'പലതും നഷ്ടപ്പെടുമെന്ന് അറിഞ്ഞിട്ടും മഞ്ജു തെളിവുകൾ തന്നു, എട്ടാം തിയ്യതിക്കുശേഷം ഞാൻ അതെല്ലാം തുറന്ന് പറയും'
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് തുടക്കം മുതൽ എല്ലാവർക്കും സംശയമുണ്ടായിരുന്നു. പക്ഷെ ഇക്കാര്യം ആദ്യം ലോകത്തോട് വിളിച്ച് പറഞ്ഞത് അതിജീവിതയുടെ അടുത്ത സുഹൃത്തായ നടി മഞ്ജു വാര്യരാണ്. ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം പ്രകടിപ്പിക്കുകയല്ല.
മറിച്ച് 2017 ഫെബ്രുവരി 19ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സിനിമാ മേഖലയിലുള്ളവർ എല്ലാം ഒത്തുകൂടിയപ്പോൾ ഉറപ്പിച്ച് പറയുകയായിരുന്നു മഞ്ജു ചെയ്തത്. അവിടെ നിന്നാണ് കേസിൽ കൂടുതൽ പുരോഗതി ഉണ്ടായതും ദിലീപ് അടക്കമുള്ളവരിലേക്ക് അന്വേഷണം എത്തിയതും.

കേസുമായി ബന്ധപ്പെട്ട് വാദം നടക്കുമ്പോൾ ഏറ്റവും കൂടുതൽ തെളിവുകൾ നൽകിയൊരാൾ മഞ്ജു വാര്യരായിരുന്നുവെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ. മിനി. അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ജീവിതവും പ്രൊഫഷനും വരെ നഷ്ടപ്പെട്ട സ്ത്രീകൾ മലയാള സിനിമയിലുണ്ടെന്നും മിനി നാഷൻ ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മഞ്ജു വാര്യർ കേസിന് ഭയങ്കരമായ സപ്പോർട്ട് തന്നിട്ടുണ്ട്. തെളിവുകളും തന്നിട്ടുണ്ട്. അതൊന്നും എനിക്ക് ഇവിടെ ഇപ്പോൾ പറയാൻ പറ്റില്ല. എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും. അത്രയും സപ്പോർട്ടീവായി ആ പെൺകുട്ടിക്ക് ഒപ്പം മഞ്ജു നിന്നു. അവർക്ക് പലതും നഷ്ടപ്പെടുമെന്ന് അറിഞ്ഞ് തന്നെയാണ് അവർ നിന്നത്. നീതിക്ക് വേണ്ടി മാത്രമല്ല പ്രൊട്ടക്ഷൻ എന്ന ഉത്തരവാദിത്വം അവർ നിർവഹിച്ചിട്ടുണ്ട്.
ഗീതു മോഹൻദാസിനും രമ്യയ്ക്കും എല്ലാം ഈ കേസിന് ഒപ്പം നിന്നതോടെ ലൈഫ് പോയി. പ്രൊഫഷൻ പോയി. ഡബ്ലുസിസി ഉണ്ടായപ്പോൾ അതിനൊപ്പം നിന്ന റിമ കല്ലിങ്കൽ, പാർവതി തുടങ്ങി നല്ല കഴിവുള്ള നടിമാർക്കും ചാൻസ് നഷ്ടപ്പെട്ടു. ആകെ പൃഥ്വിരാജ് മാത്രമാണ് ആദ്യം മുതൽ വിക്ടിമിനൊപ്പമുണ്ട് ഉറക്കെ പ്രഖ്യാപിച്ചയാൾ. മാറ്റി പറഞ്ഞിട്ടുമില്ല ഇതുവരെയും. മാത്രമല്ല ഒരു സിനിമ അതിജീവിതയ്ക്കൊപ്പം അദ്ദേഹം ചെയ്തു.
വേണ്ടത്ര സപ്പോർട്ടുണ്ടായിരുന്നുവോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയും. പൃഥ്വിരാജിന് അഭിനയം എന്ന പ്രൊഫഷനിൽ ആ പെൺകുട്ടിക്ക് തുറന്ന് കൊടുക്കാവുന്ന ഒരുപാട് സാധ്യതകളുണ്ടായിരുന്നു. പക്ഷെ അത് അവർ കൊടുത്തില്ല. ആരും അതിന് ശ്രമിച്ചില്ല. അവർക്ക് പ്രൊഡക്ഷൻ കമ്പനികൾ ഉള്ളതല്ലേ. സംവിധായകരെ പരിചയമുള്ളതല്ലേ. ടൊവിനോയും അവസരം വാങ്ങി കൊടുത്തിരുന്നു.

ലാലിന്റെ ഫാമിലി അതിജീവിതയ്ക്കൊപ്പം ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് പ്രതിഫലം വാങ്ങിയിട്ടില്ല. ഈ സൊസൈറ്റിയിലെ ചെറിയ വിഭാഗങ്ങൾക്ക് എങ്കിലും നമ്മുടെ സഹായം കിട്ടണം. ഈ കേസിൽ പ്രതികൾക്ക് ശിക്ഷ കിട്ടണം. അവർ തെറ്റ് ചെയ്തുവെന്ന് എനിക്ക് നല്ല ഉറപ്പാണ്. തെളിവുകൾ എല്ലാം കണ്ടതാണല്ലോ എന്നും മിനി പറയുന്നു. ഈ സംഭവത്തിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്.
ആ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണ്ണമായ പിന്തുണ നൽകുക എന്നത് മാത്രമാണ് നമുക്ക് ഇവിടെ ചെയ്യാൻ പറ്റുന്ന കാര്യം. അതു മാത്രമല്ല ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ച് കിട്ടാനുള്ള അര്‍ഹതയും ഒരു സ്ത്രീക്കുണ്ട് എന്നായിരുന്നു മഞ്ജുവിന്റെ വാക്കുകൾ.
ദിലീപിനെ മുന്നിലിരുത്തികൊണ്ട് തന്നെയാണ് മുൻഭാര്യ കൂടിയായ മഞ്ജു വാര്യർ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തറപ്പിച്ച് പറഞ്ഞത്. അപ്പോൾ തന്നെ ദിലീപിന് നേരെ സംശയ കണ്ണുകൾ ഉയർന്നിരുന്നു. കേസിൽ പ്രതികളായവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണം എന്ന് തന്നെയാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്ന അഭിപ്രായങ്ങൾ.


Click it and Unblock the Notifications











