രണ്ടേ രണ്ട് വാക്ക്, പിന്നാലെ എല്ലാം മാറി മറിഞ്ഞു; അന്ന് പൊട്ടിക്കരഞ്ഞ മഞ്ജു... മൊഴിയിൽ ഉറച്ച് നിന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിന് വരുന്ന കോടതി വിധി ഉറ്റുനോക്കുകയാണ് കേരളം. എട്ടാം പ്രതി ദിലീപ് വിധി നിർണായകമാണ്. ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് തെളിഞ്ഞാൽ ശിക്ഷ ഉറപ്പ്. നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഏഴ് വർഷമായി തുടരുന്ന ആരോപണങ്ങൾക്ക് അവസാനം. അത്യന്തം നാടകീയമായാണ് ഈ കേസ് തുടക്കം മുതൽ മുന്നോട്ട് പോയത്. മൊഴി മാറ്റിയവർ ഏറെ. നിർണായക തെളിവുകളുമായി ബാലചന്ദ്രകുമാർ രംഗത്ത് വന്നപ്പോൾ ചാനൽ ചർച്ചകളിൽ കേസ് വീണ്ടും സജീവമായി.
പൾസർ സുനിയടങ്ങുന്ന സംഘമാണ് കൊച്ചിയിൽ വെച്ച് നടിക്ക് നേരെ ലെെംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. ഇത് ഒരു ക്വട്ടേഷനാണെന്ന് പൾസർ സുനി നടിയോട് പറഞ്ഞിട്ടുമുണ്ട്. നടി ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭയന്ന് നിയമനടപടിക്ക് പോകില്ലെന്നാണ് പ്രതികൾ കരുതിയത്. എന്നാൽ ഈ ധാരണ പിഴച്ചു. നടി അന്ന് രാത്രി തന്നെ പൊലീസിൽ പരാതിപ്പെട്ടു. പ്രമുഖർ വിഷയത്തിൽ ഇടപെട്ടു.

ഏറ്റവും ധീരമായ നടിയുടെ നീക്കം പ്രതികളുടെ കണക്കുകൂട്ടലുകളെല്ലാം ഇല്ലാതാക്കി. അതിജീവിതയ്ക്ക് വേണ്ടി സിനിമാ രംഗത്തെ പലരും സംസാരിച്ചു. ചിലർ പിന്നീട് നിലപാടിൽ മയം വരുത്തി. ചിലർ മൗനം പാലിച്ചു. എന്നാൽ നടി മഞ്ജു വാര്യരുടെ വാക്കുകളാണ് കേസിൽ തുടക്കത്തിൽ ഏറ്റവും നിർണായകമായത്. അതിജീവിതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള വേദിയിൽ സംസാരിക്കുകയായിരുന്നു നടി. ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ക്രിമിനൽ ഗൂഡാലോചനയാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനുള്ള എല്ലാ പ്രവർത്തനത്തിനും അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്കിവിടെ ചെയ്യാൻ സാധിക്കുക എന്നാണ് മഞ്ജു പറഞ്ഞത്.
മഞ്ജുവിന്റെ വാക്കുകൾ കേസിന് വലിയ ശക്തി പകർന്നു. അതിജീവിതയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മഞ്ജു. അന്ന് വേദിയിൽ മറ്റൊരു കാര്യവും മഞ്ജു പറഞ്ഞു. ഒരു സ്ത്രീ വീടിന് പുറത്തും അകത്തും പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ച് കിട്ടാനുള്ള അർഹത ഒരു സ്ത്രീക്കുണ്ട്. ആ സന്ദേശമാണ് ഞാനിവിടെ എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നതെന്നും മഞ്ജു അന്ന് പറഞ്ഞു. ദിലീപും അന്ന് ഈ സംഗമത്തിൽ പങ്കെടുത്തിരുന്നു.

കേസ് പിന്നീട് ദിലീപിലേക്ക് നീങ്ങി. ഒരു ഘട്ടത്തിൽ ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിലീപിനെ അറസ്റ്റ് വാർത്തയറിഞ്ഞ് മഞ്ജു ആമി എന്ന സിനിമയുടെ സെറ്റിൽ വെച്ച് പൊട്ടിക്കരഞ്ഞു എന്നാണ് അന്ന് പുറത്ത് വന്ന വാർത്ത. കേസിൽ ദിലീപിനെതിരെ ശക്തമായ മൊഴി നൽകിയവരിൽ ഒരാളാണ് മഞ്ജു. മൊഴിയിൽ മഞ്ജു ഉറച്ച് നിൽക്കുകയും ചെയ്തു. മകൾ മീനാക്ഷിയെ ഉപയോഗിച്ച് മാെഴി മാറ്റാൻ മഞ്ജുവിനെ ദിലീപ് പ്രേരിപ്പിച്ചിരുന്നെന്നും ആരോപണം വന്നിരുന്നു. സമ്മർദ്ദമുണ്ടായിട്ടും മഞ്ജു തന്റെ മാെഴിയിൽ ഉറച്ച് നിന്നു. ഇന്ന് സിനിമകളുടെ തിരക്കിലാണ് മഞ്ജു വാര്യർ. ദിലീപിന് കേസിന് ശേഷം കരിയറിൽ വലിയ വീഴ്ച വന്നു.


Click it and Unblock the Notifications











