'സുരേഷ് ഗോപിയുടെ ഫീമെയിൽ വേർഷനെന്ന് പലരും എന്നെ വിളിറുണ്ട്, കാര്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടും'; അർച്ചന കവി
നീലത്താമര എന്ന ലാൽ ജോസ് സിനിമയിലൂടെ മലയാളത്തിന് ലഭിച്ച നായികയാണ് അർച്ചന കവി. സിനിമയിലെ അർച്ചനയുടെ കുഞ്ഞി മാളുവെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുപ്പത്തിരണ്ടുകാരിയായ അർച്ചന 2009ലാണ് സിനിമയിലേക്ക് എത്തിയത്.
മലയാളി ആണെങ്കിലും അർച്ചന വളർന്നതും പഠിച്ചതുമെല്ലാം നോർത്ത് ഇന്ത്യയിലാണ്. അതിനാൽ തന്നെ മലയാളം ഭാഷ കൈകാര്യം ചെയ്യുന്നതിൽ അർച്ചന ബുദ്ധിമുട്ടാറുണ്ട്. വിവാഹശേഷം സീരിയലിലേക്ക് നിരവധി അവസരങ്ങൾ വന്നിരുന്നു അർച്ചനയ്ക്ക് സീരിയലിലേക്ക്.
എന്നാൽ സിനിമയിൽ നിന്നും സീരയലിലേക്ക് മാറുക എന്നത് ചിന്തിക്കാൻ പോലും തനിക്കാവില്ലായിരുന്നുവെന്നും മുൻ ഭർത്താവ് അബീഷാണ് ആ ചിന്ത മാറ്റിയതെന്നും നടി അർച്ചന കവി പറഞ്ഞിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം പുതുതായി ആരംഭിച്ച റാണി രാജയിലൂടെയാണ് അർച്ചന ഇപ്പോൾ സീരിയൽ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.
സീരിയലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അർച്ചന ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സീരിയലാണ് ഏറ്റവും പുതിയ വിശേഷം.

'സിനിമയും സീരിയലും മാത്രമല്ല ഇടയ്ക്ക് വെബ് സീരിസും ചെയ്യാറുണ്ട്. സീരിയലിൽ വന്ന് ആദ്യ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തപ്പോൾ ടെൻഷനായിരുന്നു. അച്ഛന്റെ സ്ഥലമാണ് കണ്ണൂർ. നീലത്താമരയിലെ കുഞ്ഞിമാളുവിനെ എനിക്ക് അവതരിപ്പിക്കാൻ പറ്റിയത് പോലും എന്റെ കണ്ണൂരിലെ വീട് വളരെ ഉൾപ്രദേശത്ത് ആയതുകൊണ്ടാണ്.'
'നീലത്താമര ചെയ്യുമ്പോൾ പത്തൊമ്പത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഷൂട്ടിങിന് പോകുന്നത് പിക്കിനിക്കിന് പോകുന്നത് പോലെയായിരുന്നു എനിക്ക്.'

'സെറ്റിൽ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. മാത്രമല്ല ലാൽ ജോസ് സാർ പറഞ്ഞ് തരും എങ്ങനെ ചെയ്യണമെന്ന് അത് മനസിലാക്കി ഞാൻ ചെയ്തു അത്രമാത്രം. സിനിമയാണ് ചെയ്യുന്നത് എന്നുള്ള ബോധമൊന്നും എനിക്ക് അന്നുണ്ടായിരുന്നില്ല.'
'ആ സിനിമയിലെ പാട്ട് റിലീസ് ചെയ്തപ്പോൾ ഞാൻ ഡൽഹിയിലായിരുന്നു. അതിനാൽ തന്നെ ഹിറ്റിന്റെ വ്യാപ്തി അറിയില്ലായിരുന്നു. റാണി രാജ എന്നാണ് പുതിയ സീരിയലിന്റെ പേര്. മമ്മി ആന്റ് മീയിലെ ജുവൽ വലുതായപ്പോലെയാണ് റാണി രാജയിലെ കഥാപാത്രം.'

'ചില കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യമില്ലെങ്കിലും ആ കഥാപാത്രം ഇടപെടും. വെബ് സീരിസ് എഴുതി സംവിധാനം ചെയ്തിട്ടുമുണ്ട് ഞാൻ. സീരിയലിൽ കൂടി വന്നതോട് കൂടി എല്ലാ ടൈപ്പ് ആളുകളിലേക്കും എത്താൻ പറ്റുന്നുണ്ട്. എനിക്ക് അടങ്ങിയൊതുങ്ങി ഇരിക്കാൻ പറ്റില്ല.'
'എല്ലാവരും നല്ല സ്നേഹമുള്ള ആളുകളാണ്. പത്ത് ബസ്സോളം ഞങ്ങൾ എടുത്തിട്ടാണ് അന്ന് റാണി രാജ പ്രമോഷൻ നടത്തിയത്. അന്ന് ആ ബസ്സുകളിൽ കയറിയവർക്ക് സൗജന്യ യാത്രയാണ് നൽകിയത്. ബസിലെന്നല്ല എവിടേയും പ്രമോഷൻ ചെയ്യും ഞാൻ.'

'അമ്മമാരൊക്കെ എന്നെ മമ്മി ആന്റ് മീ സിനിമയിലൂടെയാണ് ഓർക്കുന്നത്. ആർ.ജെ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആരും എന്നെ അടുപ്പിച്ചില്ല. എല്ലാവരും എന്റെ ശബ്ദവും ഭാഷയുമാണ് പ്രശ്നമായി പറഞ്ഞത്.'
'എന്നോട് പല ആൾക്കാരും പറഞ്ഞിട്ടുണ്ട് സുരേഷ് ഗോപിക്ക് ഒരു ഫീമെയിൽ വേർഷൻ ഉണ്ടെങ്കിൽ അതാണ് എന്റെ ശബ്ദമെന്ന്. എല്ലാ ദിവസവും കണ്ണാടി നോക്കുമ്പോൾ തന്നെ ഞാൻ അതീവ സുന്ദരിയാണല്ലോയെന്ന് തോന്നാറുണ്ട്.'

'സോൾട്ട് ആന്റ് പെപ്പറിലെ എന്റെ പൂജ എന്ന കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ട കഥാപാത്രമാണ്. മാത്രമല്ല പലരും എന്റെ അടുത്ത് വന്ന് ആറ്റിങ്ങലാണോ വീടെന്ന് ചോദിക്കാറുണ്ട്. നടൻ ആസിഫ് അലി വളരെ കൃത്യനിഷ്ഠയുള്ള വ്യക്തിയാണ്', അർച്ചന കവി പറഞ്ഞു.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കുന്ന അർച്ചനയ്ക്ക് നിരവധി ഫോളോവേഴ്സുണ്ട്. ടു നൂറാ വിത്ത് ലവ് ആണ് അർച്ചനയുടേതായി അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ.


Click it and Unblock the Notifications











