ
ഒരു കാലത്ത് ഡാൻസ് നമ്പറുകളിലൂടെ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് അനുരാധ. പതിമൂന്നാം വയസിലാണ് അനുരാധ സിനിമാ രംഗത്തേക്ക് വരുന്നത്. നായികയായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഐറ്റം ഡാൻസുകളിലൂടെയാണ് അനുരാധ ശ്രദ്ധ നേടുന്നത്. ഡാൻസ് ഡയറക്ടറായ സതീഷ് കുമാറിനെയാണ് അനുരാധ വിവാഹം ചെയ്തത്. 1974 ലായിരുന്നു വിവാഹം. രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. മകൾ അഭിനയശ്രീ അമ്മയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് വന്നു.
2007 ലാണ് അനുരാധയുടെ ഭർത്താവ് സതീഷ് കുമാർ മരിച്ചത്. വാഹനാപകടത്തിൽ പരിക്ക് പറ്റി വർഷങ്ങളോളം കിടപ്പിലായിരുന്നു ഇദ്ദേഹം. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അനുരാധയിപ്പോൾ. ഭർത്താവിനുണ്ടായ അപകടം തന്റെ ജീവിതത്തെ ഏറെ ബാധിച്ചെന്ന് നടി പറയുന്നു. ഗലാട്ട പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

പ്രണയത്തിലാകുന്നതിന് മുമ്പ് ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. എല്ലാവരും അന്ന് ഞങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞു. അമ്മയ്ക്ക് സംശയമായി. എനിക്ക് എല്ലാം അമ്മയാണ്. എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് അമ്മയാണ്. ആ അമ്മ തന്നെ എന്നെ സംശയിക്കുന്നെന്ന് തോന്നിയ എനിക്ക് ദേഷ്യമായി. ആ ദേഷ്യത്തിനിടെ അദ്ദേഹത്തെ താൻ പ്രണയിച്ചെന്നും അനുരാധ പറയുന്നു.
1996 ദീപാവലിക്ക് രണ്ട് മൂന്ന് ദിവസം മുമ്പായിരുന്നു. അവർക്കറിയാവുന്ന ഒരു പയ്യന് ദീപാവലിക്ക് വസ്ത്രം വാങ്ങിക്കൊടുക്കാൻ ബൈക്കിൽ പോയതായിരുന്നു. കഥ പറഞ്ഞ് കൊണ്ട് പോകവെ റോഡിന് നടുവിലുള്ള ഡിവൈഡറിൽ അടിച്ച് വീണു. അപ്പോൾ തന്നെ കോമയിലായി. 17 ദിവസം കോമയിലായിരുന്നു. കോമയിൽ നിന്ന് പുറത്ത് വരുമ്പോൾ അപകടത്തെക്കുറിച്ച് സംസാരിക്കുമെന്ന് നമ്മൾ കരുതും. അത് സിനിമയിലേ സംഭവിക്കൂ.

നടക്കാനോ സംസാരിക്കാനോ പറ്റുന്നില്ല. എല്ലാം മറന്ന് പോയി. വീട്ടിലേക്ക് കൊണ്ട് വന്നു. നിങ്ങളെക്കൊണ്ട് നോക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പറ്റുമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തെ ഒരിടത്ത് ഇരുത്തിയാൽ അവിടെ നിന്ന് മറിഞ്ഞ് പോകുന്ന സാഹചര്യമായിരുന്നു. എന്റെ ജീവിതം ആകെ മാറി. എന്റെ അമ്മയ്ക്ക് ടെൻഷനായി. രണ്ട് മാസത്തിനുള്ളിൽ അമ്മയ്ക്ക് ഹൃദയാഘാതം വന്ന് അമ്മ മരിച്ചു. വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിലായിരുന്നു താനും മക്കളുമെന്ന് അനുരാധ പറയുന്നു.
11 വർഷം ഭർത്താവിനെ കുട്ടിയെ പോലെ ശുശ്രൂഷിച്ചു. അതിനുള്ളിൽ 75 ശതമാനത്തോളം കോമയിൽ നിന്ന് അദ്ദേഹം പുറത്ത് വന്നു. അപ്പോഴേക്കും സ്വത്തുക്കളുടെ വലിയൊരു ഭാഗം വിറ്റിരുന്നെന്നും അനുരാധ പറയുന്നു. ഭർത്താവിന്റെ മരണത്തെക്കുറിച്ചും അനുരാധ സംസാരിച്ചു. എപ്പോഴത്തെയും പോലെ ഭക്ഷണം വാരിക്കൊടുക്കുകയായിരുന്നു.
അവസാനത്തെ ഉരുള മാത്രം വായിൽ വെച്ചു. കഴിക്കുകയോ തുപ്പുകയോ ചെയ്തില്ല. കുറച്ച് നേരെ അങ്ങനെയിരുന്നതോടെ ഛർദ്ദി വന്നു. ഛർദ്ദി നിന്നില്ല. അപ്പോൾ തന്നെ മരിച്ചെന്നും അനുരാധ ഓർത്തു. പ്രതിസന്ധി ഘട്ടങ്ങളിലും താൻ ധൈര്യത്തോടെ മുന്നോട്ട് നീങ്ങിയെന്നും അനുരാധ പറയുന്നു. സിനിമാ രംഗത്ത് അനുരാധയിന്ന് സജീവമല്ല.


Click it and Unblock the Notifications











